അന്വേഷണവുമില്ല, ഉണ്ടയുമില്ല: ഫയൽ ചുരുട്ടിക്കെട്ടി മുഖ്യൻ; ഐടി സെക്രട്ടറിയുടെ ശുപാർശ ചവറ്റുകൊട്ടയിൽ

സിപി എം നേതാവും മുൻ എം പിയുമായ ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജിൻറെ സി ഡിറ്റിലെ വഴി വിട്ട നിയമനവും സിഡിറ്റ് രജിസ്ട്രാറായിരിക്കെ അദ്ദേഹം നടത്തിയ ക്രമക്കേടുകളും ഒരിക്കൽക്കൂടി വിവാദമാവുകയാണ്. കെ എസ് എഫ് ഇക്കു വേണ്ടി നിലവാരം കുറഞ്ഞ സോഫ്റ്റ് വേർ വാങ്ങിച്ചതിൽ നടന്ന ക്രമക്കേടുകൾ പുറത്തു കൊണ്ടു വന്നിരിക്കുന്നത് ബിജെപി നേതാവ് സന്ദീപ് വാര്യരാണ്.
പൊതുഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഒരു അഴിമതിക്കേസിൽ സിവിൽ ക്രിമിനൽ നടപടി വേണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അട്ടിമറിച്ചതിന്റെ തെളിവുകൾ ഇന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരിക്കുകയാണ്. ബന്ധുനിയമനം മാത്രമല്ല, കോടതി റദ്ദാക്കിയ ബന്ധു നിയമനം , വളഞ്ഞ വഴിയിലൂടെ പുനഃസ്ഥാപിക്കുകയും അനധികൃത നിയമനം നേടിയ വ്യക്തി നടത്തിയ ക്രമക്കേട് പുറത്തു വരാതിരിക്കാൻ വകുപ്പ് സെക്രട്ടറി അന്വേഷണത്തിന് ശുപാർശ ചെയ്തത് പൂഴ്ത്തുകയും ചെയ്തത് സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് തെളിവു സഹിതം സന്ദീപ് വാര്യർ ആരോപിക്കുന്നത്.
നവകേരളം കർമപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോഓർഡിനേറ്ററും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ.സീമയുടെ ഭർത്താവ് സിഡിറ്റ് ഡയറക്റ്റർ ജി . ജയരാജ് നേരത്തേതന്നെ വിവാദ നായകനാണ്. 2020 ൽ മതിയായ യോഗ്യതയില്ലാത്ത ജയരാജിനെ നിയമിച്ചത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന് നിയമനം റദ്ദായിരുന്നു. നവകേരളം പദ്ധതിയുടെ കോ ഓർഡിനേറ്മററായി നിയമിച്ച സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകിയതും വിവാദമായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകിയതിനു പിന്നാലെ സീമയുടെ പ്രതിമാസ ശമ്പളം. 1,66,800 രൂപയായി നിശ്ചയിച്ചു സർക്കാർ ഉത്തരവിറക്കിയതും വിവാദമായിരുന്നു.
അനധികൃത നിയമനം നേടിയ കാലത്ത് സിഡിറ്റിൽ ജയരാജ് നടത്തിയ ക്രമക്കേടാണ് ഇപ്പോൾ വിവാദമാകുന്നത്. . കെഎസ്എഫ്ഇക്ക് വേണ്ടി കോയമ്പത്തൂരിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും 30 ലക്ഷം മുടക്കി ഒരു അസറ്റ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ വാങ്ങിച്ചിരുന്നു. അതുപയോഗിക്കാൻ ചട്ട വിരുദ്ധമായി ഇരുപത് ലക്ഷം രൂപയുടെ സെർവർ സ്പേസ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാടകക്ക് എടുക്കുകയും ചെയ്തിരുന്നു .
എന്നാൽ ചെറിയ സ്ഥാപനമായ സിഡിറ്റിന്റെ അസറ്റ് മാനേജ്‌മന്റ് പോലും നിർവഹിക്കാൻ ശേഷിയില്ലാത്ത സോഫ്റ്റ്‌വെയർ തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞ് വലിയ സ്ഥാപനമായ കെഎസ്എഫ്ഇ പിന്മാറുകയായിരുന്നു. അഡ്വാൻസ് പോലും കെഎസ്‌എഫ്ഇയിൽ നിന്ന് വാങ്ങാതെ നടത്തിയ പർച്ചേസിൽ പൊതു ഖജനാവിന് 50 ലക്ഷം രൂപയാണ് നഷ്ടം വന്നത്. മാത്രമല്ല ഇത് വാർഷിക ലൈസൻസ് ഫീ ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ആയത് കൊണ്ട് ഉപയോഗ ശൂന്യമായിട്ടില്ല എന്ന സർക്കാർ നിലപാട് തെറ്റാണെന്ന് ടെൻഡർ ഓർഡറും പർച്ചേസ് ഓർഡറും കൃത്യമായി സൂചിപ്പിക്കുന്നു. ലൈസൻസ് ഫീ എല്ലാ വർഷവും അഡ്വാൻസായി നൽകണമെന്ന് ഈ രേഖകളിലുണ്ട്. എന്നാൽ അഴിമതി മാത്രം ലക്ഷ്യമിട്ട് നടത്തിയ ഇടപാട് കഴിഞ്ഞതോടെ സോഫ്റ്റ്‌വെയർ പാഴായി മാറി.
ജയരാജിന്റെ അനധികൃത നിയമന കാലത്ത് നടന്ന ഇടപാടിനെക്കുറിച്ച് പരാതി ഉയർന്നപ്പോൾ ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ IAS , ഇടപാടിലെ ക്രമക്കേട് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ ജയരാജ് അടക്കമുള്ള ഉത്തരവാദികളായ ഉദ്യോഗസ്ഥസർക്കെതിരെ സിവിലായും ക്രിമിനലായും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയലിൽ എഴുതി .
ആ ഫയലിൽ ഐടി സെക്രട്ടറിയുടെ നോട്ടിന് ചുവട്ടിൽ സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് അന്വേഷണം ആവശ്യമില്ലെന്ന് കാട്ടി നോട്ടെഴുതിയത്. അന്വേഷണം അട്ടിമറിക്കാൻ മുഖ്യൻ നടത്തിയ ഇടപെടലിന്റെ രേഖയും സന്ദീപ് വാര്യർ പുറത്തു വിട്ടു . കെഎസ് എഫ് ഇക്ക് വേണ്ടിയല്ല സോഫ്റ്റ്‌വെയർ വാങ്ങിയത് എന്നതിനാൽ വിജിലൻസ് അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നാണ് മുഖ്യമന്ത്രി ഫയലിൽ രേഖപ്പെടുത്തിയത് .
ബിശ്വനാഥ് സിൻഹ ആവശ്യപ്പെട്ടത് അനുസരിച്ച് അന്വേഷണം നടന്നിരുന്നെങ്കിൽ ടി എൻ സീമയുടെ ഭർത്താവ് ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെടുമായിരുന്നു. രണ്ടാം നിയമനവും വിവാദമാകുമായിരുന്നു. ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ മാനദണ്ഡങ്ങൾ മാറ്റി ജയരാജിനെ വീണ്ടും സിഡിറ്റ് തലപ്പത്തേക്ക് കൊണ്ട് വന്നത് സ്പ്രിംഗ്ലർ പോലെ ദുരൂഹമായ ഐടി ഇടപാടുകൾക്കാണെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നുവെന്നാണ് സന്ദീപ് വാര്യർ പറയുന്നത്.
ഈ പകൽ കൊള്ളയെ കുറിച്ച് അന്വേഷണം വേണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് ബോധ്യമുള്ളതു കൊണ്ടാണ് ഫയലിൽ അക്കാര്യം രേഖപ്പെടുത്തിയത്. പക്ഷേ പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന നിരവധി വകുപ്പുകളിലൊന്നു മാത്രമായ ഐടി വകുപ്പിലെ ഈ ഫയലിൽ മാത്രം മുഖ്യമന്ത്രിക്ക് തിട്ടമുണ്ട് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്ന്. ഒരന്വേഷണവും ഇക്കാര്യത്തിൽ ആവശ്യമില്ലെന്ന കാര്യത്തിലും മുഖ്യന് സംശയമില്ല.
https://www.facebook.com/Malayalivartha


























