കത്തില്‍ ആശ്വാസം. നിമനങ്ങളില്‍ ഷെയര്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും സന്തോഷം കൊണ്ടിരിക്കാന്‍ വയ്യ

ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ തലയൂരി. കോണ്‍ഗ്രസും ,ബിജെപിയും തലയില്‍കെട്ടിയ തോര്‍ത്തും അരയില്‍ മുറുക്കിയ കച്ചയും അഴിച്ചുമാറ്റി തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ നിന്നെണീറ്റ് പോയി. എണീറ്റ് പോയി എന്നല്ല ഭരണപക്ഷം പറഞ്ഞുവിട്ടു. ശരിക്കും കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ പ്രതിപക്ഷം ആവശ്യപ്പെ്ട്ടത് മേയറുടെ രാജിയാണ്. അത് നടക്കില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. അവസാനം സിപിഎം നും നിക്കക്കള്ളിയില്ലാതയപ്പോള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഡി.ആര്‍.അനിലിനെ മാറ്റി കൊണ്ട് ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാക്കി.
കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിലെ സമരങ്ങള്‍ അവസാനിക്കുമ്പോള്‍ കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആര്‍ക്കും ത്ാല്‍പ്പര്യമില്ലെന്ന വസ്തുതയും ശരിവെയ്ക്കുന്നുണ്ട്. മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍, ആരോഗ്യവിഭാഗത്തിലെ 295 നിയമനങ്ങള്‍ക്കുള്ള പട്ടിക തേടി സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് ആദ്യം പുറത്തുവന്നത്. എസ്.എ.ടി. ആശുപത്രിയിലെ കാത്തിരിപ്പുകേന്ദ്രത്തില്‍ ഒമ്പത് ജീവനക്കാരെ നിയമിക്കാനുള്ള പട്ടിക തേടിയുള്ള ഡി.ആര്‍.അനിലിന്റെ കത്തും തൊട്ടുപിന്നാലെ പുറത്തുവന്നു. മേയറുടെ കത്തിലാണ് അന്വേഷണം. ഡി ആര്‍ അനിലിന്റെ കത്ത് അനില്‍ തന്നെ എഴുതിയതാണെന്ന് സമ്മതിച്ചിരുന്നു.
മെഡിക്കല്‍ കോളേജ് ഭാഗത്ത് പാര്‍ട്ടി നേതാക്കളുടെ സമൂഹമാധ്യമ ഗ്രൂപ്പിലാണ് കത്ത് പ്രചരിച്ചത്. ഈ കത്തുകളുടെ പേരില്‍ മേയറും സ്ഥിരംസമിതി അധ്യക്ഷനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി.യും യു.ഡി.എഫും 56 ദിവസമായി സമരം നടത്തിവന്നത്. ഈ സമരമാണ് പിന്‍വലിക്കുന്നത്. . സിപിഎം തലയൂരാന്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ജില്ല കമ്മിറ്റിയുടെ കടുത്ത നിര്‍ബന്ധമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനങ്ങളെല്ലാം പാര്‍ട്ടികള്‍ക്കിടയില്‍ പങ്കിടാനും സാധ്യതയുണ്ട്. അതായിരിക്കും പുതിയ ഒത്തു തീര്‍പ്പ് ഫോര്‍മുലയെന്നും സൂചനകളുണ്ട്. നിയമനങ്ങളില്‍ വിഹിതം കിട്ടുമെന്നുള്ള ഉറപ്പ് ലഭിച്ചതിന് ശേഷമാണ് ഒത്തുതീര്‍പ്പിന് പ്രതിപക്ഷ കക്ഷികള്‍ എത്തിയതെന്ന് പറയപ്പെടുന്നു.
കത്ത് വിവാദത്തില്‍ ഡി.ആര്‍. അനിലിനെ ബലിയാടാക്കി പ്രതിപക്ഷം സമരം അവസാനിപ്പിക്കാനായെങ്കിലും, മേയര്‍ ആര്യാ രാജേന്ദ്രന്റെ സമീപനത്തില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. മേയറെ നീക്കില്ലെന്ന് തുടക്കം മുതലേ നിലപാട് എടുത്തിരുന്ന സിപിഎം, കോടതി വിധിക്കനുസരിച്ച് തീരുമാനമെടുക്കാമെന്ന് സമവായ ചര്‍ച്ചയില്‍ സമ്മതിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്. കേസിന്റെ മുന്നോട്ടുള്ള സാഹചര്യം മനസിലാക്കി പാര്‍ട്ടി തുടര്‍ തീരുമാനങ്ങള്‍ എടുക്കും.
മേയറുടെ കത്ത് പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ വിവാദത്തില്‍ ഡി.ആര്‍.അനിലിനെ മാത്രം ബലിയാടാക്കി തടിയൂരിയെങ്കിലും സിപിഎം നേതൃത്വം മേയര്‍ക്ക് ഇതുവരെയും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. താന്‍ കത്തെഴുതിയിട്ടില്ലെന്ന മേയറുടെ വാദം മാത്രം അംഗീകരിച്ച് മുന്നോട്ടു പോകുമ്പോഴും, മേയറുടെ സമീപനത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ആകെയുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് മതിപ്പുണ്ടെങ്കിലും കത്ത് വിവാദത്തില്‍ വീഴ്ചയുണ്ടായെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളില്‍ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്നിരിക്കെ, ആര്യാ രാജേന്ദ്രന്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നാണ് പൊതുവികാരം.
മേയറുടെ രാജിയില്ലെന്ന നിലപാടില്‍ ഇന്നലത്തെ സമവായ ചര്‍ച്ചയില്‍ സിപിഎം ഉറച്ചുനിന്നില്ല. കോടതിവിധിക്ക് അനുസരിച്ച് തീരുമാനിക്കാമെന്ന സിപിഎം സമീപനം, വരാനിടയുള്ള രാഷ്ട്രീയ നീക്കങ്ങളുടെ കൂടി സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മേയര്‍ക്ക് പിന്നിലെ ശക്തികളായി നിന്ന് ഭരണം നടത്തുന്നവരെ നിയന്ത്രിക്കുകയും മേയറെ സ്വതന്ത്രയാക്കുകയും വേണമെന്ന ആവശ്യമാണുയരുന്നത് . സിപിഎം ന്റെ പിന്‍സീറ്റ് ഭരണം നഗരത്തെ ഏത് തരത്തില്‍ ബാധിച്ചിട്ടുണ്ടെന്നതിന്റെ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ് കത്ത് വിവാദം.
കത്തിന്റെ ഉറവിടം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെയും വിജിലന്‍സിന്റെയും അന്വേഷണങ്ങള്‍ നിലച്ച സ്ഥിതിയാണ്. കോര്‍പ്പറേഷനിലെ കംപ്യൂട്ടറുകള്‍ പ്രാഥമിക സാങ്കേതിക പരിശോധനയ്ക്കു ശേഖരിച്ചിട്ടില്ല. കത്തുകള്‍ പുറത്തുവന്ന സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും ഇതുവരെ അന്വേഷണം നടന്നിട്ടില്ല. അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ട്. മെഡിക്കല്‍ കോളേജിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ ശ്രീകുമാറിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് സത്യം പുറത്തു കൊണ്ടു വരാന്‍ നടന്നത്. ഈ നീക്കങ്ങളേയും അട്ടിമറിക്കുന്ന തരത്തിലാണ് ഒത്തുതീര്‍പ്പ്. കോര്‍പ്പറേഷനിലെ അംഗ ബലം അടിസ്ഥാനമാക്കി ഇനിയുള്ള എല്ലാ ഒഴിവകളും രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കിട്ടെടുക്കാനാണ് സാധ്യത.
എന്തായാലും കോണ്‍ഗ്രസിനും ബിജെപിയ്ക്കും ആശ്വസിക്കാം അണികളെ കൊണ്ട് തല്ലു കെള്ളിക്കലെങ്കിലും ഒഴിവാക്കാം. തല്ലു കൊണ്ടതും കേസായതുമായ പ്രവര്‍ത്തകര്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. പോലീസുകാരെ വിരട്ടിയതിനും തല്ലിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഉള്‍പ്പടെ നാല്പതോളം കേസുകള്‍ കത്ത് വിവാദത്തില്‍ പോലീസ് എടുത്തിട്ടുണ്ട്. കൂടുതലും ബിജെപി വനിത അംഗങ്ങളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഡി.ആര്‍.അനില്‍ വനിതകളെ അപമാനിച്ചെന്ന പരാതിയില്‍ അദ്ദേഹത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















