പുകച്ചിലും കുതുകാല് വെട്ടലും... മറനീക്കിയത് പിജെയുടെ ആനപ്പക! CPMൽ ഭിന്നത; പിളർപ്പിലേക്ക്? കാരണഭൂതൻ പിണറായി... ഇപിയെ പൂട്ടാൻ പുതിയ ആപ്പ്!

സിപിഎം എന്നാൽ അത് കണ്ണൂരായിരുന്നു. അക്രമ രാഷ്ട്രീയത്തിന്റെ പേരിലും എണ്ണമറ്റ നേതാക്കളുടെ പേരിലും അറിയപ്പെടുന്നതാണ് കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം. പാർട്ടിയുടെ ശക്‌തികേന്ദ്രമായ കണ്ണൂരില്‍ ഇപ്പോൾ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിയ ഭിന്നത മറനീക്കി പുറത്തുവരുന്നത് ശുഭസൂചനയായി മുഖ്യമന്ത്രി വിലയിരുത്തുന്നില്ല.
കണ്ണൂരിന്റെ ചെന്താരകം മുഖ്യന്റെ മുഖമടച്ച് രണ്ട് കൊടുക്കുന്നതിന് തുല്യമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഉറ്റതോഴനെതിരെ ഉയർത്തിയിരിക്കുന്ന അഴിമതി ആരോപണം. സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജനെതിരേ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത് അതിന്റെ ഭാഗമാണ്.
കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇ പിക്കെതിരെ പി ജയരാജൻ കടുത്ത സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചത്. ഇ.പി.ജയരാജൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമാണ്. പി.ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് അർത്ഥവ്യാപ്തി കൂടുതലാണെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്.
അതുകൊണ്ടാണ് കേട്ടയുടൻ തള്ളിക്കളയാതെ ആരോപണം എഴുതി നൽകാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചത്. എഴുതി നൽകാമെന്ന് ജയരാജൻ സമ്മതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ആരോപണം. കോടിയേരി സെക്രട്ടറിയായിരുന്ന കാലത്ത് നയപരമായി ഒതുക്കിവച്ചിരുന്ന വിഷയങ്ങള്‍ എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായ സാഹചര്യത്തിലാണ് പൊട്ടിത്തെറിയിലേക്ക് കടക്കുന്നത്.
ഇപി കുറച്ചുകാലമായി പാര്‍ട്ടിയോടു പിണക്കത്തിലുമാണ്. അദ്ദേഹം സജീവ രാഷ്‌ട്രീയത്തോടു വിട പറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പോലും പുറത്തു വന്നിരുന്നു. എം.വി. ഗോവിന്ദന്‍ പിബി അംഗമായതുമുതലാണ് ഈ അകല്‍ച്ചയെന്നാണ് ആക്ഷേപം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ സജീവരാഷ്ര്‌ടീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ജയരാജന്‍ പറഞ്ഞുവെങ്കിലും അദ്ദേഹത്തിന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്‌ഥാനം നല്‍കി.
എന്നാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും കാര്യമായ സ്വാധീനം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. കോടിയേരിയുടെ ഒഴിവില്‍ തന്നെ പി.ബി സ്‌ഥാനത്തേക്ക് പരിഗണിക്കുമെന്നും ജയരാജന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, എം.വി ഗോവിന്ദനെയാണു പരിഗണിച്ചത്. ആ പദവിയിലേക്ക് നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും അനുയോജ്യന്‍ എം.വി. ഗോവിന്ദന്‍ തന്നെയാണെന്നു ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടെങ്കിലും പാര്‍ട്ടിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ഇതോടെ അദ്ദേഹം അകലാന്‍ തുടങ്ങി.
ഇ.പി. ജയരജനെതിരേ പി. ജയരാജൻ സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിൽ പാര്‍ട്ടി അന്വേഷണത്തിന് സാധ്യത. ആരോപണം സിപിഎം പൊളിറ്റ് ബ്യൂറോയും പരിശോധിച്ചേക്കും. തിങ്കളും വെള്ളിയും ചേരുന്ന പി ബി യോഗത്തിൽ ഇക്കാര്യം സജീവ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച യോഗമായതിനാൽ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തിട്ടില്ല. എങ്കിലും പാർട്ടിയെ ബാധിക്കുന്ന ഗുതരമായ ഒരു ആരോപണം എന്നനിലയിലാവും ഇത് ചർച്ച ചെയ്യുക എന്നാണ് അറിയുന്നത്. പി.ജയരാജന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വയ്ക്കാനാണ് സാധ്യത.
വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ആരോപണം ചർച്ച ചെയ്യും. അംഗങ്ങളോട് തലസ്ഥാനത്തെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പി. ജയരാജന്‍ സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആരോപണം ഗൗരവമുള്ള വിഷയമായി കണക്കിലെടുത്താണ് പരിഗണിക്കുന്നത്. പി.ജയരാജന്‍ രേഖാമൂലം പരാതി നിൽകിയില്ലെങ്കിലും പാര്‍ട്ടി അന്വേഷണ കമ്മീഷനെ വയ്ക്കാനാണ് സാധ്യതയുണ്ട്.
റിസോർട്ടിൽ തനിക്ക് സാമ്പത്തിക പങ്കാളിത്തമില്ലെന്നായിരുന്നു റിസോർട്ട് സംബന്ധിച്ച് മുമ്പ് ആരോപണങ്ങൾ ഉയര്‍ന്നപ്പോള്‍ ഇ.പി. ജയരാജന്‍ പറഞ്ഞത്. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.
ഇ.പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നും നേരത്തേ താൻ ഈ ആരോപണമുന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർബോർഡിലടക്കം മാറ്റം വരുത്തിയെന്നും ജയരാജൻ കമ്മിറ്റിയോഗത്തിൽ പറഞ്ഞു. 'സമകാലിക രാഷ്ട്രീയസംഭവങ്ങളും സംഘടനാരംഗത്തെ അടിയന്തരകടമയും' എന്ന തെറ്റ് തിരുത്തൽ രേഖയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു ആരോപണം. ഏറെ നാളായി പാർട്ടിയിൽ നിന്ന് അവധിയെടുത്ത് നിൽക്കുന്ന ഇ.പി യോഗത്തിലുണ്ടായിരുന്നില്ല.
പി. ജയരാജൻ വാർത്ത ശരിവച്ചില്ലെങ്കിലും ആരോപണം നിഷേധിക്കാൻ തയ്യാറായില്ല. സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ആധികാരികമായും ഉത്തമബോദ്ധ്യത്തോടെയുമാണ് താനിത് ഉന്നയിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയിൽ ജയരാജൻ പറഞ്ഞു. നേരത്തേ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും പി. ജയരാജൻ ആരോപണമുന്നയിച്ചിരുന്നു.
കണ്ണൂരില്‍ അണികളുടെ പിന്തുണ ഏറ്റവും കൂടുതലുള്ള സി.പി.എം നേതാവാണ് പി. ജയരാജന്‍. പാര്‍ട്ടി നേതൃത്വം പി.ജയരാജനെ ഒതുക്കിയ ഘട്ടങ്ങളില്ലൊം ജയരാജന്റെ പാര്‍ട്ടിക്കൂറും സിസ്വാര്‍ത്ഥ സേവനവും വാഴ്‌ത്തിപ്പാടാന്‍ അണികള്‍ ഉദാഹരണമാക്കിയത് ഇ.പി. ജയരാജന്റെ സാമ്പത്തിക നിലയും മക്കളുടെ ഉന്നത ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ്. ഇത് പി. ജയരാജനും ഇ.പി. ജയരാജനും ഇടയില്‍ ഒരു ശീതസമരം സൃഷ്‌ടിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ അണപൊട്ടി പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























