ആസ്ട്രൽ പ്രൊജക്ഷൻ ജയിലിലും പരീക്ഷിക്കുമോ എന്ന് ഭയം; കേഡലിനൊപ്പം കിടക്കാൻ തയ്യാറാകാതെ സഹതടവുകാർ: താടിയും മുടിയും നീട്ടി വളർത്തി, ധ്യാനവും നോവൽ വായനയിലും മുഴുകിയ കേഡലിന് ഇടയ്ക്കിടെ സ്വഭാവത്തിൽ മാറ്റം; പണിയായുധങ്ങൾ കയ്യിൽ കിട്ടിയാൽ നിയന്ത്രണം നഷ്ടമാകുമോ എന്ന് ആശങ്ക...

കേരളത്തെ ഒന്നാകെ ഞെട്ടിച്ച് 2017ൽ ആണ് തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതകം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്തുള്ള വീട്ടില്‍ പൈശാചികമായി കൊല്ലപ്പെട്ടത് പ്രാഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധുമായ ലളിത എന്നിവരായിരുന്നു. സാത്താന്‍ സേവയെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുമൊക്കെ കേരളം കേട്ടതും ചര്‍ച്ച ചെയ്തതും ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. പിടിയിലായി പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. തിരുവനന്തപുരം സെന്ററൽ ജയിലിൽ ഏകാന്ത തടവിലാണ് കേഡൽ ഇപ്പോൾ. കേഡലിന്റെ സ്വഭാവവും പെരുമാറ്റവും നിരീക്ഷിച്ച ശേഷമാണ് ജയിൽ അധികൃതർ പത്താം ബ്ലോക്കിലെ രണ്ടാമത്തെ സെല്ലിൽ ഒറ്റയ്ക്ക് കിടത്തിയിരിക്കുന്നത്.
ആസ്ട്രൽ പ്രൊജക്ഷൻ കേഡൽ ജയിലിലും പരീക്ഷിക്കുമോ എന്ന ഭയം വാർഡന്മാർക്ക് ഉണ്ട്. അതുകൊണ്ടാണ് മറ്റ് തടവുകാരോടൊപ്പം പാർപ്പിക്കാത്തത്. മാത്രമല്ല കേഡലിനൊപ്പം കിടക്കാനും സഹതടവുകാർ തയ്യാറല്ല. ഏകാന്ത തടവിൽ കഴിയുന്ന കേഡൽ താടിയും മുടിയും നീട്ടി വളർത്തി പുതിയ രൂപത്തിലാണെങ്കിലും, ഭയമുളവാക്കുന്ന ആ ചിരി ഇപ്പോഴും ഉണ്ട്. സെല്ലിൽ നിന്നും കേഡലിനെ പുറത്തിറക്കുന്നത് ദിവസം മൂന്ന് നേരം മാത്രമാണ്. രാവിലെ 6 മണിക്ക് പുറത്തിറക്കിയാൽ 7.30 ആകുമ്പോഴേയ്ക്കും സെല്ലിനകത്ത് ആക്കും. ഉച്ചക്ക് 11.30 കഴിയുമ്പോൾ പുറത്തിറക്കും. ഒരു മണിക്ക് മുൻപ് സെല്ലിൽ കയറ്റും. വൈകുന്നരം 3.30 ന് പുറത്തിറക്കിയാൽ 4.30 ന് തിരിച്ചു കയറണം. ചിട്ടവട്ടങ്ങൾ ഇങ്ങനെയായതിനാൽ കേഡലും സെല്ലിന് പുറത്തിറങ്ങാൻ അധികം താൽപ്പര്യപ്പെടുന്നില്ല. അധിക സമയവും വായനയും ധ്യാനവുമൊക്കെയാണ്. ഡിറ്റക്റ്റിവ് നോവലുകളാണ് കൂടുതലും വായിക്കുന്നത്.
ഇംഗ്ലീഷ് ക്രൈം നോവലുകളോടാണ് കൂടുതൽ പ്രിയം. ജയിൽ ലൈബ്രറിയിലെ ഏകദേശ നോവലുകളും കേഡൽ മനഃപാഠമാക്കിട്ടുണ്ട്. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതിനാൽ കേഡലിന്റെ മേൽ പ്രത്യേക ശ്രദ്ധ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പണിയായുധങ്ങൾ കയ്യിൽ കിട്ടിയാൽ നിയന്ത്രണം നഷ്ട്ടമാകുമോ എന്ന സംശയം ഉള്ളതുകൊണ്ട് ജയിൽ ജോലികൾക്ക് കേഡലിന് ഇളവുകളുണ്ട്. ഇക്കാര്യങ്ങൾ കൊണ്ടുതന്നെയാണ് നിയന്ത്രണം ഏർപ്പെടുത്തിയതും. ഇടയ്ക്കിടെ സ്വഭാവത്തിൽ മാറ്റം വരാറുണ്ട്. മാനസിക പ്രശ്നങ്ങളുള്ളതിനാൽ ഇതുവരെ കേസിൽ വിചാരണ ആരംഭിക്കാനായിട്ടില്ല.
കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഒരറിവും കേഡലിന് ഇല്ലെന്ന് ജയിൽ അധികൃതർ പറയുന്നു. അടിക്കടി സ്വഭാവത്തിൽ മാറ്റം വരും. കുളിക്കാനും വെയിൽ കൊള്ളാനുമായി അനുവദിച്ചതിലും കുറഞ്ഞ സമയത്തിലാണ് സെല്ലിൽനിന്ന് പുറത്തിറങ്ങുന്നത്. മാതാപിതാക്കളെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ നടന്ന സംഭവങ്ങളെക്കുറിച്ചോ ഓർമയില്ല. കേസിന്റെ കാര്യങ്ങൾ അപൂർവമായി ഉദ്യോഗസ്ഥരോട് ചോദിക്കും. ആരെക്കുറിച്ചും ചോദിക്കുകയോ പറയുകയോ ഇല്ല. നൂറുകിലോയിലധികം ഉണ്ടായിരുന്ന കേഡലിന്റെ ശരീരത്തിന്റെ തൂക്കം 75 കിലോയിലേക്കെത്തി. അമ്മയുടെ ബന്ധുവായ വയോധികൻ ഇടയ്ക്ക് കാണാൻ ജയിലിലെത്തുമായിരുന്നു.
ഇപ്പോൾ സന്ദർശനം കുറഞ്ഞു. കൊലപാതകം നടന്ന വീടിന് ബന്ധുവിനും അവകാശമുണ്ട്. അവിടെ വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിലാണ് ബന്ധുവിന്റെ താമസം. തമിഴ്‌നാട്ടിൽ കേഡലിന്റെ അച്ഛന്റെ പേരിലുണ്ടായ വസ്തുക്കൾ ചിലർ കൈവശപ്പെടുത്തിയതായി ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകം നടത്തിയ ശേഷവും വീട്ടിൽ താമസിച്ച കേഡലിന്റെ മാനസികനില മറ്റു കുറ്റവാളികളിൽ നിന്നും വ്യത്യസ്തമാണെന്ന് ജയിൽ അധികൃതർ പറയുന്നു. കോടതിയുടെ അനുമതിയോടെ ജനറൽ ആശുപത്രിയിലിൽ പ്രവേശിച്ച കേഡലിനെ പേരൂർക്കട മാനസികോരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മെഡിക്കൽ ബോർഡ് യോഗം ചേർന്നു കിടത്തിചികിൽസ വേണ്ടെന്നും ഇടവേളകളിൽ ഡോക്ടർ പരിശോധന നടത്തി കൃത്യമായി മരുന്നുകൾ നൽകണമെന്നും നിർദേശിച്ചു. വിചാരണയ്ക്കു പറ്റിയ ശാരീരിക സ്ഥിതി അല്ലെന്നു മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനാൽ വിചാരണ തുടങ്ങാനായിട്ടില്ല. സംഭവം നടക്കുന്നതിനു മുൻപും ശേഷവും കേദലിന്റെ മാനസിക നില തകരാറിലായിരുന്നതിനാൽ ശിക്ഷയും ലഭിക്കാൻ സാധ്യതയില്ല.
പ്രാഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധുമായ ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. അച്ഛനമ്മമാരെയും സഹോദരിയേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കളയുകയായിരുന്നു. ലളിതയെ തലയ്ക്കടിച്ച് കൊന്നു. ഈ കൊലകള്‍ നടത്തിയ ശേഷം കേഡല്‍ ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. നന്തന്‍കോട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പേടിപ്പെടുത്തുന്ന കഥകളാണ് പുറത്ത് വന്നത്. കമ്പ്യൂട്ടര്‍ ഗെയിം ഭ്രാന്തനായ കേഡല്‍ സാത്താന്‍ സേവ നടത്തിയിരുന്നുവെന്നും അതിന്റെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും അവിശ്വസനീയമായ പല കഥകളും പ്രചരിച്ചു. പോലീസും ഇത്തരം കഥകള്‍ക്ക് പിന്നാലെ കുറേക്കാലം നടന്നു. ചോദ്യം ചെയ്യലിനിടെ പ്രതി അടിക്കടി മൊഴി മാറ്റിയത് ഉദ്യോഗസ്ഥരെ കുഴക്കിയിരുന്നു. ആദ്യം ആസ്ട്രൽ പ്രൊജക്ഷന്റെ കാര്യം പറഞ്ഞ ഇയാൾ പിന്നീട് വീട്ടുകാർക്കു തന്നോടുള്ള അവഗണനയും നിരാശയുമാണ് കൊലപാതകത്തിനു കാരണമെന്നാണു പറഞ്ഞത്.
മനഃശാസ്ത്രജ്ഞർക്കും പ്രതിയുടെ യഥാർഥ മാനസികനില പൂർണമായി മനസ്സിലാക്കാനായില്ല. ആഭിചാര കർമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കേദൽ, കൊലപാതകത്തിൽ ഉന്മാദം കണ്ടെത്തിയെന്നാണു മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായത്. ആസ്ട്രൽ പ്രൊജക്ഷൻ ശൈലി 15 വർഷമായി പരിശീലിക്കുന്നുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേയ്ക്കു വഴിമാറുകയായിരുന്നെന്നും പൊലീസ് പറയുന്നു. മാതാപിതാക്കളെ മാത്രം കൊലപ്പെടുത്തിയാൽ സഹോദരിയും അന്ധയായ കുഞ്ഞമ്മയും തനിച്ചാകുമെന്നതിനാലാണ് എല്ലാവരെയും വകവരുത്തിയത്. മാതാപിതാക്കളെ കൊലപ്പെടുത്താൻ നീക്കം നടത്തിയെങ്കിലും കൈ വിറച്ചതിനാൽ ആദ്യം ശ്രമം ഉപേക്ഷിച്ചു. പിന്നീട്, ധൈര്യം വീണ്ടെടുത്ത് നാലുപേരെയും കൊലപ്പെടുത്തി. വീടിനു പുറത്തു ടർക്കി കോഴികളെ വളർത്തിയിരുന്ന കേദൽ, കോഴിക്കൂടിനു സമീപമുണ്ടായിരുന്ന മരത്തിൽ വെട്ടി മഴു ഉപയോഗിക്കാൻ പരിശീലിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















