ആര്യ രാജേന്ദ്രൻ തെറിക്കും! അല്ലെങ്കിൽ സിപിഎം തെറിപ്പിക്കും....

തിരുവനന്തപുരം കോർപറേഷൻ മേയർ പദവിയിൽ നിന്ന് സഖാവ് ആര്യാ രാജേന്ദ്രൻ തെറിക്കുമോ അതോ സിപിഎം നേതാക്കൾ തെറിപ്പിക്കുമോ എന്നതേ അറിയാനുള്ളു. വലിയ തലകളെ രക്ഷിക്കാൻ ചെറിയ തലകളെ തെറിപ്പിക്കുകയെന്ന സിപിഎം പതിവ് അടവുനയം അനന്തപുരിയിലും ആവർത്തിക്കും. ആര്യ നിഷേധിച്ചാലും പാർട്ടി നിഷേധിച്ചാലും സത്യം ഒന്നുമാത്രം.
സിപിഎമ്മിൽ പിൻവാതിൽ നിയമനം നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ നിയമനനീക്കത്തിൽ ആര് ആരെ ചതിച്ചു എന്നതേ ഇനി അറിയാനുള്ളു. കത്തെഴുതിയെന്നതും കത്ത് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുവേണ്ടിയായിരുന്നുവെന്നും നടത്താനിരുന്നത് പാർട്ടി നിയമനമായിരുന്നുവെന്നും തീർച്ച.
സിപിഎമ്മും കോർപറേഷനും മേയറും ആകെ ചമ്മിയിരിക്കെ ഇനി രാജി മാത്രമേയുള്ളു പരിഹാരം. അത്രയേറെ ശക്തമായിരിക്കുന്നു സിപിഎമ്മിനെതിരെയുള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രതിഷേധം. തിരുവനന്തപുരം കോർപറേഷനിലെ വിവാദ നിയമനക്കത്തിൽ സിബിഐ, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ ആര്യയ്ക്ക് വ്യക്തമായ ഉത്തരം നൽകിയേ തീരു.
ഞാൻ എഴുതിയില്ലെന്ന ഉരുണ്ടുകളി മറുപടിയൊന്നും കോടതിക്കു മുന്നിൽ വിലപ്പോകില്ല. ഞാൻ എഴുതിയില്ലെങ്കിൽ എഴുതിയതാര്, എഴുതിച്ചതാര് എന്നിങ്ങനെ പല ചോദ്യങ്ങൾക്കും സഖാവ് ആര്യ മറുപടി നൽകേണ്ടിവരും. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്കു കത്തയച്ചതു സ്വജനപക്ഷപാതമാണ് എന്നാണ് ആക്ഷേപം. സത്യപ്രതിജ്ഞാ ലംഘനവും നടന്നുവെന്നും ഹർജിയിൽ പറയുന്നു. നിരവധി തൊഴിൽരഹിതർ നിയമനങ്ങൾക്കായി കാത്തുനിൽക്കുമ്പോൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപറേഷനിൽ നടന്നെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
ഇതേ ആവശ്യങ്ങളുമായി ഹർജിക്കാരൻ നേരത്തെ വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കും കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചിരിക്കെ വിഷയം കൂടുതൽ തീവ്രമാവുകയാണ്.
പ്രതിഷേധക്കൊടുങ്കാറ്റിനെ ശമിപ്പിക്കാൻ ആര്യയുടെ രാജിയല്ലാതെ ഇനി മറ്റൊരു സാധ്യതയുമില്ലെന്ന് പാർട്ടിക്കും നേതാക്കൾക്കും നന്നായി അറിയാം. ഹർജിയിൻമേൽ മേയർ ഉൾപ്പടെയുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. പിൻവാതിൽ നിയമനം പതിവാക്കിയ സിപിഎമ്മിന് യുവജനങ്ങളുടെ ഇടെയിൽ പിന്തുണ നഷ്ടമാകുന്നുവെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സംസ്ഥാനവ്യാപകമായി തിരിച്ചടിയുണ്ടാകാൻ കാരണം കോർപറേഷനിലെ പിൻവാതിൽ നിയമനമാണെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടി അനുയായികളായിട്ടുള്ളവരെ ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കത്ത് താൻ തയ്യാറാക്കിയതല്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ ആവർത്തിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറിക്ക് ആനാവൂർ നാഗപ്പന് അയച്ച കത്ത് പുറത്തുവരികയും ഇത് വിവാദമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ പാർട്ടിക്ക് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന കത്ത് താൻ തയ്യാറാക്കിയതല്ല. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ ആനാവൂർ നാഗപ്പന് അയച്ച വിശദീകരണ കത്തിൽ പറയുന്നുണ്ട്.
നവംബർ ഒന്ന് തിയതിൽ മേയറുടെ ഔദ്യോഗിക ലെറ്റർഹെഡ്ഡിൽ ഒപ്പോടുകൂടിയായിരുന്നു കത്തെഴുതിയിരുന്നത്. പാർട്ടി സഹയാത്രികരുടെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് കത്ത് പുറത്തായത്.അതിനിടെ എസ്എടി ആശുപത്രിയിൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടിയുടെ പട്ടിക ആവശ്യപ്പെട്ട് കോർപ്പറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലും ആനാവൂർ നാഗപ്പന് അയച്ചതെന്ന പേരിലുള്ള കത്തും പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























