മോദിയുടെ ഗുജറാത്ത് തന്ത്രം ഗവർണർക്കെതിരെ പ്രയോഗിക്കാൻ പിണറായി

മോദിയുടെ ഗുജറാത്ത് മോഡല്‍ പിണറായി ഏറ്റ് ചൊല്ലും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് മാറ്റാനായി മന്ത്രിസഭ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്തിരിക്കുകയാണ്. തനിക്കെതിരെയുള്ള നടപടിയാണ് ഓര്‍ഡിനന്‍സിലെങ്കില്‍ അത് രാഷ്ട്രപതിയിക്ക് അയച്ചു കൊടുക്കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനം വന്നതോടെ ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനും ആശയകുഴപ്പമുണ്ടായി.എന്നാല്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് രാജ്ഭവനിലേയ്ക്ക അയച്ചു കൊടുക്കുക തന്നെ ചെയ്തു. ഓര്‍ഡിനന്‍സ് ലഭിച്ച് ഒരാഴ്ചയായെങ്കിലും ഗവര്‍ണര്‍ ഓര്‍ഡിന്‍സ് കണ്ടിട്ടില്ല. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ ഓര്‍ഡിന്‍സിന്റെ ഭാവി എന്തായെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞതിന്റെ ചുവട് പിടിച്ചാണ് സര്‍ക്കാര്‍ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ബില്ല് തയ്യാറാക്കുന്നത്. ചാന്‍സിലര്‍ സ്ഥാനം ഗവര്‍ണറില്‍ നിന്ന് എടുത്തു മാറ്റി പകരം സംവിധാനമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇപ്പോള്‍ ബില്ലിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ബില്ല് നിയമസഭയില്‍ പാസായാലും ഇല്ലെങ്കിലും ആ ബില്ല് കേരളത്തില്‍ നിലനില്ക്കാനുള്ള സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര സംസ്ഥാന സര്‍വ്വകലാശാലകളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം തയ്യാറാക്കി കൊണ്ടിരിക്കുന്നെന്നാണറിവ്.
കേരള സര്‍ക്കാര്‍ ബില്ല് തയ്യാറാക്കുന്നതിനായി ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്ത പശ്ചിമബംഗാള്‍, ഗുജറാത്ത്. രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ മാതൃക പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിത റോയിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രബുദ്ധരായ സംഘത്തെ കെണ്ടാണ് ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള ബില്ല് തയ്യാറാക്കുന്നത്. എന്നാല്‍ സംസ്ഥാനം തയ്യാറാക്കുന്ന ബില്ല് നിയമസഭയിലെത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ നിര്‍ണ്ണായകമാകും. പ്രതിപക്ഷത്തെ വെട്ടിലാക്കുന്ന തരത്തിലാണ് ബില്ല് കൊണ്ടു വരാന്‍ പദ്ധതിയിട്ടിട്ടുള്ളത്.
ബില്ല് അണിയറയില്‍ തയ്യാറാകുമ്പോള്‍ തന്നെ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനം ഓരോന്നായി ഹൈക്കോടതി തെറിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വൈസ് ചാന്‍സിലര്‍ നിയമനമങ്ങള്‍ നടത്തിയതെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് പുറത്തു വരുന്നത്. ചാന്‍സിലറായ ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സിലര്‍മാരെ ഓരോരുത്തരെയായി ഹൈക്കോടതി പുറത്താക്കി കൊണ്ടിരിക്കുകയാണ്. കെടിയു. കുഫോസ് ഏറ്റവും ഒടുവിലായി വെറ്ററിനറി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലറും തെറിച്ചു. ബാക്കിയുള്ള വൈസ് ചാന്‍സിലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരിക്കുകയാണ്. വൈസ് ചാന്‍സിലര്‍മാരെ കൂട്ടത്തോടെ രാജിവെയ്പിച്ച് ഗവര്‍ണറുമായി അനുരജ്ഞനം നടത്തിയ ശേഷം വീണ്ടും പുതിയ നിയമനങ്ങള്‍ നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. എന്നാല്‍ സപിഎം പ്രവര്‍ത്തരുടെ രാജ്ഭവന്‍ മാര്‍ച്ചോടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രാഷ്ട്രീയമായി മാറി. അതുകൊണ്ട് ഗവര്‍ണര്‍ നിലപാട് മയപ്പെടുത്താന്‍ സാധ്യതയില്ല. ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കിയ നിയമമാണ് പിണറായി സര്‍ക്കാര്‍ മാതൃകയാക്കുന്നത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗവര്‍ണര്‍മാരുടെ അധികാരത്തില്‍ നിന്നും ചാന്‍സിലര്‍ പദവി എടുത്തു കളഞ്ഞത്.കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഗവര്‍ണര്‍മാരായി നിയമിതരായ കാലത്താണ് ഗുജറാത്ത് ചാന്‍സിലറെ ഒഴിവാക്കിയത്.
സംഘപരിവാര്‍ ശക്തികള്‍ എട്ട് വര്‍ഷത്തിലേറെയായി കേന്ദ്രം തുടര്‍ച്ചായയി ഭരിക്കുകയാണ്. എന്നിട്ടും ഇടതു സര്‍ക്കാര്‍ കലാശാലകളിലേയ്ക്കുള്ള കടന്നു കയറ്റത്തിന് ഗവര്‍ണര്‍മാര്‍ വഴിയൊരുക്കുമെന്ന് മുന്‍കൂട്ടി കാണാത്തത് വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു. ഗുജറാത്തിലെ നിയമം മനസിലാക്കി കേരളത്തില്‍ നിയമമുണ്ടാക്കേണ്ട സാഹചര്യവും ഇടതു സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നു. ബിജെപി സര്‍ക്കാര്‍ ഗുജറാത്തില്‍ കൈകൊണ്ട് നിലപാടുകള്‍ പോലും സിപിഎം കേരളത്തിലെടുക്കാത്തതിലും അമര്‍ഷമുണ്ട്. വിദ്യാഭ്യാസ രംഗത്തെ കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റം തടയാന്‍ സമരം നടത്തുകമാത്രമാണ് സിപിഎം നാളിതുവരെ ചെയ്തത്. എന്നാല്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് പോലും ഉന്നത വിദ്യാഭ്യാസ മേഖല രക്ഷിച്ചെടുക്കാന്‍ കഴിയാത്ത സ്ഥിത പിണറായി സര്‍ക്കാരുണ്ടാക്കിയെന്ന ആരോപണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പഴികേള്‍ക്കേണ്ടി വരുന്നതും ഈ വിഷയത്തിലായിരിക്കും.
https://www.facebook.com/Malayalivartha


























