കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനില്‍ എത്താൻ ചേട്ടനെ വിളിച്ചു; വിളിക്കാനെത്തിയ അച്ഛനും സഹോദരനും കണ്ടത് ഡോണിന്റെ മൃതദേഹം; കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മത്സരം കണ്ട് വീട്ടിലേക്ക് ട്രെയിനിൽ മടങ്ങിയ യുവാവിന് ദാരുണാന്ത്യം

അങ്കമാലിയിൽ യുവാവ് ട്രെയിനിൽ നിന്നു വീണ് മരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെയാണ് യുവാവ് ട്രെയിനിൽ നിന്നു വീണ് മരിച്ചത്. കറുകുറ്റി പൈനാടത്ത് വീട്ടിൽ പ്രകാശിന്‍റെ മകൻ ഡോൺ (24) ആണ് മരിച്ചത്.
ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗലൂരു എഫ് സിയും തമ്മില്‍ കൊച്ചിയില്‍ ഇന്നലെ നടന്ന മത്സരം കഴിഞ്ഞ് കറുകുറ്റിയിലെ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം.
കറുകുറ്റി റെയിൽവേ സ്റ്റേഷനില്‍ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ഇന്നലെ അങ്കമാലിയിൽ ട്രെയിൻ എത്തിയപ്പോൾ ചേട്ടനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനില്‍ എത്താൻ പറഞ്ഞിരുന്നു. എന്നാൽ അങ്കമാലിയിൽ ട്രെയിൻ നിര്‍ത്തിയില്ല ഇനി തൃശൂരിലെ നിര്‍ത്തുകയുള്ളൂ എന്നും ഡോണ്‍ പറഞ്ഞിരുന്നതായി പറയുന്നു.
മാത്രമല്ല ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ കറുകുറ്റി ഭാഗത്ത് ട്രെയിൻ വേഗത കുറച്ച് പോകുന്നതിന്നിടെ ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്നാണ് കരുതുന്നത്. പിന്നാലെ ചേട്ടനും പിതാവും കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ എത്തി അന്വേഷിച്ചുവെങ്കിലും ഡോണിനെ കണ്ടെത്താനായിരുന്നില്ല.
ഇതിന് പിന്നാലെ ഫോണിലും ലഭിക്കാതിരുന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ കറുകുറ്റിയിലെന്നു കാണിച്ചതിനെ തുടർന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം എറണാകുളത്ത് സിഎയ്ക്ക് പഠിക്കുകയാണ് ഡോൺ. അമ്മ മോളി. ഡാലിൻ ഏക സഹോദരനാണ്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് കറുകുറ്റി സെന്‍റ് സേവേഴ്സ് പളളിയിൽ.
https://www.facebook.com/Malayalivartha



























