നിയമസഭ പാസാക്കിയ 17 ബില്ലുകളിൽ ഗവർണറുടെ അനുമതിക്കായി ഇനിയും എത്താനുള്ളത് 6 ബില്ലുകൾ.... ഗവർണർ മടങ്ങി വരുമ്പോൾ എങ്കിലും ഇവ അംഗീകാരത്തിനായി എത്തുമെന്നു പ്രതീക്ഷിച്ചിരിക്കുകയാണ് രാജ്ഭവൻ....ജനുവരി മൂന്നിന് ഗവർണർ രാജ്ഭവനിൽ...

നിയമസഭ പാസാക്കിയ 17 ബില്ലുകളിൽ ഗവർണറുടെ അനുമതിക്കായി ഇനിയും എത്താനുള്ളത് 6 ബില്ലുകൾ. ഗവർണർ മടങ്ങി വരുമ്പോൾ എങ്കിലും ഇവ അംഗീകാരത്തിനായി എത്തുമെന്നു പ്രതീക്ഷിച്ചിരിക്കുകയാണ് രാജ്ഭവൻ.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്നതിനുള്ള 2 നിയമ ഭേദഗതി ബില്ലുകൾ സംബന്ധിച്ച് ഇതുവരെ രാജ്ഭവനു രേഖാമൂലം നിയമോപദേശം ലഭിച്ചിട്ടില്ല.അതേസമയം ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ഗവർണറുടെ അഭിഭാഷകൻ അദ്ദേഹത്തെ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം എന്ന് അറിയുന്നു.
യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ച എംജി, കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർമാരുടെ ഹിയറിങ് നാലിനു ഗവർണർ നടത്തുന്നുണ്ട്. ഇതിൽ പങ്കെടുക്കാനായി ഗവർണറുടെ അഭിഭാഷകൻ എത്തും.അതിനു മുൻപ് സർവകലാശാലാ ബില്ലുകൾ സംബന്ധിച്ച അദ്ദേഹത്തിന്റെ നിയമോപദേശം രാജ്ഭവനു നൽകും എന്നാണ് പ്രതീക്ഷ. ബില്ലുകൾ സംബന്ധിച്ച് ഗവർണർ തിരക്കിട്ടു തീരുമാനം എടുക്കില്ല. എങ്കിലും അവ കേന്ദ്രത്തിലേക്ക് അയയ്ക്കാൻ തന്നെ ആയിരിക്കും അന്തിമ തീരുമാനം.
അതേസമയം ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാലാ നിയമഭേദഗതി ബില്ലിൽ ഗവർണർ ഭരണഘടനാ വിദഗ്ദ്ധനായ സുപ്രീംകോടതിയിലെ അഭിഭാഷകന്റെ ഉപദേശം തേടും. കേന്ദ്രവുമായും യു.ജി.സിയുമായും കൂടിയാലോചന നടത്തി അഭിപ്രായം തേടാതെ ബിൽ കൊണ്ടുവരാനാവില്ലെന്ന് ആരോഗ്യ വകുപ്പ് അഡി.ചീഫ്സെക്രട്ടറി ഡോ.ആശാതോമസ്, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് എന്നിവർ എഴുതിയ നോട്ട് ബില്ലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ 66-ാംഎൻട്രിക്കും യു.ജി.സി ചട്ടങ്ങൾക്കും വിരുദ്ധമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുപ്രകാരം ബില്ല് കൊണ്ടുവന്നത് ചട്ടവിരുദ്ധമാണോ എന്നറിയാനാണ് ഭരണഘടനാ വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത്. തുടർ നടപടികളെക്കുറിച്ച് സ്റ്റാൻഡിംഗ് കോൺസൽ എസ്.ഗോപകുമാരൻ നായരുടെ ഉപദേശം തേടിയതിന് പുറമേയാണിത്.
കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണത്തിന് തുല്യഅധികാരമുള്ള കൺകറന്റ് ലിസ്റ്റിലുൾപ്പെട്ട വിഷയങ്ങളിൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കും മുൻപ് കേന്ദ്രത്തിന്റെ അനുമതി നേടണമെന്നാണ് ചട്ടം. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണ്. ഭരണസംവിധാനത്തിന്റെ പ്രാമാണികരേഖയായ റൂൾസ് ഓഫ് ബിസിനസ് 49(2) ചട്ടപ്രകാരം കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമസഭയിൽ നിയമനിർമ്മാണം നടത്തും മുൻപ് കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിക്കണം. കൺകറന്റ് ലിസ്റ്റിൽപെട്ട വിഷയത്തിൽ നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് ബിൽ കൊണ്ടുവരുന്നതെങ്കിൽ കേന്ദ്രവുമായി നിർബന്ധമായും ആശയവിനിമയം നടത്തിയിരിക്കണമെന്നുമുണ്ട്.
https://www.facebook.com/Malayalivartha
























