നിരവധിപേരിൽ നിന്നും കോടികൾ തട്ടിച്ച യുവതി അറസ്റ്റിൽ; ജൂവലറികളിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്

കടയ്ക്കാവൂർ നിലയ്ക്കാമുക്ക് അമൃതം കുഴിയിൽ വീട്ടിൽ ബേബി തട്ടിപ്പിന് പിടിയിലായി. ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം എന്നിവിടങ്ങളിലെ ജൂവലറികളിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് പലരിൽനിന്നായി പണം തട്ടിയതാണ് ഇവർക്കെതിരെ ഉള്ള കേസ്. ഇവർ കോടികളുടെ തട്ടിപ്പു നടത്തി എന്നാണ് പോലീസ് നൽകുന്ന വിവരം.
മണനാക്ക് മലവിളപൊയ്ക കൂട്ടിക്കട വീട്ടിൽ മനോജിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. മനോജിന്റെയും ഭാര്യയുടെയും കൈയിൽനിന്നു പണം വാങ്ങിയ ശേഷം വാഗ്ദാനം പാലിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെത്തുടർന്നാണ് പരാതി നൽകിയത്.
അന്വേഷണത്തിൽ നിരവധിപേരിൽ നിന്നും ഇവർ പണം തട്ടിയതായി തെളിഞ്ഞു. ഇങ്ങനെ കോടികളുടെ ഇടപാടാണ് പ്രതി നടത്തിയതായി കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ബേബി അറസ്റ്റിലായ വിവരമറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നായി പരാതികളെത്തുന്നുണ്ട്. തട്ടിപ്പിന് ബേബിയോടൊപ്പം കൂടുതൽ ആളുകൾക്ക് പങ്കുള്ളതായും പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha






















