മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യുഡിഎഫ് അംഗീകരിക്കില്ല, സജി ചെറിയാന്റെ സത്യപ്രതിജ്ഞ ദിനം കോൺഗ്രസ് കരിദിനമായി ആചരിക്കും, സജി ചെറിയാന്‍റെ പ്രസംഗത്തില്‍ ഭരണഘടന ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ മതിയോ? രൂക്ഷ വിമർശനവുമായി കെ സുധാകരൻ

സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ച് വരുമെന്ന് സിപിഎം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇത്തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിലായിരുന്നു ഭരണഘടനാവിരുദ്ധ പ്രസ്താവനയുടെ പേരില്‍ രാജിവെച്ച സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്ന കാര്യം സ്ഥിരീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംത്തെത്തിയത്.
സജി ചെറിയാൻ രാജിവച്ചപ്പോൾ പുതിയ മന്ത്രിയെ നിയമിക്കാതെ വകുപ്പുകൾ മറ്റു മന്ത്രിമാർക്കു വിഭജിച്ചു നൽകിയപ്പോൾ തന്നെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഏതാണ്ട് ഉറപ്പായിരുന്നു. മുഖ്യമന്ത്രിയുടേയും ഗവര്‍ണറുടേയും സൗകര്യമനുസരിച്ച് ഉടന്‍ തന്നെ സത്യപ്രതിജ്ഞയുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കിയ പിന്നാലെ വൻ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം.
സത്യപ്രതിജ്ഞ ദിനം കോൺഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ എം പി തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. നടാലിലെ വീട്ടിൽ നിന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി ചെറിയാനെതിരെ കൂടുതൽ നിയമ നടപടി കോൺഗ്രസ് സ്വീകരിക്കും സജി ചെറിയാൻ വിഷയത്തിൽ ഭരണഘടനാ ലംഘനമല്ലായെന്നത് സിപിഎം മാത്രം തീരുമാനിച്ചാൽ പോരയെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
സജി ചെറിയാന്‍റെ മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യുഡിഎഫ് അംഗീകരിക്കില്ല. സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കും. സജി ചെറിയാനെ എന്തിനാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെപ്പിച്ചതെന്ന് സിപിഎം പറയണം. അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പുണ്ടായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം രാജിവെച്ചത്?
സജി ചെറിയാന്‍റെ പ്രസംഗത്തില്‍ ഭരണഘടന ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ മതിയോ? അവര്‍ക്ക് എന്തും ആകാമെന്ന സ്ഥിതിയാണ്.സിപിഎം എവിടെയാണ് നീതി പൂർവം പ്രവർത്തിച്ചത്. നിയമാനുലൃതമായി പ്രവർത്തിച്ചത് ഏത് വിഷയത്തിലാണ്? എന്തെല്ലാം വിഷയങ്ങൾ സംസ്ഥാനത്ത് കടന്ന് പോകുന്നു. അവിടെയെല്ലാം സിപിഎം മുഖംതിരിച്ച് നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ, അങ്ങനെ പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. ജനുവരി നാലിന് സത്യപ്രതിജ്ഞ ചെയ്തേക്കും. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് അനുമതി ആരാഞ്ഞ് മുഖ്യമന്ത്രി ഗവർണർക്ക് കത്തു നൽകിയെന്നാണ് വിവരം.
https://www.facebook.com/Malayalivartha























