എല്ലാനീക്കങ്ങളും പൊളിഞ്ഞു... വിഴിഞ്ഞത്ത് ദേശീയ അന്വേഷണ ഏജന്‍സി വലവിരിച്ചു കഴിഞ്ഞു; പോലീസ് സ്റ്റേഷന്‍ ആക്രമണം കാണുന്നത് ഗൗരവമായി; വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേര്‍ക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും പൊലീസ്

പോലീസ് സ്റ്റേഷന്‍ ആക്രമണത്തോടെ വിഴിഞ്ഞം സമരം മറ്റൊരു ദിശയിലായി. കേന്ദ്രവും ദേശീയ അന്വേഷണ ഏജന്‍സിയും വിഴിഞ്ഞം സമരത്തില്‍ വലവിരിച്ചു കഴിഞ്ഞു. വിഴിഞ്ഞത്ത് എന്‍.ഐ.എ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവുമെത്തിയത് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യനീക്കം സംസ്ഥാനവ്യാപകമായുണ്ടെന്ന വിവരത്തിന്റെകൂടി അടിസ്ഥാനത്തിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ഇവരുടെ നീക്കങ്ങള്‍ സ്ഥിരീകരിച്ച എന്‍.ഐ.എ ഇന്നലെ തിരുവനന്തപുരം ജില്ലയിലെ കോവളം, തിരുവല്ലം, കരമന, പൂന്തുറ എന്നിവിടങ്ങളിലും നിരീക്ഷണം നടത്തി. എന്‍.ഐ.എ ഡല്‍ഹി ആസ്ഥാനത്ത് നിന്നെത്തിയ ഉദ്യോഗസ്ഥരും നിരീക്ഷണത്തിനുണ്ടായിരുന്നു.
നാലു ദിവസമായി എന്‍.ഐ.എ സംഘം സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നുണ്ട്. എറണാകുളം, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് ദേശീയ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റ കൂടി അടിസ്ഥാനത്തില്‍ സംഘം വിഴിഞ്ഞത്തെത്തിയത്. സമരസമിതിയില്‍ മുന്‍ പി.എഫ്.ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസങ്ങളില്‍ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
വിഴിഞ്ഞത്തോടു ചേര്‍ന്നുള്ള തമിഴ്നാട്ടിലെ തീരപ്രേദേശങ്ങളിലും പരിശോധന വ്യാപകമാക്കും. വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചും വ്യാപക പരിശോധന നടത്താനാണ് തീരുമാനം.
പി.എഫ്.ഐ പ്രവര്‍ത്തകരായിരുന്ന രണ്ടാംനിര നേതാക്കളാണ് എന്‍.ഐ.എ നിരീക്ഷണത്തിലുള്ളത്. ഇവര്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയാണ് സമാന്തര കൂടിയാലോചനകള്‍ നടത്തുന്നത്. മുന്‍ പി.എഫ്.ഐ പ്രവര്‍ത്തകര്‍ അംഗങ്ങളായ വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പുകള്‍ സജീവമാണ്. ഇതുവഴിയാണ് വിഴിഞ്ഞം വിഷയത്തിലടക്കമുള്ള കൂടിയാലോചനകള്‍ നടക്കുന്നത്. കഴിഞ്ഞദിവസം സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ നാലു പി.എഫ്.ഐ പ്രവര്‍ത്തകരുടെ ഫോണ്‍സംഭാഷണങ്ങള്‍ അടക്കം പരിശോധിച്ചപ്പോള്‍ കാര്യമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇവരുടെ ആശയവിനിമയം സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയാണെന്ന് തിരിച്ചറിഞ്ഞത്.
അതേസമയം വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേര്‍ക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 64 പൊലീസുകാര്‍ക്കു പരുക്കേറ്റെന്നും ചിലരുടെ പരുക്ക് ഗുരുതരമാണെന്നും വ്യക്തമാക്കി.
വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണു തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സത്യവാങ്മൂലം നല്‍കിയത്. 26നു നടന്ന അക്രമത്തിന്റെ പേരില്‍ 5 പേരെ അറസ്റ്റ് ചെയ്‌തെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് 27നു വൈകിട്ട് 6.50നു വൈദികരും സ്ത്രീകളും ഉള്‍പ്പെടെ 3,000 പേര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. പൊലീസ് വാഹനങ്ങള്‍, പൊലീസ് സ്റ്റേഷന്‍ കെട്ടിടം, ഉപകരണങ്ങള്‍ തുടങ്ങിയവ നശിപ്പിച്ചു.
26നു പദ്ധതി പ്രദേശത്തിന്റെ മുഖ്യ കവാടത്തിലെത്തിയ നിര്‍മാണ കമ്പനിയുടെ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഫാ. യൂജിന്‍, ഫാ. ഫിയോവിയൂസ് എന്നിവര്‍ അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു റോഡ് തടഞ്ഞു. സമീപത്തെ പള്ളികളിലെ മണി അടിച്ചു വിശ്വാസികളെ കൂട്ടി. തുടര്‍ന്നു സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടുന്ന 2,000 ആളുകള്‍ സംഘമായി അക്രമം നടത്തി.
പൊലീസുകാരെ ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പിച്ച ജനക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നാശമുണ്ടാക്കി. 6 പൊലീസ് വാഹനങ്ങളും 20 സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പ്രബേഷനറി എസ്‌ഐ ലിജോ കെ.മാണിയെ ഫോര്‍ട്ട് ആശുപത്രിയിലേക്കു മാറ്റി ശസ്ത്രക്രിയ നടത്തി. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്.
"
https://www.facebook.com/Malayalivartha






















