വീട്ടമ്മയെ വെട്ടി അവശയാക്കിയ ശേഷം പൂട്ടിയിട്ട് ജീവനോടെ കത്തിച്ച കേസിൽ, തെളിവെടുപ്പിൽ കൂസലില്ലാതെ പ്രതി: കൈകാര്യം ചെയ്ത് നാട്ടുകാർ
ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വെട്ടി അവശയാക്കിയ ശേഷം പൂട്ടിയിട്ട് ജീവനോടെ കത്തിച്ച കേസിൽ തെളിവെടുപ്പിൽ കൂസലില്ലാതെ പ്രതി. നാരകക്കാനത്ത് പൊലീസ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയപ്പോൾ ജനരോഷം ഇരമ്പി. പ്രദേശത്ത് കാത്തുനിന്ന വലിയ ആൾക്കൂട്ടം അസഭ്യവർഷത്തോടെയാണ് പ്രതി വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസിസ് എന്ന സജിയെ (54) സ്വീകരിച്ചത്. പൊലീസ് വലയം ഭേദിച്ച് ജനങ്ങൾ ഇയാളെ കൈകാര്യം ചെയ്തപ്പോൾ തടയാൻ പൊലീസിനു നന്നേ പണിപ്പെടേണ്ടി വന്നു. പിന്നീട് ഏറെ പാടുപെട്ടാണ് പൊലീസ് ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇയാൾ സ്വർണം പണയം വച്ച തടിയമ്പാട് ടൗണിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ എത്തിച്ചപ്പോഴും വൻജനാവലി കാത്തു നിന്നിരുന്നു.
പോലീസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു പ്രതി കൃത്യം നടത്തിയ രീതി വിവരിച്ചത്. ചിരവയ്ക്കും വാക്കത്തിക്കും പല തവണ തലയ്ക്കടിച്ചു വീഴിച്ച ശേഷം പിൻതിരിഞ്ഞപ്പോൾ ചിന്നമ്മ പിറകിൽ നിന്നും കയറിപ്പിടിച്ചെന്നും ഇതോടെ വീണ്ടും തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു എന്നും ഇയാൾ വ്യക്തമാക്കി. തുടർന്ന് കമ്പിളി പുതപ്പു കൊണ്ട് മൂടിയ ശേഷം തുണി കൂട്ടിയിട്ട് തീ കൊളുത്തി. ചൂട് അടിച്ചപ്പോൾ ചിന്നമ്മ വട്ടം തിരിഞ്ഞെന്നും അപ്പോൾ മരണം ഉറപ്പാക്കാൻ വീണ്ടും തലയ്ക്കു തന്നെ അടിച്ചു.
ഇതിനു ശേഷം ആ ചോര പുരണ്ട കൈകൾ കൊണ്ടാണ് മാലയും വളയും ഊരിയെടുത്തത്. തുടർന്ന് ശുചിമുറിയിൽ പോയി സ്വർണാഭരണങ്ങളും കൈകളും കഴുകി വീട്ടിലേക്ക് മടങ്ങി. അവിടെ എത്തി രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു. വൈകുന്നേരം തടിയമ്പാട്ടുള്ള പണമിടപാട് സ്ഥാപനത്തിൽ സ്വർണം പണയം വച്ചു. അവിടെ ബിവ്റിജസിൽ നിന്നും മദ്യം വാങ്ങി തിരികെ വീട്ടിൽ എത്തി കൂട്ടുകാരുമൊത്ത് മദ്യപിച്ചത് വരെയുള്ള കാര്യങ്ങൾ സങ്കോചമില്ലാതെ പ്രതി വിവരിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ന് ചിന്നമ്മയുടെ വീട്ടിലെത്തിയ പ്രതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അയല്‍വാസിയായ ഇയാളോട് ചിന്നമ്മ കയറിയിരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് വെള്ളം എടുക്കാനായി അടുക്കളയിലേയ്ക്ക് പോയി. പിന്നാലെയെത്തിയ പ്രതി കൊരണ്ടിപ്പലകകൊണ്ട് ചിന്നമ്മയെ അടിച്ചുവീഴ്ത്തി. ചോരയില്‍ കുളിച്ച് നിലത്തുവീണ ചിന്നമ്മയുടെ മാലയും വളയും ഊരിയെടുത്തു. പ്രതിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ചിന്നമ്മ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കരാട്ടെ ബ്ലാക്കുബെല്‍റ്റുകാരനായ സജി അതെല്ലാം തടഞ്ഞു. ചിന്നമ്മയെ വാക്കത്തികൊണ്ട് വെട്ടി. ബോധരഹിതയായ ചിന്നമ്മയുടെ ദേഹത്തേക്ക് അടുത്തമുറിയില്‍നിന്ന് തുണികളും ബുക്കുകളും കൊണ്ടുവന്നിട്ടാണ് തീകൊളുത്തിയത്.
ചൂട് അടിച്ചതോടെ, ചിന്നമ്മ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അപ്പോള്‍ വാക്കത്തികൊണ്ട് തലക്കടിച്ചു. പിന്നീട് ഗ്യാസുകുറ്റിയുടെ കുഴല്‍, അടുപ്പില്‍നിന്ന് മുറിച്ചുമാറ്റി ചിന്നമ്മയുടെ അടുത്തേയ്ക്കുവെച്ചു. റെഗുലേറ്റര്‍ തുറന്നിട്ടിട്ട് പ്രതി പുറത്തേക്ക് ചാടി. ചിന്നമ്മയുടെ ദേഹം എണ്‍പതുശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പ്രതി കൃത്യത്തിന് ശേഷം പോയ സ്വന്തം വീട്ടിലും തടിയമ്പാടുള്ള സ്വകാര്യ പണമിടപാടു സ്ഥാപനത്തിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. പണയം വച്ച ഒരു മാലയും, രണ്ടു വളയും അടക്കം നാലേകാൽ പവന്റെ സ്വർണ ഉരുപ്പടികൾ ഇവിടെ നിന്നും കണ്ടെടുത്തു. സംഭവം നടന്ന അന്ന് ഉച്ചകഴിഞ്ഞാണ് തോമസ് ആഭരണങ്ങൾ പണയം വച്ച് ഇവിടെ നിന്നും ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയത്.
അതിഥി തൊഴിലാളികൾ ഉൾപ്പെടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഭാര്യയും മക്കളുമായി അകന്നു കഴിയുള്ള പ്രതി ചിന്നമ്മയെ മുൻപ് ശല്യം ചെയ്തിരുന്നു. ഇക്കാര്യം ചിന്നമ്മ നാട്ടുകാരിൽ ചിലരോട് പറഞ്ഞത് സജിയിലേയ്ക്ക് സംശയം നീളാൻ ഇടയാക്കി. മദ്യപിക്കാൻ പണം കണ്ടെത്താനായി ഇയാൾ ചെറിയ ചില മോഷണങ്ങൾ നടത്തിയിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും പരാതികൾ ഉണ്ടായിരുന്നില്ല. മരണം നടന്ന ദിവസം പൊലീസ് സ്ഥലത്ത് എത്തുമ്പോൾ പ്രതിയും അവിടെ ഉണ്ടായിരുന്നു.
മോഷ്ടിച്ച ആഭരണങ്ങൾ അന്നുതന്നെ ഇയാൾ പണയപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതും വിരലടയാള വിദഗ്ധരുടെയും ഫൊറൻസിക് വിദഗ്ധരുടെയും സൈബർ സെല്ലിന്റെയും ഡോഗ് സ്‌ക്വാഡിന്റെയുമെല്ലാം അന്വേഷണവും ഇയാൾക്കെതിരായ തെളിവുകൾ കണ്ടെത്താൻ സഹായിച്ചു. ആദ്യഘട്ടത്തിൽ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇല്ലാതിരുന്ന പ്രതി രണ്ടാം ഘട്ടത്തിലാണ് പൊലീസിന്റെ നിരീക്ഷണത്തിലായത്. കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് നാടുവിടാനായി കമ്പത്ത് എത്തിയ പ്രതിയെ പൊലീസ് പിൻതുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്.
https://www.facebook.com/Malayalivartha