തമ്പാനൂര്‍ ഉഡുപ്പി ശ്രീനിവാസ് ലോഡ്ജ് തകര്‍ന്ന് 6 പേര്‍ കൊല്ലപ്പെട്ട നരഹത്യാ കേസ് ... കോര്‍പ്പറേഷന്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസറും എന്‍ജിനീയര്‍മാരുമടക്കം അടക്കം 8 പ്രതികള്‍

തമ്പാനൂരില്‍ പുതുക്കിപ്പണിയുകയായിരുന്ന ഉഡുപ്പി ശ്രീനിവാസ് ടൂറിസ്റ്റ് ഹോം 5 നില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 6 കൊല്ലപ്പെട്ട നരഹത്യാ കേസ് വിചാരണക്കായി കേസ് റെക്കോഡുകള്‍ തിരുവനന്തപുരം സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്തയച്ചു.
കെട്ടിട ഉടമയും സൂപ്പര്‍വൈസറും ആര്‍ക്കിടെക്റ്റും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസറും എന്‍ജിനീയര്‍മാരുമടക്കം അടക്കം 8 പ്രതികള്‍ ഉള്‍പ്പെട്ട കേസാണ് വിചാരണക്കായി അയച്ചത്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്റേതാണുത്തരവ്.
കെട്ടിട ഉടമക്കും നടത്തിപ്പുകാരനുമെതിരെ മാത്രമാണ് തമ്പാനൂര്‍ പോലീസ് എഫ് ഐ ആര്‍ എടുത്തത്. ഇത് ചോദ്യം ചെയ്ത് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെക്കൂടി പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിന്‍കര: പി. നാഗരാജ് സമര്‍പ്പിച്ച കേസന്വേഷണ നിരീക്ഷണ പൊതുതാല്‍പര്യ ഹര്‍ജിയിയില്‍ കോടതി ഉത്തരവ് പ്രകാരമാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തത്.സംഭവം നടന്ന 2010 കാലയളവില്‍ അന്നത്തെ മജിസ്ട്രേട്ടും നിലവില്‍ ജില്ലാ ജഡ്ജിയുമായ ഫിലിപ്പ് തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. രഘു കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ത്തത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് കെ. ഹരികൃഷ്ണനാണ് 2021 ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഉടുപ്പി ശ്രീനിവാസ് ലോഡ്ജുടമകളായ വലിയശാല ചിത്രാ നഗര്‍ ശ്രീനിലയത്തില്‍ ശ്രീപതി ഉപാദ്ധ്യായയുടെ ഭാര്യ ജലജാക്ഷി അമ്മാള്‍ , ശ്രീപതി ഉപാദ്ധ്യായ മകന്‍ വെങ്കിടേഷ് , ഇന്റേണല്‍ ആള്‍ട്ട റേഷന്‍ വര്‍ക്ക് ഏറ്റെടുത്ത നാഗര്‍കോവില്‍ ഐഡിയല്‍ എന്‍ജിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ വട്ടക്കരൈ സ്വദേശി സിറിള്‍ ക്രിസ്തുരാജ് , കമ്പനിയിലെ കെട്ടിടപ്പണിയുടെ സൂപ്പര്‍വൈസറും നടത്തിപ്പുകാരുമായ നാഗര്‍കോവില്‍ സ്വദേശി ജെറോം , ജസ്റ്റിന്‍ ദേവസഹായം എന്ന ജസ്റ്റിന്‍ , തിരുവനന്തപുരം കോര്‍പ്പറേഷന്‍ അസി. എന്‍ജിനീയര്‍ ഗിരിശങ്കര്‍ , അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപാലകൃഷ്ണന്‍ നായര്‍ , ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ ആനന്ദ രാജു എന്നിവരാണ് നരഹത്യാ കേസിലെ 1 മുതല്‍ 8 വരെയുള്ള പ്രതികള്‍.
ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത് : 50 വര്‍ഷത്തോളം പഴക്കമുള്ളതും പ്രത്യേകം പ്രത്യേകം മുറികളാക്കി ലോഡ്ജായി തമ്പാനൂര്‍ ശ്രീകുമാര്‍ ശ്രീവിശാഖ് തീയറ്ററിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ടൂറിസ്റ്റ് ഹോമിന്റെ താഴത്തെ നില ഉള്‍പ്പെടെ 4 നിലകളുള്ള കെട്ടിടത്തിന്റെ മുറികളുടെ ഇട ചുവരുകള്‍ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ മതിയായ സുരക്ഷ ഉറപ്പുവരുത്താതെയും കെട്ടിടത്തിന്റെ ബലം ഉറപ്പുവരുത്താതെയും ജാക്ക് ഹാമറും മറ്റും ഉപയോഗിച്ച് ഇടിച്ചു മാറ്റിയും നിലവിലുണ്ടായിരുന്ന സ്റ്റെയര്‍കേസുകള്‍ക്ക് സ്ഥാനമാറ്റം വരുത്തിയും 1999ലെ കേരളാ മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് റൂളിന് വിരുദ്ധമായി ഹാള്‍ ആക്കി രൂപാന്തരപ്പെടുത്തി. ഇന്റേണല്‍ ആള്‍ട്ടറേഷന്‍ നടത്തിയാല്‍ കെട്ടിടം തകര്‍ന്ന് വീണ് പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് പരിക്കും മരണം വരെ സംഭവിക്കാമെന്ന് അറിവുള്ള ഒന്നും രണ്ടും പ്രതികളും കെട്ടിടത്തിന്റെ ഇന്റേണല്‍ ആള്‍ട്ടറഷന്‍ വര്‍ക്ക് ഏറ്റെടുത്ത മൂന്നാം പ്രതിയും കമ്പനിയിലെ സൈറ്റ് സൂപ്പര്‍വൈസര്‍മാരായ നാലും അഞ്ചും പ്രതികളും കെട്ടിടത്തിന്റെ പണിക്കിടയില്‍ പല പ്രാവശ്യം വര്‍ക്ക് സൈറ്റ് സന്ദര്‍ശിച്ചിട്ടും സ്റ്റോപ്പ് മെമ്മോ നല്‍കാതെയും പ്രവര്‍ത്തികള്‍ക്ക് ഒത്താശ ചെയ്യുകയും മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്ന ആറും ഏഴും പ്രതികളും കെട്ടിടത്തിന്റെ പഴക്കം കണക്കിലെടുക്കാതെയും കെട്ടിടത്തിന്റെ റിനോവേഷന്‍ പ്ലാന്‍ ശരിയായി ഒത്തു നോക്കി പരിശോധിക്കാതെയും കെട്ടിടം ഹൈ റൈസ്ഡ് ബില്‍ഡിംഗ് ആണെന്ന് പരിഗണിക്കാതെയും പ്ലാന്‍ അപ്രൂവ് ചെയ്ത് കൊടുക്കുകയും കെ എം ബി ആര്‍ ചട്ടം100 പ്രകാരം പെര്‍മിറ്റ് കൊടുക്കേണ്ട സ്ഥാനത്ത് കണ്‍സ്ട്രക്ഷന്‍ വര്‍ക്കിനുള്ള അനുവാദം അറിയിച്ച് അപ്രൂവല്‍ നല്‍കിയ എട്ടാം പ്രതിയുടെയും പ്രവര്‍ത്തി മൂലം കെട്ടിടം മുഴുവനായി തകര്‍ന്ന് വീണ് 6 തൊഴിലാളികള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റ മരണം സംഭവിക്കാന്‍ ഇടയാക്കിയും 5 പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിക്കുന്നതിനും ഇടയാക്കി 8 പ്രതികള്‍ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
സംഭവം 2010 ഫെബ്രുവരി 1 നാണ് നടന്നത്. മൂന്നാം തീയതിയോടെ ആറ് പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു. 5 മൃതദേഹങ്ങള്‍ ഫെബ്രുവരി 2 നാണ് കണ്ടെടുത്തത്.
26 മണിക്കൂര്‍ നീണ്ട തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വൈകിട്ട് 5 മണിയോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയാരും ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. എന്നാല്‍ ബുധനാഴ്ച ഒരു അവസാനവട്ട തിരച്ചില്‍ കൂടി നടത്താന്‍ തീരുമാനിച്ചു. അപകടത്തില്‍പ്പെട്ട അഞ്ച് പേരെ രക്ഷിയ്ക്കാനായി. നാല് മലയാളികളും ആസാം, തമിഴ് നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചത്. നെയ്യാറ്റിന്‍കര സ്വദേശികളായ തോമസ്(ബേബി), രാജേന്ദ്രന്‍, മണിയന്‍, കന്യാകുമാരി സ്വദേശി രവി, ധനുവച്ചപുരം സ്വദേശി ജോണ്‍സണ്‍, അസം സ്വദേശി സുമന്ത്ദാസ് എന്നിവരാണ് മരിച്ചത്.
ലോഡ്ജ് ഉടമയ്ക്കും നടത്തിപ്പുകാരനും എതിരെ മാത്രമാണ് തമ്പാനൂര്‍ പോലീസ് ആദ്യം കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ടി.കെ.ജോസ് ഐഎഎസിനെ മന്ത്രിസഭയും നിയോഗിച്ചു.
ഫെബ്രുവരി 1 ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി ടൂറിസ്റ്റ് ഹോമിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. സ്ഥലത്തുണ്ടായിരുന്ന ഏതാനും പേര്‍ക്ക് രക്ഷപ്പെടാനായെങ്കിലും ബാക്കിയുള്ളവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























