പിണറായിയുടെ ഓർഡിനൻസ് രാഷ്ട്രപതി കീറിയെറിയും! കടും വെട്ടിനൊരുങ്ങി കേന്ദ്രം... പിൻവലിച്ച് തടിതപ്പാനൊരുങ്ങി സർക്കാർ?

ആർഎസ്എസിന്റെയും ബിജെപിയുടെയും റബർ സ്റ്റാംപ് ആയി ആരിഫ് മുഹമ്മദ് ഖാൻ മാറിയെന്നു ചൂണ്ടിക്കാട്ടി കേരളത്തിലും രാജ്യത്താകെത്തന്നെയും പ്രചാരണ–പ്രക്ഷോഭ പരിപാടികൾക്കാണു സിപിഎം ശ്രമിക്കുന്നത്. അതിനെ പറ്റുന്ന തരത്തിലൊക്കെ തടുക്കാനും വെല്ലുവിളിക്കാനും ഗവർണറും ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയമായി പിന്തള്ളപ്പെട്ടുപോയ ബിജെപിയുടെ ശബ്ദമാണ് കേന്ദ്രസർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ഉയർത്തുന്നത്. അതുകൊണ്ട് പരോക്ഷമായ പിന്തുണ എല്ലാ ഘട്ടത്തിലും ഗവർണർക്ക് കേന്ദ്രം നൽകുന്നുണ്ട്.
ചാൻസലർ സ്ഥാനത്തുനിന്നു തന്നെ നീക്കം ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കും എന്നു ഗവർണർ പരസ്യമായി പ്രഖ്യാപിച്ച നിലയ്ക്കു സർക്കാരിന്റെ അടുത്ത നീക്കം എന്ത് എന്ന ചോദ്യമായി. ശരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ വെട്ടിലായി എന്ന് പറയുന്നതാകും കൂടുതൽ കൃത്യം.
കേരളത്തിലെ സർവ്വകലാശാലകളിലെ ചാൻസിലർ പദവിയിൽ നിന്നും തന്നെ എന്തിന് മാറ്റുന്നുവെന്ന് സംസ്ഥാന സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരാഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വജയൻ തന്നെ ഭീഷണിപ്പെടുത്തുകയാണ്. ഭീകരവാദികളുടെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും ഗവർണർ ഇതിന് പിന്നാലെയാണ് വ്യക്തമാക്കിയത്.
ഗവർണർ അയയ്ക്കുന്ന ഓർഡിനൻസ് ലഭിച്ചാൽ രാഷ്ട്രപതി ഭവൻ കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടുകയാണ് ആദ്യ നടപടി. അതുകേട്ട ശേഷമേ തീരുമാനം കൈക്കൊള്ളൂ. ഈ നടപടിക്രമം പൂർത്തിയാകാൻ മാസങ്ങളോ വർഷങ്ങളോ ചിലപ്പോൾ എടുത്തേക്കാം. അടിയന്തര ഇടപെടലെന്ന നിലയിൽ സർക്കാർ നടത്തിയ നീക്കം പാഴാകും എന്നതും ഉറപ്പാണ്. ചുരുക്കി പറഞ്ഞാൽ വെറുതേ ഒരു ഓർഡിനൻസ് ഇറക്കുന്നൂ എന്ന് സാരം.
സർക്കാരിന് ഇനി ഓർഡിനൻസ് ഗവർണർക്ക് അയയ്ക്കാതെയും ഇരിക്കാം. ഉടൻ മന്ത്രിസഭ ചേർന്ന് ഓർഡിനൻസ് റദ്ദാക്കാൻ കഴിയും. പകരം വൈകാതെ നിയമസഭ ചേർന്ന് ഓർഡിനൻസിനു പകരം ബിൽ പാസാക്കാം. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് തൊട്ടുപിന്നാലെ റദ്ദാക്കുമ്പോൾ ഒട്ടും വീണ്ടുവിചാരമില്ലാതെയാണു തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന പഴി സർക്കാരിനു മേൽ വന്നു വീഴും.
അത് കേൾക്കേണ്ടി വരും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിച്ച മന്ത്രിസഭാ തീരുമാനവും സർക്കാരിനു ദിവസങ്ങൾക്കകം പിൻവലിക്കേണ്ടി വന്നിരുന്നു. അത് ആക്ഷേപം ഉയർത്തിയിരിക്കുന്ന ഘട്ടത്തിൽ ഈ തിരിച്ചടി കൂടി വന്നാൽ അത് കനത്ത പ്രഹരം തന്നെയാകും.
പതിറ്റാണ്ടുകളായി കേന്ദ്രീകരിക്കുന്ന കേരള രാഷ്ട്രീയത്തിൽ ഒരു മൂന്നാം ശബ്ദംകൂടി അവർക്കൊപ്പം അലകൾ തീർക്കുന്നു. അജൻഡ സൃഷ്ടിക്കുന്നതു യുഡിഎഫോ എൽഡിഎഫോ ആണെന്ന കീഴ്‌വഴക്കം ഗവർണർ മാറ്റുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തും അദ്ദേഹം ആശയക്കുഴപ്പം ബോധപൂർവം ഉണ്ടാക്കുന്നു എന്നുള്ള നീരീക്ഷണം കൂടി ഈ അവസരത്തിൽ ശക്തിപ്പെടുന്നുണ്ട്.
ഗവർണറെ ചാൻസലർ പദവിയിൽ നിന്നു നീക്കി നിയമം പാസാക്കിയാലും ഗവർണർ ഒപ്പിടണം എന്ന സ്ഥിതിയില്ല. ലോകായുക്ത നിയമ ഭേദഗതി ബിൽ അടക്കം ഒപ്പിടാതെ ഗവർണർ പിടിച്ചു വച്ചിരിക്കുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും സമാനമായ ഒപ്പിടാത്ത ബില്ലുകൾ ഗവർണർമാരുടെ പക്കലുണ്ട്. ഗവർണർ ഒപ്പിടാതെ കൈവശം വച്ചിരുന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല എന്നതാണ് വിഷയം. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്ന കാര്യത്തിൽ നിയമ വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായം ഉള്ളതിനാൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ചാൻസലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള കാരണം സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തേണ്ടതുണ്ട്. വിസി നിയമനത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല. യുജിസിയുടെ മാനദണ്ഡങ്ങൾ സംസ്ഥാന നിയമങ്ങൾക്ക് മുകളിലാണ്. സുപ്രീംകോടതി വിധിയിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. പ്രത്യാഘാതം ഗുരുതരമായാലും പിന്നോട്ടില്ല. ഒട്ടും ബഹുമാനമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
കോടതി ഇടപെടലും ഏറെ നിർണായകമായി നിൽക്കുകയാണ്. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ ഗവർണർ നിയമിച്ചതിന് എതിരായ സർക്കാർ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. 10 വിസിമാരെ നീക്കാതിരിക്കാൻ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരായ കേസ് 17ന് കോടതിയിൽ വരും.
പോര് തുടരുമ്പോൾ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് തയാറാകുമോ എന്ന സംശയം സർക്കാരിനുണ്ട്. വർഷത്തെ ആദ്യ നിയമസഭാ സമ്മേളനം തുടങ്ങുന്നതു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ഇത് ഒഴിവാക്കാൻ ഈ മാസമോ അടുത്ത മാസമോ നിയമസഭാ സമ്മേളനം ചേർന്ന ശേഷം അതിന്റെ തുടർച്ചയായി ജനുവരിയിൽ ബജറ്റ് സമ്മേളനം ചേരാൻ ആലോചിക്കുന്നു. പിന്നീട് മേയിൽ വർഷത്തെ ആദ്യ സമ്മേളനം ചേർന്നാൽ മതിയാകും. അപ്പോഴേക്കും ഗവർണറുമായുള്ള പോര് അവസാനിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.
ആകെ രംഗം കലക്കുക എന്ന രാഷ്ട്രീയദൗത്യം തന്നെയാണ് ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നത്. അതിനായി ഓരോ കാര്യം ചെയ്യും മുൻപ് അദ്ദേഹം കേന്ദ്ര സർക്കാരിന്റെയോ ബിജെപിയുടെയോ അനുവാദം വാങ്ങുന്നുണ്ടാകില്ല. പക്ഷേ, ഈ നിലയിൽ ഒരു സർക്കാരിനെ വെട്ടിലാക്കുന്ന പരിപാടികൾ ഒരു ഗവർണർ നിരന്തരം സംഘടിപ്പിക്കുന്നെങ്കിൽ, കേന്ദ്രത്തിന്റെ പിൻബലം തന്നെയാണ് അതിനു പിന്നിലെ ശക്തി. അതുകൊണ്ടുതന്നെ അതിൽ അടങ്ങിയ ഘടകങ്ങളും പ്രശ്നങ്ങളും ലക്ഷ്യങ്ങളും കൂടുതൽ ആഴത്തിൽ മനസ്സിലാക്കിയുള്ള സമീപനം രാജ്ഭവനോടു സ്വീകരിക്കേണ്ടതു കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങളുടെ ഉത്തരവാദിത്തവുമാണ്.
https://www.facebook.com/Malayalivartha
























