വാഴൂർ ഇടതു മുന്നണിയിൽ പൊട്ടിത്തെറി; സർക്കാർ ചീഫ് വിപ്പിന്റെ പഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയെ കടന്നു പിടിച്ച ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുത്ത് സിപിഎം; അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് സഹിതം പുറത്ത് വിട്ട് കേരള കോൺഗ്രസ് പ്രവർത്തകൻ; എൽഡിഎഫിൽ വിവാദം

വാഴൂർ ഇടതു മുന്നണിയിൽ പൊട്ടിത്തെറിയ്ക്കിടയാക്കി പെൺവിഷയം. സർക്കാർ ചീഫ് വിപ്പിന്റെ പഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയക്കുകയും, കടന്നു പിടിക്കുകയും ചെയ്തതായുള്ള പരാതിയിൽ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ സിപിഎം നടപടിയെടുത്തതോടെയാണ് ഇടതു മുന്നണിയിൽ വിവാദം തലപൊക്കിത്തുടങ്ങിയത്. ഗവ.ചിഫ് വിപ്പിന്റെ പേഴ്‌സണൽ സ്റ്റാഫംഗമായ കേരള കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യയെ വീട്ടിൽ കയറിപ്പിടിച്ചതിനാണ് സി പി എം വാഴൂർ ലോക്കൽ കമ്മിറ്റി അംഗത്തെ അന്വേഷണ വിധേയമായി സസ്‌പെൻറ് ചെയ്തത്. മുൻ മാധ്യമപ്രവർത്തകൻ കൂടിയായ പഴ്‌സണൽ സ്റ്റാഫ് അംഗം പാർട്ടിയ്ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിപിഎം വാഴൂർ ലോക്കൽ കമ്മിറ്റി അംഗവും, വാഴൂർ സർവീസ് സഹകരണ ബാങ്കിലെ ജോലിക്കാരനുമായ നേതാവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മുൻപ് രണ്ടു തവണ ഇദ്ദേഹത്തിന് നേരെ പാർട്ടി സമാന വിഷയത്തിൽ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാർ ചീഫ് വിപ്പിന്റെ പഴ്‌സണൽ സ്റ്റാഫ് അംഗം തന്നെ ഇദ്ദേഹത്തിന് എതിരെ പരാതി നൽകിയിരിക്കുന്നത്. നിരന്തരം അശ്ലീല സന്ദേശം അയക്കുകയും, വീട്ടിൽ കയറി കടന്നു പിടിക്കുകയും ചെയ്തതായാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്.
മുൻപും ഇദ്ദേഹത്തിനെതിരെ സമാന രീതിയിൽ ആരോപണം ഉയരുകയും, പാർട്ടി തലത്തിൽ നടപടിയെടുക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, ഈ പരാതികൾ എല്ലാം ഒതുക്കിത്തീർക്കുകയും വീണ്ടും ഇദ്ദേഹം പാർട്ടിയിൽ കയറുകയുമായിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും വിവാദം ഉയർന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന് എതിരെ പൊലീസിനെ സമീപിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ, വിവാദം പൊലീസിലേയ്ക്കു പോകാതെ ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് പാർട്ടിയ്ക്കുള്ളിൽ ഒരു വിഭാഗം നടത്തുന്നത്. ഇതിൽ കടുത്ത പ്രതിഷേധവുമായി പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















