അധ്യാപകനെതിരായ പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം, പെൺകുട്ടിയേയും കുടുംബത്തെയും സമ്മർദ്ദത്തിലാക്കി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതിനാണ് പ്രധാന അധ്യാപികയടക്കം അറസ്റ്റ് ചെയ്തതെന്ന് പോലീസ്, സ്കൂളിന് ചീത്തപ്പേരുണ്ടാകുമെന്ന് പറഞ്ഞ് പ്രധാന അധ്യാപികയടക്കം പെൺകുട്ടിയുടെ രക്ഷിതാക്കളെ സമീപിച്ചു

തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ അധ്യാപകൻ ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ പരാതി പിൻവലിക്കാൻ സ്കൂളിലെ പ്രധാന അധ്യാപികയടക്കം ശ്രമിച്ചെന്ന് പോലീസ്. ഇതിനെ തുടർന്നാണ് പ്രിൻസിപ്പൽ ശിവകല, അധ്യാപകരായ ജോസഫ്, ഷൈലജ എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയേയും കുടുംബത്തെയും സമ്മർദ്ദത്തിലാക്കി പരാതി ഒത്തുതീർപ്പാക്കാനായിരുന്നു ഇവരുടെ ശ്രമം.
സ്കൂളിന് ചീത്തപ്പേരുണ്ടാകുമെന്ന് പറഞ്ഞ് പ്രധാന അധ്യാപികയടക്കം പെൺകുട്ടിയുടെ രക്ഷിതാക്കളെ സമീപിച്ച് പരാതി ഒത്തുതീർപ്പാക്കണമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഒപ്പം പെൺകുട്ടിയേയും സമ്മർദ്ദത്തിലാക്കുകയും ചെയ്തതായി അന്വേഷണത്തിനിടെ പൊലിസ് കണ്ടെത്തിയതോടെയാണ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പിലെ സെക്ഷൻ 21 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒളിവിലായിരുന്ന അദ്ധ്യാപകന്‍ പട്ടിമറ്റം സ്വദേശിയായ കിരണ്‍ എസ്.തരുണിനെ പിടികൂടിയതിന് പിന്നാലെയാണ് പ്രധാന അധ്യാപികയടക്കം അറസ്റ്റ് ചെയ്തത്. പോക്സോ കേസെടുത്തിന് പിന്നാലെ ഒളിവില്‍ പോയ അദ്ധ്യാപകനെ നാഗര്‍കോവില്‍ നിന്നാണ് പിടികൂടിയത്.കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസെടുത്തതും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
പൊന്നുരുന്നിയില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് കുട്ടി പോയത്. രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകന്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞെങ്കിലും മൂടി വക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസായതും.
https://www.facebook.com/Malayalivartha






















