മരിച്ച കൊച്ചുമകൾക്കായി എൽ ഐ സി പ്രീമിയം അടച്ചു രാധ; വിദ്യ മരിച്ചതറിഞ്ഞു കുഴഞ്ഞു വീണ രാധയോട് കൊച്ചുമകളും മരിച്ചു എന്ന് പറയാൻ ആർക്കും ധൈര്യമില്ല ; മകളെ ഒന്നും ചെയ്യരുതെന്ന് പലതവണ കാലുപിടിച്ച് കരഞ്ഞിട്ടും കൊന്നുകളഞ്ഞല്ലോയെന്ന് രാധയുടെ നിലവിളി

ഊരൂട്ടമ്പലത്ത് നിന്നും മുമ്പ് കാണാതായ വിദ്യ കൊല്ലപ്പെട്ട വിവരം പൊലീസ് അമ്മ രാധയെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് മരിച്ച് കിടക്കുന്ന മകള്‍ വിദ്യയുടെ ഫോട്ടോ കാണിച്ച് കൊടുത്തതോടെ ഈ അമ്മ തലകറങ്ങി വീണു.ഇതോടെ കടുത്ത ഹൃദ്രോഗിയായ രാധയോട് ഗൗരി മോളെയും മാഹിന്‍കണ്ണ് കൊന്നു കളഞ്ഞെന്ന് പറയാനുള്ള മനോധൈര്യം പക്ഷേ, ആര്‍ക്കുമുണ്ടായില്ല.
കൊച്ചുമകൾ മകള്‍ ഗൗരി ഇനി മുത്തശ്ശിയെ കാണാന്‍ ഒരിക്കലും വരില്ലെന്ന കാര്യം ഈ അമ്മ ഇനിയും അറിഞ്ഞിട്ടില്ല.ഇനിയൊരിക്കലും തിരിച്ചുവരാത്ത കൊച്ചു മകളുടെ പേരില്‍ കഴിഞ്ഞ ദിവസവും രാധ എല്‍ഐസി പ്രീമിയം അടച്ചു. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയെന്ന് മാഹിന്‍കണ്ണ് പൊലീസിനോട് സമ്മതിച്ച ദിവസമായിരുന്നു രാധ കൊച്ചുമകളുടെ പ്രീമിയം അടക്കാന്‍ പോയത്. എന്നെങ്കിലും തന്‍റെ കൊച്ചുമകളെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഈ മുത്തശ്ശി. സത്യം അറിഞ്ഞാൽ രാധയ്ക്ക് എന്ത് സംഭവിക്കുമെന്ന പേടിയാണ് എല്ലാവര്‍ക്കും. ടിവിയും പത്രവും ഈ അമ്മയെ ആരും കാണിച്ചിട്ടില്ല. വിദ്യ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ഈ അമ്മ ഇപ്പോഴും വിശ്വസിക്കുന്നു.
മകളെ കൊന്ന മാഹിന്‍കണ്ണിനെ കാണണമെന്നാണ് രാധയുടെ ആവശ്യം. മകളെ ഒന്നും ചെയ്യരുതെന്ന് പലതവണ കാലുപിടിച്ച് കരഞ്ഞിട്ടും കൊന്നുകളഞ്ഞല്ലോയെന്ന് പറഞ്ഞാണ് രാധയുടെ നിലവിളി. വിദ്യയെയും കുഞ്ഞിനെയും കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് നേരത്തെ ആത്മഹത്യ ചെയ്തതോടെ ഇവർ ഇപ്പോൾ തനിച്ചാണ്. പ്രായമേറെയായെന്നും തനിക്കിനി വീട്ടുജോലിക്കൊന്നും പോകാന്‍ കഴിയില്ലെന്നും ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും രാധ കൂട്ടിച്ചേര്‍ക്കുന്നു.
മകളുടെ തിരോധാനത്തിന് പിന്നാലെ പരാതിയുമായി വിദ്യയുടെ അച്ഛനും അമ്മയും പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങിയപ്പോള്‍ മഹിന്‍കണ്ണ് അമ്മ രാധയെയും അച്ഛന്‍ ജയചന്ദ്രനെയും വിളിച്ച് പൂവാറിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഇരുവരെയും കൊല്ലാന്‍ പദ്ധതിയിട്ടായിരുന്നെന്ന് അന്വേഷണ സംഘം വിലയിരുത്തി. 2 2011 ആഗസ്ത് 22 ന് രാത്രി 7.04 നാണ് മാഹിന്‍ അമ്മ രാധയെ വിളിച്ച് ഇരുവരോടും പൂവാറിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്.ഫോണ്‍ സംഭാഷണം 598 സെക്കന്‍റ് നീണ്ടു നിന്നു. 2011 ആഗസ്ത് 21 ന് തമിഴ് പത്രത്തില്‍ വിദ്യയുടെ ഫോട്ടോ അടക്കമുള്ള മൃതദേഹം കിട്ടിയ വാര്‍ത്തയും വന്നിരുന്നു.2011 ആഗസ്ത് 20 ഉച്ചയ്ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത മാഹിന്‍ കണ്ണ് ഫോണ്‍ ഓണ്‍ ചെയ്തത് 22 ന് വൈകീട്ട് 7 മണിക്ക്.ഫോണ്‍ ഓണ്‍ ചെയ്തതിന് ശേഷമുള്ള ആദ്യ കാളാണ് മാഹിന്‍ വിദ്യയുടെ അമ്മ രാധയെ വിളിച്ചത്. 2011 ആഗസ്ത് 22 ന് പൂവാര്‍ പോലീസ് മാഹിന്‍കണ്ണിന് വിട്ടയച്ച ശേഷമാണ് ഈ ഫോണ്‍വിളി.
മഹിന്‍കണ്ണിനെതിരെ തെളിവുണ്ടായിട്ടും പൊലീസ് ആദ്യകാലത്ത് കേസ് അന്വേഷണം വൈകിപ്പിച്ചതും വാര്‍ത്തയായിരുന്നു. പൊലീസിന് കൈക്കൂലി കൊടുത്ത് കിടപ്പാടം പോയെന്ന് വിദ്യയുടെ അമ്മ ന്യൂസ് അവര്‍ ചര്‍ച്ചക്കിടെ കരഞ്ഞ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. പൊലീസിനോട് പലവട്ടം പറഞ്ഞിട്ടും പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും ഒരു മിസ്സിംഗ് കേസ് വരുമ്പോൾ ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം പോലും പോലീസ് കാണിച്ചില്ല. ഫോൺ രേഖകളടക്കം തെളിവുകളൊന്നും പരിശോധിച്ചുമില്ല. സുഹൃത്തിൻറെ വീട്ടിൽ വിദ്യയെയും കുഞ്ഞിനെയും ആക്കിയെന്ന മാഹിൻകണ്ണിന്‍റെ ഒറ്റ വാക്ക് വിശ്വാസത്തിലെടുത്ത പൊലീസ് കേസ് പൂട്ടിക്കെട്ടുകയും ചെയ്തു.
2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിൻറെ ഭാഗമായാണ് വർഷങ്ങളായി മാറനല്ലൂർ പൊലീസ് തെളിയിക്കാത്ത ഈ കേസിലെ നിർണ്ണായക വിവരങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. മാഹിൻകണ്ണിനെ ചോദ്യം ചെയ്‌തെങ്കിലും വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിന്‍കണ്ണ് പറഞ്ഞില്ല. ഒന്നിന് പുറകെ ഒന്നായി വാര്‍ത്തകളിലൂടെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ചു. അന്വേഷണ സംഘം രൂപീകരിച്ച് ഒരു മാസത്തിനുള്ളിലാണ് എല്ലാവരും തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് തെളിയുന്നത്.
https://www.facebook.com/Malayalivartha






















