ഗവര്‍ണറെ ചാൻസലർ പദവിയില്‍ നിന്ന് മാറ്റുന്ന ബിൽ തയ്യാറാക്കി തുടങ്ങി നിയമവകുപ്പ് , ബില്‍ നിയമസഭയില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണ കൂടി തേടിയേക്കും, ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ല?, മുഖ്യനുള്ള അടുത്ത വെടി പൊട്ടി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളും ഒത്തുചേരുകയാണ്. ഗവര്‍ണറെ ചാൻസലർ പദവിയില്‍ നിന്ന് മാറ്റുന്ന ബിൽ തയാറാക്കാൻ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യ വകുപ്പുകൾക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ നിർദേശം നൽകിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇത് പ്രകാരമുള്ള ബില്‍ നിയമവകുപ്പ് തയ്യാറാക്കി തുടങ്ങി എന്നതാണ്.
അടുത്താഴ്ചയോടെ ബില്‍ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് നിയമം തയ്യാറാക്കുന്നത്. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും ചെലവ് കണ്ടെത്തുക. അധിക സാമ്പത്തികബാധ്യത ഉണ്ടെങ്കിൽ ബിൽ സഭയിൽ കൊണ്ടുവരും മുൻപ് ഗവർണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്.
ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം. പുതിയ ചാൻസലർക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നാവുമെന്ന് കരട്ബില്ലിൽ ഉൾപ്പെടുത്തും. കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിൽ തയാറാക്കാൻ മന്ത്രിസഭ നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമ വകുപ്പ് നടപടികളിലേക്ക് കടന്നത്.
ആർട്സ് ആന്‍റെ സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍ ഉണ്ടാവും. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസങ്ങളില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ബില്‍ നിയമസഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണ കൂടി സര്‍ക്കാര്‍ തേടിയേക്കും.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസിന് വിയോജിപ്പ് ഉള്ളത് കൊണ്ട് ബില്‍ ഐകകണ്ഠേന പാസാക്കാന്‍ സാധ്യതയില്ല. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകളില്‍ ലീഗിന് അതൃപ്തിയുണ്ടെങ്കിലും ബില്ലിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗവര്‍ണര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് ചുരുക്കം. രാജ്ഭവനില്‍ പൊടിയടിച്ച് ഇരിക്കുന്ന ലോകായുക്ത നിയമഭേദഗതി ബില്ലിനൊപ്പം ഈ ബില്‍ കൂടി ചേരുമ്പോള്‍ അത് നിയമമാവണമെങ്കില്‍ സര്‍ക്കാരിന് നിയമവഴി തേടേണ്ടി വരും.
അതേസമയം, സർവകലാശാല ചാൻസലർ സ്ഥാനം ഒഴിയില്ലെന്നും നിയമപരമായി നേരിടാമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. സർവകലാശാല ചാൻസലർമാരായ വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കാനുള്ള ഓർഡിനൻസ് കാര്യം വാർത്താലേഖകർ ചോദിച്ചപ്പോഴാണ് ഗവർണറുടെ മറുപടി നൽകിയത്. ചാൻസലർ പദവി സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല.
കേരളപിറവി മുതലുള്ള കീഴ്‌വഴക്കമാണ്. ദേശീയധാരണ ഇക്കാര്യത്തിലുണ്ട് എന്നും ഗവർണർ പറഞ്ഞു. പേഴ്‌സണൽ സ്‌റ്റാഫായി ആരെയൊക്കെ നിയമിക്കണമെന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ടെന്നും നിയമലംഘനമുണ്ടോ എന്നു മാത്രം നോക്കിയാൽ മതിയെന്നും ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















