ഗവർണറുടെ വജ്രായുധം! നിയമസഭാ സമ്മേളനം പൊളിഞ്ഞു... വിവാദങ്ങളെല്ലാം ഡൽഹിക്ക്... പെട്ടിയും കിടക്കയും എടുത്ത് പുറത്തേക്ക്

ഉത്തരേന്ത്യയിലേക്ക് പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായിയെ വെട്ടാൻ തൻെറ കൈയിലുള്ള വജ്രായുധം പുറത്തെടുത്തു. തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സർക്കാരിൻെറ നീക്കത്തിനാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ പാര.
ഓർഡിനൻസ് ഒപ്പിടാതെ മാറ്റിവയ്ക്കാനാണ് ഗവർണറുടെ തീരുമാനം. ഓർഡിനൻസിൻ്റെ ഫയൽ മാറ്റി വച്ചാൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ കഴിയില്ലെന്ന് ഗവർണർ കരുതുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. രണ്ടു ദിവസം കഴിഞ്ഞിട്ടും ഫയൽ ഗവർണർക്ക് കൈമാറാത്തത് ദുരൂഹമായിരുന്നു.
ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ നിയമസഭ സമ്മേളനം വിളിച്ച് ചേർത്ത് ബിൽ പാസാക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ സർക്കാർ പിന്നോട്ട് പോകാൻ സാധ്യതയില്ല. കലാമണ്ഡലം കല്പിത സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി ഇന്നലെ സർക്കാർ ഉത്തരവ് ഇറക്കിയത് ഇതിന്റെ തെളിവാണ്.
ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചാലോ ഒപ്പിടാതെ നീട്ടി വെച്ചാലോ കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് ഓർഡിനൻസ് അയച്ചാലും നിയമസഭയിൽ ബില്ല് കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ധർ സംസ്ഥാന സർക്കാരിനെ അറിയിച്ചു.എന്നാൽ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന ഓർഡിനൻസ് നിയമസഭാ സമ്മേളനം വിളിച്ച് പാസാക്കാൻ കഴിയില്ലെന്നാണ് രാജ്ഭവന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
സർക്കാർ ഹൈക്കോടതിയെ സമീപിച്ചാൽ ഗവർണറും ഹൈക്കോടതിയെ സമീപിക്കും. രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കോടതി ഇടപെടില്ലെന്ന് ഗവർണർ കരുതുന്നു. രാഷ്ട്രപതി പരിഗണിക്കുന്ന ഓർഡിനൻസിൽ രാഷ്ട്രപതിയുടെ തീരുമാനം വരെ കാത്തിരിക്കാനായിരിക്കും കോടതി സർക്കാരിന് നൽകുന്ന ഉപദേശമെന്ന് രാജ്ഭവൻ കരുതുന്നു.
അതിനിടെ, സാങ്കേതിക സർവകലാശാല താൽക്കാലിക വി സി നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മറുപടി സത്യവാങ്മൂലം ബുധനാഴ്ച്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ഗവർണർ അടക്കമുള്ള എതിർ കക്ഷികൾക്ക് കോടതി നിർദേശം.ഹർജി നൽകാൻ പ്രഥമദൃഷ്ട്യാ സർക്കാരിന് സാധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യവഹാരങ്ങളും തർക്കങ്ങളും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹർജിയിൽ മറുപടി നൽകാൻ സാവകാശം വേണമെന്ന് ഗവർണറുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹൈക്കോടതിയിൽ സർവകലാശാല കേസുകളുടെ ചുമതല.ഇതിൽ സർക്കാരിന് ആശങ്കയുണ്ട്. സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമാണ് ദേവൻ രാമചന്ദ്രൻ ഉന്നയിക്കുന്നത്. സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരെയാണ് ആദ്യം കോടതി രംഗത്തെത്തിയത്. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു..
മുമ്പും ജസ്റ്റിസ് രാമചന്ദ്രൻ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെതിരെ അതിശക്തമായ പരാമർശങ്ങളാണ് ജസ്റ്റിസ് ദേവൻ നടത്തിയത്.അതിന് പിന്നാലെ അദ്ദേഹത്തെ പോലീസ് കേസുകൾ പരിഗണിക്കുന്ന ബഞ്ചിൽ നിന്നും മാറ്റി.ചീഫ് ജസ്റ്റിസാണ് ഇത്തരം മാറ്റങ്ങൾ തീരുമാനിക്കുന്നത്. സർക്കാരിന് അതിൽ ഒരു പങ്കുമില്ല.എന്നാൽ എ.ജിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കഴിയും. അഡ്വക്കേറ്റ് ജനറലാണ് സർക്കാരിന് ഹൈക്കോടതിയിലുള്ള പാലം.
അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ചീഫ് ജസ്റ്റിസിന് മുന്നിൽ ഏറെ പ്രാധാന്യം ലഭിക്കാറുണ്ട്. തന്നെ പോലീസ് ബെഞ്ചിൽ നിന്നും മാറ്റിയതിന് പിന്നിൽ സർക്കാരുണ്ടെന്ന് ജസ്റ്റിസ് ദേവൻ കരുതുന്നുണ്ടാകും. തുടർന്ന് അദ്ദേഹത്തിന് റവന്യു കാര്യങ്ങൾ പരിഗണിക്കുന്ന ബെഞ്ചാണ് കിട്ടിയത്. അപ്പോഴാണ് കെ റയിൽ വന്നു വീണത്. അതിലും അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചു. എന്നാൽ സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിച്ച് ഉത്തരവ് റദ്ദാക്കി.
ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികൾ സ്ഥാപിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. വിമർശനമുന്നയിക്കുമ്പോൾ മറ്റൊരു പാർട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടക്കുന്നു. പാവപ്പെട്ടവർ ഹെൽമെറ്റ് വച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
റോഡിൽ നിറയെ ഭരണ കക്ഷിയുടെ കൊടികൾ ആണെന്ന് അമിക്കസ്ക്യൂരി കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് റോഡുകളുടെ കാര്യത്തിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രംഗത്തെത്തി. ഒരു തവണയല്ല അദ്ദേഹം പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ചത്.നെടുമ്പാശേരിയിൽ വയോധികൻ അപകടത്തിൽ മരിച്ചപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രംഗത്തെത്തി. നിർഭാഗ്യവശാൽ സർവകലാശാലാ കേസുകളുടെ ബഞ്ചിൽ നിന്നും ദേവൻ രാമചന്ദ്രനെ മാറ്റാൻ കഴിഞ്ഞില്ല.
സാങ്കേതിക സർവകലാശാല വി.സിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ മറുപടി നൽകാൻ ഗവർണർ സാവകാശം തേടി.പുതിയ കോൺസിൽ ആയതിനാൽ കൂടുതൽ സമയം വേണം എന്ന് ഗവർണറുടെ അഭിഭാഷകൻ ഗോപകുമാരൻ നായർ കോടതിയോട് അഭ്യർത്ഥിച്ചു.
ഡോ.സിസ തോമസിന് വേണ്ടിയും അഭിഭാഷകൻ ഹാജരായി.വ്യവഹാരങ്ങളും തർക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് കോടതി പരാമർശിച്ചു.വ്യവഹാരങ്ങൾ പെരുകുകയാണ്.വിസി നിയമനത്തിൽ യുജിസിയുടെ നിലപാട് അറിയണം എന്ന് കോടതി വ്യക്തമാക്കി..സർക്കാർ ഹർജി ഫയലിൽ സ്വീകരിച്ചു.എല്ലാ കക്ഷികളും ബുധനാഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകണം.
വി.സിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും എന്നാൽ സിസ തോമസിനെ ഗവർണ്ണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സർക്കാരിന്റെ വാദം.നിയമ വിരുദ്ധമായ ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിൻറെ ആവശ്യം.നിയമനം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യം കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നിരാകരിച്ചിരുന്നു.
വി സി നിയമനത്തിനായി സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് സാങ്കേതിക സർവ്വകലാശാല വി.സിയുടെ ചുമതല ഗവർണ്ണർ നൽകിയത്.ഹർജിയിൽ യു.ജി.സി യെ കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമാണോ ഗവർണ്ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യു.ജി.സി നിലപാട് അറിയിക്കേണ്ടത്.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്
സർവ്വകലാശാലകളെ രാഷ്ട്രീയ വത്കരിക്കാനാണ് സർക്കാർ നീക്കം. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റിയാൽ പിൻവാതിലിലൂടെ ബന്ധുക്കളെയും പാർട്ടി നേതാക്കളെയും നിയമിച്ചതു പോലെ സി.പി.എം എ.കെ.ജി സെന്ററിൽ ഇരുന്ന് വൈസ് ചാൻസിലർമാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും. ബംഗാളിൽ ചെയ്തത് പോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വി.സിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമിക്കുന്നത്.
ചാൻസലർ പദവിയിൽ നിന്ന് മാറി നിൽക്കാമെന്ന് പറഞ്ഞ് ഗവർണർ മൂന്ന് തവണ സർക്കാരിന് കത്തെഴുതി. അപ്പോഴൊക്കെ അയ്യോ സാറേ പോകല്ലേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി മറുപടി കത്തെഴുതി. ഞാൻ പറയുന്നത് പോലെ കത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർ നാലാമതും കത്തയച്ചു. ഇതനുസരിച്ച് ഗവർണർ പറഞ്ഞത് പോലെ സർവകലാശാലാ കാര്യങ്ങളിൽ സർക്കാർ ഇടപെടില്ലെന്നും അങ്ങ് ചാൻസലറായി തുടരണമെന്നും പറഞ്ഞ് മറുപടിക്കത്ത് എഴുതി. മുഖ്യമന്ത്രിയുടെ നാലാമത്തെ കത്ത് കണ്ടാൽ അപമാനഭാരത്താൽ തല കുനിക്കേണ്ടി വരും. എങ്ങനെ കത്ത് നൽകണമെന്ന് ഗവർണർ തന്നെ പഠിപ്പിച്ച് കൊടുത്തിരിക്കുകയാണ്.
സർക്കാരും ഗവർണറുമായുള്ള പോരിന്റെ പ്രധാന കാരണങ്ങളിലൊന്ന് കലാമണ്ഡലം വിസിയുമായുള്ള തർക്കമായിരുന്നു. പിആർഒയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലിയായിരുന്നു അന്ന് വിസിയായിരുന്ന ഡോ. ടികെ നാരായണനും ഗവർണറുമായി ഏറ്റുമുട്ടൽ തുടങ്ങുന്നത്. പിരിച്ചുവിട്ട പിആർഒയെ തിരികെ നിയമിക്കാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും വിസി വഴങ്ങിയില്ല. ഗവർണർക്കെതിരെ വിസി കോടതിയിൽ പോയി. പിന്നീട് സർക്കാർ ഇടപെട്ടാണ് ഈ കേസ് പിൻവലിപ്പിച്ചത്. നേരിട്ട് ഹാജരാകണെന്ന നിർദേശം വിസി തള്ളിയതും വലിയ വിവാദമായിരുന്നു.
കേരള കലാമണ്ഡലത്തിൽ ഗവർണർ ഉപയോഗിച്ചത് ഇല്ലാത്ത അധികാരമെന്ന് വി.സി ഡോ. ടികെ നാരായണൻ ചൂണ്ടിക്കാട്ടി. ഡീൻ നിയമനത്തിൽ പോലും ഗവർണർ ഇടപെട്ടിരുന്നു. ഇല്ലാത്ത അധികാരം ഗവർണർ പലതവണ ഉപയോഗിച്ചു. ഗവർണറുടെ അമിതാധികാര ദുരുപയോഗത്തെ കുറിച്ച് സംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നുവെങ്കിലും സെക്രട്ടറി റാണി ജോർജ്ജ് അന്ന് ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആവശ്യപ്പെട്ടത് കൊണ്ടാണ് ഗവർണക്കെതിരെയുള്ള കേസ് പിൻവലിച്ചത്. ഗവർണറെ കലാമണ്ഡലം ചാൻസലർ പദവിയിൽ നിന്ന് നീക്കിയ നടപടി ശരിയാണെന്നും ഡോ. ടികെ നാരായണൻ വിശദീകരിച്ചു. ഗവർണറെ തന്നെ ചാൻസലർ ആക്കാൻ തീരുമാനിച്ചത് ശരിയല്ല. കഴിഞ്ഞ ദിവസമാണ് കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റിയത്. കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ചാൻസിലറാക്കാനാണ് പുതിയ തീരുമാനം. ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനുള്ള സർക്കാർ നീക്കത്തിന്റെ ആദ്യപടിയായാണ് തീരുമാനത്തെ വിലയിരുത്തപ്പെടുന്നത്.
പോര് കനക്കുന്നതിനിടെയാണ് കലാമണ്ഡലം സർവ്വകലാശാലയിൽ നിന്ന് ഗവർണറെ വെട്ടി സർക്കാർ ഉത്തരവിട്ടത് . സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭാ യോഗം അനുമതി നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം. യുജിസി ചട്ടപ്രകാരം കൽപ്പിത സർവകലാശാലകളിലെ ചാൻസിലറെ സ്പോൺസർക്ക് തീരുമാനിക്കാം. കലാമണ്ഡലത്തിന്റെ സ്പോൺസർ സർക്കാരാണ്.
2006 മുതൽ കലാമണ്ഡലം ചാൻസലർ ഗവർണറാണ്. അഞ്ച് വർഷത്തേക്കായിരുന്നു നിയമനം എങ്കിലും കാലാവധി നീട്ടി നൽകുകയായിരുന്നു. യുജിസി മർഗ്ഗ നിർദ്ദേശ പ്രകാരം കലാമണ്ഡലത്തിലെ മാറ്റത്തിന് ഗവർണറുടെ അനുമതി പോലും വേണ്ടെന്നതാണ് സർക്കാരിന് പഴുതായത്. പുതിയ ചാൻസിലർ വരും വരെ പ്രൊ ചാൻസിലർ കൂടിയായ സാംസ്കാരിക മന്ത്രിക്കാകും ചാൻസിലർ ചുമതല. ഏതായാലും ആരിഫ് മുഹമ്മദ് ഖാൻ്റെ വജ്രായുധം എങ്ങനെ വർക്ക് ഔട്ട് ആകുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha

























