കണ്ണൂരിൽ വീട് കുത്തിത്തുറന്ന് 13 പവൻ കവർന്നു; കള്ളൻ പരാതിക്കാരിയുടെ ബന്ധു തന്നെ; കേസിന് തുമ്പുണ്ടാക്കിയത് സിസിടിവി ദൃശ്യങ്ങൾ

കണ്ണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ വമ്പൻ ട്വിസ്റ്റ്. വീട് കുത്തി തുറന്ന് 13 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്ന സംഭവത്തിൽ പരാതിക്കാരിയുടെ ബന്ധു കൂടിയായ പ്രതിയാണ് അറസ്റ്റിലായത്. മാത്രമല്ല താണ ദിനേശ് ഓഡിറ്റോറിയത്തിനു സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ പരാതിക്കാരി പുഷ്പലതയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് കോഴിക്കോട് സ്വദേശി സിദ്ധാർഥ് (37) ആണ് അറസ്റ്റിലായത്.
അതേസമയം സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പൊലീസ് കേസിന്റെ ചുരുളഴിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പകലാണ് കവർച്ച നടന്നത്. സംഭവ ദിവസം വീട്ടുകാർ വീടു പൂട്ടി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത്. പരാതിയെ തുടർന്ന് ടൗൺ ഇൻസ്പെക്ടർ പിഎം ബിനു മോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പിന്നാലെ പ്രത്യേക സ്ക്വാഡ് എറണാകുളത്തു വച്ചാണ് സിദ്ധാർഥിനെ പിടികൂടിയത്.
മാത്രമല്ല പ്രതി ഈ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ അന്വേഷണം വഴി തിരിച്ചു വിടാൻ വീടിന്റെ ഗ്രിൽസ് കുത്തി തുറന്ന് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് അലമാര തുറന്നാണ് കളവ് ചെയ്തത്. കേസിന് തുമ്പുണ്ടാക്കിയത് സിസിടിവി ദൃശ്യങ്ങളാണ്. അതുപോലെ തന്നെ പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ പ്രതിക്കെതിരെ മോഷണ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ നേരത്തെ രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























