'അവളുടെ പ്രശ്നങ്ങൾക്ക് അവൾ തന്നെ പരിഹാരം കണ്ടെത്തും എന്ന് പലരും വിചാരിക്കുന്നത് കൊണ്ടാണ് ആരോടും ഒന്നും പറയാതെ പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്. ഒരു തരത്തിൽ നമ്മളും ഇത്തരം മരണങ്ങൾക്ക് പരോക്ഷമായെങ്കിലും ഉത്തരവാദി ആണ് . മാറി ചിന്തിക്കേണ്ടതും അവരുടെ കൂടെ നിൽക്കേണ്ടതും നമ്മളാണ്...' വൈറലായി കുറിപ്പ്

അവിഹിത ആരോപണങ്ങൾകൊണ്ട് ഒരു സ്ത്രീയെ കരിവാരിത്തേയ്ക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളതെന്ന് പറയുകയാണ് അഞ്ജലി ചന്ദ്രൻ. ഗാർഹിക പീഡനങ്ങളിൽ അവിഹിത ബന്ധം ആരോപിച്ച് പീഡിപ്പിക്കുന്നത് പലപ്പോഴും പുറംലോകം അറിയുക പോലുമില്ലെന്ന് അഞ്ജലി കുറിക്കുകയുണ്ടായി.
‘വിവാഹം കഴിച്ച ഉടൻ ഭർത്താവ് തന്റെ ഭാര്യ തന്നോട് മാത്രമേ മിണ്ടാവൂ എന്ന നിലപാട് കാണിക്കുമ്പോൾ പലപ്പോഴും എന്തൊരു കരുതലാണ് എന്റെ ചേട്ടന് എന്ന് കരുതി സ്ത്രീകൾ മിണ്ടാതെ ഇരിക്കും. മുന്നോട്ട് പോവും തോറും സ്വന്തം സഹോദരനോട് മിണ്ടുന്നത് വരെ വിലക്കാനും, പോവുന്ന വഴികളിൽ ഒക്കെ സിസിടിവി ക്യാമറ പോലെ പിന്തുടരാനും തുടങ്ങുമ്പോൾ ആണ് താലി ഒരു അഴിയാക്കുരുക്ക് ആയി മാറിയത് സ്ത്രീകൾ അറിയുക.’– അഞ്ജലി കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഒരു സ്ത്രീയെ എളുപ്പം തകർക്കാൻ ഉള്ള വഴികളിൽ നമ്മളുടെ ആളുകൾ കണക്കാക്കുന്ന ഒന്നാണ് അവിഹിത ബന്ധം ആരോപിച്ച് അവളെ മാനസികമായി പീഡിപ്പിക്കുക എന്നത്. സ്വന്തം ഭർത്താവിന്റെ അടുത്ത് നിന്ന് അവിഹിതബന്ധ ആരോപണം വഴി മാനസികവും ശാരീരികവുമായ പീഡനം സഹിക്കാൻ വയ്യാതെ തിരുവനന്തപുരം സ്വദേശി ശരണ്യ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഗാർഹിക പീഡനങ്ങളിൽ അവിഹിത ബന്ധം ആരോപിച്ച് പീഡിപ്പിക്കുന്നത് പലപ്പോഴും പുറംലോകം അറിയാറില്ല. തങ്ങളെ കുറിച്ച് മറ്റുള്ളവർ എന്ത് കരുതും എന്ന പേടിയിൽ പലപ്പോഴും സ്ത്രീകൾ ഇത്തരം അവസ്ഥകളെ കുറിച്ച് പുറത്ത് പറയാൻ മടിക്കും.
ചില ആളുകൾക്ക് തങ്ങളുടെ പങ്കാളി ആരോടെങ്കിലും ഇടപഴകിയാൽ അത് സംശയത്തിന് ഇടനൽകും. വിവാഹം കഴിച്ച ഉടൻ ഭർത്താവ് തന്റെ ഭാര്യ തന്നോട് മാത്രമേ മിണ്ടാവൂ എന്ന നിലപാട് കാണിക്കുമ്പോൾ പലപ്പോഴും എന്തൊരു കരുതലാണ് എൻ്റെ ചേട്ടന് എന്ന് കരുതി സ്ത്രീകൾ മിണ്ടാതെ ഇരിക്കും. മുന്നോട്ട് പോവും തോറും സ്വന്തം സഹോദരനോട് മിണ്ടുന്നത് വരെ വിലക്കാനും, പോവുന്ന വഴികളിൽ ഒക്കെ സിസിടിവി ക്യാമറ പോലെ പിന്തുടരാനും തുടങ്ങുമ്പോൾ ആണ് താലി ഒരു അഴിയാക്കുരുക്ക് ആയി മാറിയത് സ്ത്രീകൾ അറിയുക.
കോളജിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്ന പെൺകുട്ടികളിൽ ചിലരെങ്കിലും പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു കഴിയുമ്പോൾ ദയവു ചെയ്ത് ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്യരുത് , ഭർത്താവിന് അത് ഇഷ്ടമല്ല എന്ന് പറയാറുണ്ട്. ഇതേ ഭർത്താവിന് തനിക്ക് ഇഷ്ടമുള്ള ആളുകളോട് ഏത് രാത്രിയിലും സംസാരിക്കാനും ഇഷ്ടമുള്ള ആളുകളെ കാണാനും ഉള്ള സ്വാതന്ത്ര്യം നൽകിയില്ല എങ്കിൽ ഭാര്യയെ പരസ്യമായും രഹസ്യമായും ഉപദേശിക്കാൻ അവന്റെ പ്രിയപ്പെട്ടവർ അവളെ സമീപിക്കും എന്നത് മറ്റൊരു കഥ. ജോലിക്ക് പോവുമ്പോൾ ഭാര്യയെ പൂട്ടിയിട്ട് പോവുന്നത് മുതൽ അവളുടെ ഫോൺ ഹിസ്റ്ററി പരിശോധിക്കുന്നത് വരെ ചെയ്യുന്ന ആളുകൾ ഉണ്ട് എന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരെ ചേർത്ത് ഭാവനയിൽ കഥകൾ മെനഞ്ഞ് ഭാര്യയെ കൊല്ലാക്കൊല ചെയ്യുന്ന മറ്റൊരു വിഭാഗം വേറെ.
ചിലയിടങ്ങളിൽ ഭർത്താവിനെക്കാളും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക വീട്ടുകാർ ആവും. വളരെ മിടുക്കി ആയി ആളുകളോട് ഇടപഴകുന്ന ചില പെൺകുട്ടികൾ അടുത്ത വീട്ടുകാരോട് പോലും ബന്ധം പുലർത്താത്ത വീടുകളിൽ എത്തിപെട്ടാൽ നരക ജീവിതം ആവും അവരെ അവിടെ കാത്തിരിക്കുക. അവളുടെ ബന്ധുക്കളുടെ വിവാഹത്തിന് അവളെ എസ്കോർട്ട് ചെയ്യുന്ന ഭർതൃവീട്ടുകാർ അവിടെ ആളുകളോട് മിണ്ടിയതിനും ചിരിച്ചതിനും വരെ വിചാരണ ചെയ്യാറുണ്ട് . അവളെ തേടി വരുന്ന സുഹൃത്തുക്കളുടെ അല്ലെങ്കിൽ ബന്ധുക്കളുടെ ഫോൺ വിളി തീരുന്ന വരെ ഒന്നുമറിയാത്ത പോലെ ചുറ്റി പറ്റി നിൽക്കുന്നവർ ഉണ്ട്. ഈ കാരണത്താൽ സ്വന്തം വീട്ടിലേക്ക് വിളിക്കാൻ പോലും ബുദ്ധിമുട്ട് ഉള്ള പെൺകുട്ടികളുണ്ട്.
ഭർത്താവിൻ്റെ ഉള്ളിൽ സംശയത്തിൻ്റെ വിത്ത് പാകാൻ വേണ്ടി മിനക്കെടുന്ന വീട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ചില സ്ഥലത്ത് എങ്കിലും ഉണ്ടാവാറുണ്ട്. മദ്യം അകത്ത് ചെന്നാൽ ഭാര്യയെ കുറിച്ച് മറ്റുള്ളവർ പറഞ്ഞത് കേട്ട് , ഭാര്യയെ തല്ലിച്ചതച്ചു ഒരു പരുവം ആക്കുന്ന ആളുകളും നമുക്ക് ചുറ്റിലും ഉണ്ട്. ഇതിൽ ആറക്ക ശമ്പളം വാങ്ങുന്നവർ തൊട്ട് ദിവസക്കൂലിക്കാർ വരെ കാണും. പലപ്പോഴും സ്വന്തം കുഞ്ഞുങ്ങളെ ഓർത്തും തിരികെ ചെന്ന് വീട്ടുകാർക്ക് ബാധ്യത ആവുന്നതും പേടിച്ച് ഈ ക്രൂര പീഡനങ്ങളെ കുറിച്ച് പുറത്ത് പറയാത്ത ആളുകൾ ഉണ്ട്. തങ്ങളുടെ കുടുംബത്തിൻ്റെ സ്റ്റാറ്റസ് കാത്ത് സൂക്ഷിക്കാൻ സ്ത്രീകളെ ആണല്ലോ സമൂഹം ചുമതലപ്പെടുത്തിരിയിരിക്കുന്നത്.
വിവാഹം കഴിഞ്ഞ സമയം മുതൽ സ്വന്തം മകൾക്കോ സഹോദരിയ്ക്കോ തൻ്റെ പ്രിയപ്പെട്ടവരെ വിളിക്കാനോ വന്നു കാണാനോ അവർ നിൽക്കുന്ന സ്ഥലത്ത് അവരെ ചെന്ന് കാണുന്നതിനോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നു എന്ന് മനസ്സിലാക്കിയാൽ ഉടൻ തന്നെ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കണം. അവളുടെ പ്രശ്നങ്ങൾക്ക് അവൾ തന്നെ പരിഹാരം കണ്ടെത്തും എന്ന് പലരും വിചാരിക്കുന്നത് കൊണ്ടാണ് ആരോടും ഒന്നും പറയാതെ പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്. ഒരു തരത്തിൽ നമ്മളും ഇത്തരം മരണങ്ങൾക്ക് പരോക്ഷമായെങ്കിലും ഉത്തരവാദി ആണ് . മാറി ചിന്തിക്കേണ്ടതും അവരുടെ കൂടെ നിൽക്കേണ്ടതും നമ്മളാണ്.
അഞ്ജലി ചന്ദ്രൻ
https://www.facebook.com/Malayalivartha






















