500 രൂപയുടെ കള്ളനോട്ടുമായി കടയിൽ എത്തി അമ്പത് രൂപയിൽ താഴെയുള്ള സാധനം വാങ്ങി ബാക്കി തുകയുമായി മുങ്ങും: രണ്ടര വർഷക്കാലം കള്ളനോട്ട് വിതരണം നടത്തി:- മുഖ്യപ്രതി സീരിയൽ നടന്റെ കാറിനുള്ളിലെ രഹസ്യ അറയിൽ നിന്ന് പിടിച്ചെടുത്തത് നാലരലക്ഷം രൂപയുടെ കള്ളനോട്ടുകൾ...
കള്ളനോട്ടടി കേസിൽ മുഖ്യപ്രതിയായ സീരിയൽ നടൻ അടക്കം മൂന്നു പേർ പിടിയിൽ. മുൻ പഞ്ചായത്ത് പ്രസിഡന്റും സുഹൃത്തായ യുവതിയും അറസ്റ്റിലായതിന് പിന്നാലെയാണ് ഈ അറസ്റ്റ്. സീരിയൽ നടന്റെ വാഹനത്തിൽ നിന്ന് നാലരലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടിൽ താമസിക്കുന്ന സീരിയൽ നടൻ ഷംനാദ് (ശ്യാം ആറ്റിങ്ങൽ- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത്ത് (49) എന്നിവരാണ് പിടിയിലായത്. കല്ലട സ്വദേശിയും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർ കാരായ്മ അക്ഷയ നിവാസിൽ ലേഖ (48) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
ചാരുംമൂട്ടിലെ സൂപ്പർമാർക്കറ്റിൽ ലേഖ നൽകിയ 500ന്റെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ അറിയിക്കുകയായിരുന്നു. ക്ളീറ്റസാണ് നോട്ട് നൽകിയതെന്ന് ലേഖ പറഞ്ഞു. ഇയാളുടെ വീട്ടിൽ നിന്നു 500 ന്റെ നോട്ടുകൾ കണ്ടെത്തി. ക്ളീറ്റസ് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള രഞ്ജിത്തിന്റെ പങ്ക് വെളിപ്പെടുത്തി. രഞ്ജിത്തിനെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോൾ നടൻ ഷംനാദ് ആണ് നോട്ടുകൾ എത്തിച്ചു നൽകുന്നതെന്ന് മൊഴി നൽകി. ശാസ്താംകോട്ടയിൽ വച്ച് ഷംനാദിനെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നു നാലര ലക്ഷം രൂപയുടെ 2000, 500, 200 കള്ളനോട്ടുകൾ കണ്ടെത്തി. കാറിന്റെ രഹസ്യ അറയിലായിരുന്നു നോട്ടുകൾ.
ഷംനാദിന്റെ വീട് റെയ്ഡ് ചെയ്തപ്പോൾ ലാപ്ടോപ്പ്, സ്കാനർ, പ്രിന്റർ, ലാമിനേറ്റർ, നോട്ടുകൾ മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ, ഉണക്കി സൂക്ഷിക്കാൻ വച്ചിരുന്ന നിരവധി നോട്ടുകൾ എന്നിവ കണ്ടെത്തി. പാതി നിർമ്മാണത്തിലിരുന്ന നോട്ടുകൾക്കൊപ്പം 25,000 രൂപയുടെ കള്ളനോട്ടുകളും കണ്ടെത്തി. വാളകം സ്വദേശി ശ്യാമാണ് ബുദ്ധികേന്ദ്രമെന്ന് ഷംനാദ് വെളിപ്പെടുത്തി. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ദിവസം ഒരു ലക്ഷത്തിൽ അധികം രൂപയുടെ കള്ളനോട്ടുകളാണ് നിർമ്മിച്ചിരുന്നത്. പ്രതിഫലമായി ശ്യാമിന് ദിനംപ്രതി 5000 മുതൽ 10,000 രൂപ വരെ ലഭിക്കുമായിരുന്നു.
ശ്യാം ലാപ്ടോപ്പിൽ സെറ്റ് ചെയ്തു കൊടുക്കുന്നതനുസരിച്ച് ഷംനാദ് നോട്ടുകൾ പ്രിന്റ് ചെയ്ത് രഞ്ജിത്തിനെ ഏൽപ്പിക്കും. വിതരണം ചെയ്യാൻ ക്ളീറ്റസിന് കൈമാറും. ക്ളീറ്റസാണ് ലേഖയ്ക്ക് കൈമാറിയിരുന്നത്. തിരക്കുള്ള സമയം നോക്കി ലേഖ കടകളിൽ പോയി സാധനങ്ങൾ വാങ്ങി നോട്ട് മാറിയെടുക്കും. ഷംനാദിന് ഒമ്പതാം ക്ലാസ് വിദ്യാഭ്യാസവും ശ്യാമിന് പത്താം ക്ലാസുമാണ് യോഗ്യത. ശ്യാമിന് പ്രിന്റിംഗ് പ്രസിൽ ജോലി ചെയ്തു പരിചയമുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
മുഖ്യപ്രതി ഷംനാദ് ഒരു തമിഴ് സിനിമ ഉൾപ്പെടെ 3 സിനിമകളിലും 3 സീരിയിലുകളിലും അഭിനയിച്ചിട്ടുണ്ട്. കാറിൽ വരുമ്പോൾ കൊല്ലം ശാസ്താംകോട്ടയിൽ നിന്നാണ് ഷംനാദ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും കാറിന്റെ രഹസ്യ അറയ്ക്കുള്ളിൽ നിന്നുമായി 4 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടുകയായിരുന്നു. ഈ നോട്ടുകൾ മാറി ലഭിക്കുന്ന കമ്മിഷൻ തുകയുമായി മൈസൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.ഷംനാദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നോട്ട് നിർമാണത്തിനായി ഉപയോഗിക്കുന്ന ലാപ്ടോപ്, പ്രിന്റർ, സ്കാനർ, ലാമിനേറ്റർ, നോട്ട് മുറിക്കുന്നതിനുള്ള കത്തികൾ, നോട്ടുകൾ ഒട്ടിക്കുന്നതിനുള്ള പ്രത്യേകം തയാറാക്കിയ പശ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്.
ജയിലിലെ തടവുകാരനായി അഭിനയിച്ച ഷംനാദ് ഒടുവിൽ കള്ളനോട്ട് കേസിൽ ശരിക്കും, അകത്താവുകയായിരുന്നു. ഷംനാദിന് ഒൻപതാം ക്ലാസ് വിദ്യാഭ്യാസവും നോട്ട് നിർമാണത്തിൽ പങ്കാളിയായ ശ്യാം ശശിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസവും മാത്രമാണുള്ളത്. പ്രിന്റിങ് പ്രസിലെ ജീവനക്കാരനായിരുന്ന ശ്യാം അവിടെനിന്നു പഠിച്ചെടുത്ത ഡിസൈനിങ്ങാണ് കള്ളനോട്ട് നിർമാണത്തിന് ഉപയോഗപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.
കള്ളനോട്ട് വിപണിയിൽ കൈമാറ്റം ചെയ്യാൻ പ്രതികൾ തിരഞ്ഞെടുത്തിരുന്നത് തിരക്കേറിയ സമയമായിരുന്നു. ലേഖ വഴിയാണ് ചാരുംമൂട്ടിലെയും പരിസര പ്രദേശങ്ങളിലെയും കടകളിൽ കള്ളനോട്ട് നൽകി പകരം സാധനങ്ങളും ബാക്കി തുകയും വാങ്ങിയിരുന്നത്. 500 രൂപയുടെ കള്ളനോട്ടുമായി കടയിലെത്തുന്ന ലേഖ 50 രൂപയിൽ താഴെയുള്ള സാധനങ്ങൾ കടയിൽ നിന്ന് വാങ്ങുകയും ബാക്കി തുക വാങ്ങി പോകുന്നതുമാണ് രീതി.
കടക്കാർ സംശയം പ്രകടിപ്പിച്ചാൽ കൊടുത്ത നോട്ട് തിരികെ വാങ്ങി ഉടൻ തന്നെ യഥാർഥ നോട്ട് കൊടുക്കുമായിരുന്നു. രണ്ടര വർഷക്കാലം കൊണ്ട് ഇവർ ചാരുംമൂട്ടിലും പരിസര പ്രദേശങ്ങളിലും കള്ളനോട്ടുകൾ മാറി. ബാങ്കുകളിൽ പോലും ഈ നോട്ടുകൾ കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. 14ന് വൈകുന്നേരം ഏഴിന് ചാരുംമൂട്ടിലുള്ള സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ലേഖ നൽകിയ 500 രൂപ നോട്ടിൽ സംശയം തോന്നിയ കടയുടമ പൊലീസിനെ വിവരമറിയിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.
https://www.facebook.com/Malayalivartha