ആഞ്ജിയോഗ്രാം ചെയ്തിട്ടും ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തി: ഓട്ടോ ഓടുന്നതിലെ മുൻഗണനാ തര്‍ക്കത്തിന് പിന്നാലെ ജയകുമാറിനെ മുഖത്തടിച്ച് നിലത്ത് വീഴ്ത്തി നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിച്ച വിഷ്ണുവിനെതിരെ ഓട്ടോ തൊഴിലാളികൾ:- പേട്ടയിൽ 58കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ:- അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ഓട്ടം ഓടുന്നതിനെ ചൊല്ലി തിരുവനന്തപുരം പേട്ടയിൽ ഡ്രൈവർമാർ തമ്മിലുള്ള തർക്കം സംഘർഷത്തിലവസാനിച്ചു. ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തി. ആനയറ കുടവൂര്‍ സ്വദേശി ജയകുമാറി(58)നെ മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണു മര്‍ദ്ദിച്ച് കൊന്നെന്ന് ജയകുമാറിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഓട്ടോ ഓടുന്നതിലെ മുൻഗണനാ തര്‍ക്കത്തിന് പിന്നാലെ ജയകുമാറിനെ വിഷ്ണു മുഖത്തടിച്ച് വീഴ്ത്തിയെന്നാണ് പരാതി. റോഡിൽ വീണ ജയകുമാറിനെ നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു.
പരിക്കേറ്റ ജയകുമാറിനെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 2007ൽ ആഞ്ജിയോഗ്രാം ചെയ്ത ജയകുമാര്‍ ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നയാളുമാണ്. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം പേട്ട പൊലീസ് അന്വേഷണം തുടങ്ങി. സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചും ദൃക്സാക്ഷികളുടെ മൊഴിയെടുത്തും ജയകുമാറിന് മര്‍ദനമേറ്റോയെന്ന കാര്യം സ്ഥിരിക്കാനാണ് നീക്കം.
കൊല്ലപ്പെട്ട ജയകുമാറിനെക്കുറിച്ച് എല്ലാവർക്കും പറയാൻ ഉള്ളത് നല്ലതുമാത്രം. പൊതുവേ ശാന്തസ്വഭാവക്കാരൻ, ആരുമായും തർക്കത്തിനും പോകില്ല, എല്ലാക്കാര്യങ്ങൾക്കും മുന്നിലുണ്ടാകും എന്നാണ് നാട്ടുകാർക്കും, അടുത്തറിയാവുന്നവർക്കും ജയകുമാറിനെക്കുറിച്ച് പറയാൻ ഉള്ളത്. കഴിഞ്ഞ 35 വർഷമായി ആനയറ കുടവൂർ ഭാഗങ്ങളിലായി ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുകയായിരുന്നു ജയകുമാർ.
അതിനിടെയാണ് നിനച്ചിരിക്കാതെ മരണവാർത്ത വീട്ടുകാർ അറിയുന്നത്. പാൽക്കുളങ്ങര കവറടിക്ക് സമീപത്താണ് ജയകുമാറിന്റെ കുടുംബവീട്. ആ വീട് സഹോദരിയുടെ ഷെയർ ആയതിനാൽ അവർ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. അന്നുമുതൽ ജയകുമാറും ഭാര്യ രമയും വാടക വീടുകൾ മാറിമാറി താമസിക്കുകയാണ്. ആറ് മാസം മുൻപാണ് കുടവൂരിൽ താമസമാക്കിയത്. ബി.ജെ.പി പ്രവർത്തകനായ ജയകുമാർ ഓട്ടോ ഓടിച്ചുള്ള വരുമാനം കൊണ്ടാണ് മൂത്ത മകൾ രേവതിയുടെ വിവാഹം നടത്തിയതും ഇളയമകൾ ചിത്രയെ പഠിപ്പിച്ചതും.
ചിത്ര ദുബായിൽ നഴ്സാണ്. 2007ൽ ഹൃദ്രോഗത്തെ തുടർന്ന് ജയകുമാർ മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടർന്ന് കുറച്ചുകാലത്തെ വിശ്രമത്തിന് ശേഷം വീണ്ടും ഓട്ടോ ഓടിക്കാൻ തുടങ്ങി. ഭാര്യ രമ വീട്ടമ്മയാണ്. എല്ലാ ദിവസവും വൈകിട്ട് 6 ആകുമ്പോൾ ജയകുമാർ വീട്ടിലെത്തിയിരിക്കും. പിന്നീട് വിളക്ക് കൊളുത്തി പ്രാർത്ഥനയും നാമജപവുമായി കൂടുന്നതാണ് പതിവ്.
കുടവൂർ, പേട്ട ഭാഗങ്ങളിൽ തന്നെയാണ് മിക്കപ്പോഴും ഓട്ടോ ഓടുന്നത്. ഓട്ടോ സ്റ്റാൻഡിൽ വ്യത്യസ്ത രാഷ്ട്രീയ ചായ്‌വുകൾ ഉണ്ടെങ്കിലും അതിന്റെ പേരിൽ ആരുമായും തർക്കത്തിനോ വഴക്കിനോ ജയകുമാർ പോകാറില്ല. ജയകുമാറിന്റെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് രമ. വിവരം അറിഞ്ഞ് പള്ളിച്ചലിൽ താമസിക്കുന്ന മകൾ രേവതിയും ഭർത്താവും കുടവൂരിലെ വീട്ടിലെത്തിയിട്ടുണ്ട്. ചിത്ര ഇന്ന് രാവിലെ നാട്ടിലെത്തും.
https://www.facebook.com/Malayalivartha






















