വാ മുഴുവൻ അൾസർ...'പഞ്ഞി' വെള്ളത്തിൽ മുക്കി, ചുണ്ട് നനയ്ക്കും! ഷാരോണിന്റെ അവസാന നിമിഷങ്ങൾ, നഴ്‌സുമാർ പറയുന്നു...

ഷാരോണിന്റെ അവസാന നിമിഷങ്ങൾ പങ്കുവച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്‌സുമാർ. വാ എല്ലാം പൊള്ളിയ അവസ്ഥയിലായിരുന്നു മൂന്ന് ദിവസം ഡയാലിസിസ് ചെയ്യാൻ ഇവിടെ അഡ്മിറ്റ് ആയത്. എൻ ഐ സി 1ൽ ആയിരുന്നു ഷാരോൺ. എന്താ കുടിച്ചതെന്ന് ചോദിക്കുമ്പോഴെല്ലാം ജ്യൂസ് കുടിച്ചു എന്ന് മാത്രമായിരുന്നു മറുപടി. എന്തിനാ വേണ്ടാത്തതൊക്കെ കുടിച്ചത് എന്ന് ചോദിക്കുമ്പോൾ കുടിച്ചു എന്ന് മാത്രം പറഞ്ഞ് നിർത്തി. കഷായം കുടിച്ച കാര്യങ്ങളൊന്നും ഷാരോൺ അപ്പോഴും പറഞ്ഞിരുന്നില്ല. ഇങ്ങനെ ഒരു ദുരന്തം ഉണ്ടായതിൽ കടുത്ത മനോവിഷമം ഉണ്ടെന്ന് ഇവർ പങ്കുവയ്ക്കുന്നു.
ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല, അവൾക്ക് ആ ചെറുക്കനെ വേണ്ടെങ്കിൽ ഒഴിവാക്കാമായിരുന്നു. അതിന് ഒരാളെ കൊല്ലാനല്ല നോക്കേണ്ടത്. പലപ്പോഴായി സ്ലോ പോയിസൺ ജൂസിൽ കലക്കി നൽകിയെന്നാണ് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ആദ്യം കരുതിയിരുന്നത് ഷാരോൺ തനിയെ കഴിച്ചെന്നായിരുന്നു. പിന്നീടാണ് കുടുംബത്തിലുള്ളവർക്ക് പല സംശയങ്ങളും ഉണ്ടായത്. ഷാരോണിന് വേണ്ടി ഓരോ നിമിഷവും ചങ്ക് പിടയ്ക്കുന്ന ആ കുടുംബത്തിന്റെ അവസ്ഥ കണ്ടുനിൽക്കാവുന്നതിന് അപ്പുറമായിരുന്നെന്ന് അവർ പ്രതികരിക്കുന്നു. എന്ത് ചോദിക്കുമ്പോഴും ഷാരോൺ പറഞ്ഞിരുന്നത് ഞാൻ കഴിച്ചതാണ്.. ഞാൻ കഴിച്ചതാണെന്ന് മാത്രമായിരുന്നു. അപ്പോഴും ആ രക്ഷകർത്താക്കളുടെ വേദന കണ്ടു സഹിക്കാൻ പറ്റിയില്ല.
കഞ്ഞി കൊടുക്കാൻ ശ്രമിക്കുമ്പോൾ കുടിച്ചിറക്കാൻ നല്ല ബുദ്ധിമുട്ടിയിരുന്നു, കഴിക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല ഷാരോണിന്. പഞ്ഞി വെള്ളത്തിൽ മുക്കിയാണ് ചുണ്ട് പോലും നനച്ച് കൊടുത്തിരുന്നത്. ഫുഡ് കൊടുക്കുന്നതും വസ്ത്രം മാറ്റുന്നതും ഒക്കെ ഞങ്ങളായിരുന്നു.. ഒരു അമ്മയെന്ന നിലയിൽ ആ അവസ്ഥ വേദനയുണ്ടാക്കി. പിന്നീട് ഷാരോണിനെ എം ഡി ഐസിയുവിൽ മാറ്റുകയായിരുന്നു. അവിടെ വച്ചായിരുന്നു ഷാരോൺ മരണത്തിനു കീഴടങ്ങിയത്. ഷാരോണിന്റെ കുടുംബത്തിന്റെ സംശയം കേൾക്കാനിടയായ ഒരു നേഴ്സ് തന്നെയാണ് എം ഓ യോട് ഇക്കാര്യം പറയുന്നത്.
പിന്നീട് മാഡം ഷാരോണിന്റെ കുടുംബവുമായി സംസാരിച്ചപ്പോൾ ചില സംശയങ്ങൾ തോന്നിയതുകൊണ്ടാണ് എംഎൽസി ചെയ്യാൻ പറഞ്ഞതെന്ന് മറ്റൊരു നഴ്‌സ് പ്രതികരിച്ചു. വായിൽ മുഴുവൻ അൾസറായി തൊണ്ടയിൽ നിന്ന് വെള്ളമിറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഷാരോൺ എന്ന് നഴ്‌സ് പറയുന്നു. ഡയാലിസിസ് കഴിഞ്ഞിട്ടും ഷാരോൺ തന്നെയാണ് സ്‌ട്രെച്ചറിലേയ്ക്ക് മാറി കിടന്നതൊക്കെ തിരികെ ജീവിതത്തിലേയ്ക് വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഷാരോൺ മരണത്തിനു കീഴടങ്ങുകയായിരുന്നു...
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്. പ്രധാന തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഗ്രീഷ്മയ്ക്ക് കുരുക്ക് മുറുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫോറന്‍സിക് പരിശോധനാഫലം ഈ കേസിൽ ഏറെ നിർണായകമാണ്. സംഭവ ദിവസം ഗ്രീഷ്മയും ഷാരോണും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലവും ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ശേഖരിച്ച കഷായ പാത്രം, കീടനാശിനിക്കുപ്പി എന്നിവയുടെ പരിശോധനാഫലങ്ങളും പുറത്തുവരുന്നതോടെ ഗ്രീഷ്മയ്ക്കെതിരെയുള്ള തെളിവുകൾക്ക് കൂടുതൽ കരുത്ത് പകരും. ഫോറന്‍സിക് തെളിവുകളും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും സമാഹരിക്കലും സൈബര്‍ തെളിവുകള്‍ ശേഖരിക്കലും കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തലുമാണ് ഇനി ശേഷിക്കുന്നത്. വരുന്ന രണ്ടാഴ്ചയ്ക്കകം ഇത്തരം തെളിവുകള്‍ കൂടി ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
റിമാന്‍ഡ് തടവുകാരിയായി അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ ജയില്‍ ഉദ്യോഗസ്ഥരും അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. എന്നാൽ ജയിലിലും കാര്യമായ പശ്ചാത്താപമോ, ദുഃഖമോ ഗ്രീഷ്മയ്ക്ക് ഇല്ലെന്നാണ് റിപ്പോർട്ടുകൾ. തെളിവെടുപ്പിന് ശേഷം അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഗ്രീഷ്മ മറ്റ് തടവ് പുള്ളികള്‍ക്കൊപ്പം കൂസലില്ലാതെയാണ് കഴിയുന്നതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. മറ്റ് തടവുകാര്‍ക്കൊപ്പം ജയില്‍ ഭക്ഷണം കഴിച്ച് ജയില്‍ ജീവിതവും ഗ്രീഷ്മ കുറ്റബോധമില്ലാതെ തള്ളിനീക്കുന്നത് ജയില്‍ ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുകയാണ്. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ പോലീസുകാര്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് നടന്ന ഗ്രീഷ്മ ജയിലില്‍ കയറിയപ്പോഴും അതിനൊരു മാറ്റവും വരുത്തിയിട്ടില്ല.
പോലീസ് കസ്റ്റഡി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഗ്രീഷ്മ മറുപടി നല്‍കിയത്. ജയിലില്‍ വൈദ്യസഹായം വേണോ എന്ന ചോദ്യത്തിനും വേണ്ട എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തില്‍ പിടിക്കപ്പെടുമെന്ന് ഒരിക്കല്‍പോലും ഗ്രീഷ്മ കരുതിയിരുന്നില്ലെന്നാണ് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അട്ടക്കുളങ്ങര വനിതാ ജയിലിലുണ്ടെങ്കിലും ഇരുവരെയും പ്രത്യേകം സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൊലക്കേസില്‍ അമ്മയും മകളും ഒരേ ജയിലില്‍ റിമാന്‍ഡ് കഴിയുന്നത് കൊണ്ട് തന്നെ അട്ടക്കുളങ്ങര ജയിലില്‍ നിന്ന് ഇവരെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാതെ ജാഗ്രത പാലിക്കുകയാണ് ജയില്‍ അധികൃതര്‍.
ഗ്രീഷ്മയ്ക്ക് വേണ്ടി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർ ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചിരുന്നു. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നതെന്ന് ഇരുവരും ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. തങ്ങളെ പ്രതികളാക്കി, ഗ്രീഷ്മയെ മാനസിക സമ്മർദ്ദത്തിലാഴ്ത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യമെന്നും വിഷക്കുപ്പി ഒളിപ്പിച്ച് വെച്ചു എന്നുള്ളത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികൾ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























