വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... വിചാരണയില്‍ മൊഴി മാറ്റാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ശിക്ഷാ തടവുകാരനായ ഒന്നാം പ്രതി ഉമേഷിന് പ്രൊഡക്ഷന്‍ വാറണ്ട്, ജനുവരി 16 ന് കോടതിയില്‍ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം, ബന്ധുവിനും സുഹൃത്തിനും സമന്‍സ്

കോവളത്ത് കൂനംതുരുത്ത് ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസില്‍ തലസ്ഥാനത്തെ വിചാരണ കോടതിയില്‍ നടന്ന വിചാരണയില്‍ മൊഴി മാറ്റാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ശിക്ഷാ തടവുകാരനായ ഒന്നാം പ്രതി ഉമേഷിന് പ്രൊഡക്ഷന്‍ വാറണ്ട്. ജനുവരി 16 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി.
നെയ്യാറ്റിന്‍കര രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. അന്നേ ദിവസം കൂട്ടുപ്രതിയായ ബന്ധു ജയപാലന്‍, ഉമേഷിന്റെ സുഹൃത്ത് പ്രസാദ് എന്നിവര്‍ ഹാജരാകാന്‍ സമന്‍സ് ഉത്തരവും കോടതി പുറപ്പെടുവിച്ചു. ഉമേഷ് , പ്രസാദ് എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323 ( ദേഹോപദ്രവമേല്‍പ്പിക്കല്‍) , 195 എ (കള്ള തെളിവു നല്‍കാന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തല്‍) , 294 (ബി) (അസഭ്യം വിളിക്കല്‍) , 341 (തടഞ്ഞു നിര്‍ത്തല്‍) , 506 (ഭയപ്പെടുത്തല്‍) , 34 ( കൂട്ടായ്മ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് ഹാജരാക്കാന്‍ ഉത്തരവിട്ടത്. ഉമേഷിന്റെ ബന്ധു ജയപാലനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 195 എ (കള്ള തെളിവു നല്‍കാന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തല്‍) , 506 (ഭയപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കലണ്ടര്‍ കേസെടുത്തത്.
കള്ളമൊഴി പറയാനാവശ്യപ്പെട്ട് മര്‍ദ്ദിക്കുകയും യഥാര്‍ത്ഥ മൊഴി പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഡിസംബര്‍ 6 ന് ഒന്നാം പ്രതി ഉമേഷിനെയും രണ്ടാം പ്രതി ഉദയകുമാറിനെയും മരണം വരെ ഇരട്ട ജീവപര്യന്ത തടവും 1,65,000 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ ശിക്ഷിച്ചിരുന്നു. തിരുവല്ലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 2 കേസുകളിലായി 2 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. മൃതദേഹം ആദ്യം കണ്ടെത്തി പോലീസില്‍ വിവരമറിയിച്ച ഒന്നാം സാക്ഷി തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപിനെ ഭീഷണിപ്പെടുത്തിയതിന് 2022 മെയ് 27 ന് എടുത്ത കേസിലാണ് ഉമേഷിന്റെ ബന്ധു ജയപാലനെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.
ഒന്നാം സാക്ഷിയെ മൊഴി മാറ്റാന്‍ വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്തിയതിന് ഒന്നാം പ്രതി ഉമേഷിന്റെ ബന്ധു ജയപാലനെതിരെ തിരുവല്ലം പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. തിരുവല്ലം തിനവിള പുത്തന്‍ വീട്ടില്‍ ജയപാലനെ (54) യാണ് തിരുവല്ലം പോലീസ് പിടികൂടിയത്. ഇയാള്‍ പ്രതികളുടെ ബന്ധുവാണ്. പ്രദീപിന്റെ സുഹൃത്തുക്കളോട് ജൂണ്‍ 1 ന് കേസ് വിളിക്കുമെന്നും പ്രതികളായവര്‍ക്കെതിരെ പോലീസ് കുറ്റം കെട്ടിച്ചമച്ചതാണെന്ന് പറയണമെന്നും അല്ലാത്തപക്ഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചാല്‍ സാക്ഷിയെ കൊല്ലുമെന്നും നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെ പരാതിയിലാണ് പോലീസ് മെയ് 27 ന് കേസെടുത്തത്.
പ്രതികളെ ശിക്ഷിക്കാന്‍ കാരണമായ നിര്‍ണ്ണായക രഹസ്യമൊഴി നല്‍കിയ മൂന്നാം സാക്ഷി വാഴമുട്ടം സ്വദേശി സൂരജിനെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയതിനും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതിനും തിരുവല്ലം പോലീസ് ഉമേഷിനെയും സുഹൃത്ത് പ്രസാദിനെയും 2022 ല്‍ അറസ്റ്റ് ചെയ്ത കേസിലാണ് രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചത്.
തിരുവല്ലം ചെന്തിലാക്കരി കണ്ടല്‍കാടിനുള്ളില്‍ ചീഞ്ഞഴിഞ്ഞ നിലയില്‍ ഉടല്‍ വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടതെന്ന് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ ഒന്നാം സാക്ഷിമൊഴി നല്‍കി. വിചാരണ തുടങ്ങിയ 2022 ജൂണ്‍ 2 നാണ് പൊതുപ്രവര്‍ത്തകനും തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയും വണ്ടിത്തടം ശാന്തിപുരം സ്വദേശിയുമായ പ്രദീപ് സാക്ഷിമൊഴി നല്‍കിയത്. കോടതി നിര്‍ദ്ദേശപ്രകാരം മൃതദേഹം കിടന്ന രീതി സാക്ഷിക്കൂട്ടിനുള്ളില്‍ നിന്ന് സാക്ഷി കാണിച്ചു മൊഴി നല്‍കി. രണ്ടു മരത്തിനിടയിലുള്ള വള്ളിപ്പടര്‍പ്പിലാണ് മൃതശരീരം കണ്ടത്. വള്ളിയില്‍ കുടുങ്ങി 3 അടി പൊക്കത്തില്‍ വള്ളിയില്‍ തൂങ്ങി ലോക്കായാണ് കിടന്നത്. വസ്ത്രങ്ങള്‍ മണ്ണിനോട് ചേര്‍ന്ന് കിടക്കുകയായിരുന്നു. കാലുള്‍പ്പെടെ വയര്‍ ഭാഗം വരെ നിലത്ത് തൊട്ട നിലയിലായിരുന്നു. കഴുത്തിന് മുകള്‍ഭാഗം വേറിട്ട് നില്‍ക്കുകയായിരുന്നു. പാന്റും കോട്ടും ആണ് ധരിച്ചിരുന്നതെന്നും പ്രദീപ് മൊഴി നല്‍കി.
തിരുവല്ലം പോലീസില്‍ താന്‍ മൊഴി കൊടുത്തിട്ടുണ്ട്. ആ പ്രഥമ വിവര മൊഴിയാണ് തന്നെ ഇപ്പോള്‍ കാണിച്ചതെന്നും അതില്‍ കാണുന്ന ഒപ്പ് തന്റേതാണെന്നും പ്രദീപ് മൊഴി നല്‍കി. അസ്സല്‍ മൊഴി വിചാരണ കോടതി മുന്‍ ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ പ്രോസിക്യൂഷന്‍ ഭാഗം മൂന്നാം രേഖയായി അക്കമിട്ട് മാര്‍ക്ക് ചെയ്ത് തെളിവില്‍ സ്വീകരിച്ചു.
. വിഷ്ണു എന്ന തന്റെ സംഘടനയിലെ പ്രവര്‍ത്തകന്‍ ചെന്തിലാക്കരിയില്‍ ഒരു ശവശരീരം കിടപ്പുണ്ടെന്ന് ഫോണില്‍ പറഞ്ഞു. താന്‍ ഉടന്‍ പോയി മൃതശരീരം കണ്ട ശേഷം തിരുവല്ലം എസ് ഐയെ ഫോണില്‍ വിളിച്ചു പറഞ്ഞു. എസ് ഐ വന്ന ശേഷം താനും അവിടെ ചെന്നു. ചതുപ്പുനിലത്തില്‍ വള്ളിപ്പടര്‍പ്പുകളും കാടും നിറഞ്ഞ സ്ഥലത്താണ് മൃതശരീരം കണ്ടത്. വീടുകളില്ലാത്ത ഒറ്റപ്പെട്ട പ്രദേശമാണ്. 50 മീറ്റര്‍ മാറിയാണ് വീടുള്ളതെന്നും മൊഴി നല്‍കി.
ലാത്വിയന്‍ യുവതിയുടെ മൃതദേഹം കിടന്ന മീന്‍ കെണി കൂടിനടുത്ത ചീലാന്തിക്കാട്ടില്‍ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് വിലക്കി , അത് നീര്‍നായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീര്‍നായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ വിലക്കി പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് വിചാരണ കോടതിയില്‍ 2022 ജൂണ്‍ 2 ന് മൊഴി നല്‍കിയിരുന്നു. വിചാരണ കോടതിയായ തങ്ങളൊരുമിച്ച് ഉമേഷിന്റെ ബോട്ടില്‍ ചീലാന്തിക്കാട്ടിന് സമീപം മീന്‍ പിടിക്കാന്‍ പോയ കാര്യമോ തന്റെ പേരോ പോലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നല്‍കി. പ്രതികളുടെ സുഹൃത്തും കാറ്ററിംഗ് തൊഴിലാളിയും മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളില്‍ ഒന്നാം പ്രതി ഉമേഷിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി സൂരജാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ മുന്‍ ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയത്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കേസുണ്ടെന്നും സൂരജ് മൊഴി നല്‍കി. പ്രതിയെ ഭയന്നാണ് വിവരം പോലീസില്‍ യഥാസമയം അറിയിക്കാത്തതെന്നും സൂരജ് മൊഴി നല്‍കിയിരുന്നു.
രണ്ടു പ്രതികളും തന്റെ സുഹൃത്തുക്കളാണെന്നും 2018 മാര്‍ച്ച് മാസം ബൈപാസ് തടി മില്ലിനടുത്ത് വച്ച് ഒരു മദാമ്മ ഇന്നവിടെ വന്നുവെന്നും ഉമേഷ് മദാമ്മയോട് സിഗരറ്റ് ചോദിച്ചുവെന്നും ഫക്കിംഗ് ചോദിച്ചുവെന്നും മദാമ്മ ഒരു മറുപടിയും പറയാതെ പോയെന്നും ഉമേഷ് തന്നോട് പറഞ്ഞതായി നാലാം സാക്ഷി ലാലുവും മൊഴി നല്‍കി.
രണ്ടു സാക്ഷികളും തങ്ങളെ ഇപ്പോള്‍ കാണിച്ചത് തങ്ങള്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യ മൊഴികളാണെന്നും അതില്‍ കാണുന്ന ഒപ്പും വിരല്‍ പതിപ്പും തങ്ങളുടേതാണെന്നും കോടതിയില്‍ മൊഴി നല്‍കി. രഹസ്യമൊഴികള്‍ പ്രോസിക്യൂഷന്‍ ഭാഗം നാലും അഞ്ചും രേഖകളാക്കി കോടതി തെളിവില്‍ സ്വീകരിച്ചു.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇല്‍സ സ്‌ക്രെമേന യുവതിയുടെ വസ്ത്രങ്ങളടക്കം 5 തൊണ്ടി മുതലുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച വിചാരണയില്‍ തിരിച്ചറിഞ്ഞു. രണ്ടാം സാക്ഷിയായ ഇല്‍സയാണ് തൊണ്ടിമുതലുകള്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയത്. മൃതദേഹം കണ്ടെത്തിയ ശേഷം പോലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ (പ്രേത വിചാരണ) കണ്ടെടുത്ത കൃത്യസമയം ഇര ധരിച്ചിരുന്ന വസ്ത്രങ്ങള്‍ , മൃതദേഹത്തിനരികില്‍ കണ്ടെത്തിയ സിഗരറ്റ് ലൈറ്റര്‍ , സിഗരറ്റ് കവര്‍ എന്നിവ തിരിച്ചറിഞ്ഞ് മൊഴി നല്‍കി.
ഒന്നു മുതല്‍ അഞ്ചു വരെയുള്ള തൊണ്ടി മുതലുകളായി അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു. സഹോദരിയെ കാണാത്തതിനാല്‍ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് പോലീസില്‍ സമര്‍പ്പിച്ച എഫ് ഐ ആറും എഫ് ഐ എസും ആണ് കോടതി മുമ്പാകെയുള്ളതെന്നും അതില്‍ കാണുന്ന ഒപ്പ് തന്റേതാണെന്നും മൊഴി നല്‍കി. അവ ഒന്നും രണ്ടും രേഖകളായി കോടതി തെളിവില്‍ സ്വീകരിച്ചു. പോത്തന്‍കോട് ആയുര്‍വ്വേദ ഹോളിസ്റ്റിക് സെന്ററില്‍ മാനസിക ചികിത്സക്കായെത്തിയ സഹോദരിയെ 2018 ഫെബ്രുവരി 14 മുതല്‍ കാണാതായി. പോലീസില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്നാണ് 37 ദിവസം പിന്നിട്ട് ഏപ്രില്‍ 20-ാം തീയതി സഹോദരിയുടെ ചേതനയറ്റ ശരീരം പോലീസ് വീണ്ടെടുത്തതെന്നും അവര്‍ മൊഴി നല്‍കി.
യുവതിയെ കാണാതായ ഫെബ്രുവരി 14 മുതല്‍ ബോഡി കണ്ടെടുത്ത ഏപ്രില്‍ 20 വരെയുള്ള പ്രതികളുടെ കൃത്യ ദിവസങ്ങളിലെ നടത്തയെക്കുറിച്ചും അവര്‍ പങ്കുവെച്ച വിവരങ്ങള്‍ തെളിയിക്കുന്നതിനുമായി മൂന്നും നാലും സാക്ഷികളായ ലാലു , സൂരജ് എന്നിവരെ വെള്ളിയാഴ്ച (ഇന്ന്) വിസ്തരിക്കും.
അതേ സമയം സമന്‍സ് കൈപ്പറ്റിയിട്ടും ദൃക്‌സാക്ഷിയും നിര്‍ണ്ണായക മൊഴി നല്‍കേണ്ട ഒന്നാം സാക്ഷിയുമായ തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപ് ജൂണ്‍ 1 ന് കോടതിയില്‍ ഹാജരായിരുന്നില്ല. ഒന്നാം സാക്ഷിയെ പിറ്റേന്ന് രാവിലെ 11 മണിക്ക് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ ടെയ്ക്കര്‍ ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ ( 24 ) എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നും രണ്ടും പ്രതികള്‍.
യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തന്‍കോട് ആയുര്‍വ്വേദ കേന്ദ്രത്തില്‍ മാാനസിക ചികിത്സക്കായെത്തിയ ലിഗ ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് ബസ്സില്‍ കയറി കോവളം തീരത്തെത്തുകയായിരുന്നു. പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി ലിഗയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിച്ചു തരാമെന്നും വൈറ്റ് ബീഡി ( കഞ്ചാവ് ) നല്‍കാമെന്നും വിശ്വസിപ്പിച്ച് മോട്ടോര്‍ ഘടിപ്പിച്ച വഞ്ചിയില്‍ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നല്‍കി മയക്കി പീഡിപ്പിച്ചു. തുടര്‍ന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, മരണം ഉറപ്പാക്കാന്‍ ആറ്റിലെ വെള്ളം വായില്‍ ഒഴിച്ചും മുഖത്തും തളിച്ചു. തുടര്‍ന്ന് ചാട്ടമരത്തില്‍ വള്ളിപ്പടര്‍പ്പില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റി തെളിവു നശിപ്പിച്ചുവെന്നാണ് കേസ്.
സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികള്‍ ആദ്യം മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന യുവതിയുടെ സഹോദരിയെ തിരുവല്ലം പോലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ യുവതിയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തില്‍ ഇടപെട്ടതോടെയാണ് പരാതിക്ക് മേല്‍ കിടന്നുറങ്ങിയ തിരുവല്ലം പോലീസിന് അനക്കം വച്ചത്. ഒടുവില്‍ ദിവസങ്ങള്‍ പഴകി കഴുത്തു വേര്‍പെട്ട് കാട്ടു വള്ളി പടര്‍പ്പില്‍ ഉടല്‍ വേര്‍പെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പോലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്റ്റേഷനതിര്‍ത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പോലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താന്‍ വൈകിയത്. സ്റ്റേഷനതിര്‍ത്തിക്കകം യുവതി ഉണ്ടായിട്ടും അന്വേഷിക്കാന്‍ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പോലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
വിദേശ വനിതയുടെ കൊലക്ക് ശേഷമാണ് ഉമേഷിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പോക്‌സോ കോടതിയില്‍ കോവളം പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായത്. ഇതില്‍ നിന്നു തന്നെ പ്രതികള്‍ക്ക് പോലീസിലുള്ള സ്വാധീനം വെളിവാകുന്നതാണ്. ആ കേസില്‍ ഉമേഷ് ഹാജരാകാന്‍ നെയ്യാറ്റിന്‍കര പോക്‌സോ കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 366 , 376 എന്നിവയും പോക്‌സോ നിയമത്തിലെ 3 , 4 , 5 (1) , 6 എന്നീ വകുപ്പുകളും ചുമത്തിയാണ് കോവളം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha



























