സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി? മോദി സര്‍ക്കാരിൽ അഴിച്ചുപണി! അഭിമാനം... തിരക്കിട്ട ചർച്ചയുമായി ബിജെപി നേതാക്കൾ

ബി.ജെ.പി. സംഘടനാ തലത്തിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചു പണിക്കു സാധ്യതയെന്ന സൂചനകള്‍ക്കിടെ സുരേഷ് ഗോപിയുടെ പേര് വീണ്ടും ചര്‍ച്ചയില്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്പ് മന്ത്രിസഭാ പുനഃസംഘടനയുണ്ടായാല്‍ മുന്‍രാജ്യസഭാംഗമായ സുരേഷ് ഗോപിയെ പരിഗണിക്കാനുള്ള സാധ്യതയാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ബാക്കിനിൽക്കെ, ബിജെപിയും കോൺഗ്രസും മറ്റ് പ്രാദേശിക പാർട്ടികളും അരയും തലയും മുറുക്കി തയ്യാറെടുപ്പിലാണ്. ഒമ്പത് സംസ്‌ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍, 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവയ്‌ക്കു മുന്നോടിയായാണു പുനഃസംഘടന ആലോചിക്കുന്നത്. ലോക്‌സഭയില്‍ എല്ലാ സംസ്‌ഥാനത്തുനിന്നുമുള്ള പ്രാതിനിധ്യമാണു ബി.ജെ.പി. കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അടുത്ത വർഷം ഒൻപത് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുര, ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും സർക്കാർ അടുത്ത വർഷം നടത്താൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേരളത്തിലാണ് ഏറ്റവും സാധ്യത കുറവെന്നതു കണക്കാക്കിയാണ് സുരേഷ്‌ഗോപിയെ വീണ്ടും കളത്തിലിറക്കാനുള്ള നീക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി തൃശൂരില്‍ മത്സരിച്ച് മുന്നേറ്റമുണ്ടാക്കിയിരുന്നു.
കേരളത്തില്‍ ബി ജെ പിയുടെ ഔദ്യോഗിക നേതാക്കളേക്കാള്‍ ജനപ്രീതിയും സുരേഷ് ഗോപിക്ക് ഉണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നീക്കങ്ങള്‍. തിരുവനന്തപുരം, തൃശൂര്‍ സീറ്റുകളില്‍ ബി.ജെ.പിക്കു നല്ല സാധ്യതയുണ്ടെന്നാണു കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ശശി തരൂര്‍ മത്സരിക്കാത്ത സാഹചര്യമുണ്ടായാല്‍ തലസ്‌ഥാനത്തു ജയസാധ്യതയേറും. വീണ്ടും തരൂരിന് തിരുവനന്തപുരത്ത് നിന്ന് സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്.
അങ്ങനെയിരിക്കെ ശക്തമായ പ്രകടനം ഇവിടെ കാഴ്ച വെക്കാം എന്നാണ് ബി ജെ പി കണക്കുകൂട്ടല്‍. തൃശൂരില്‍ വലിയ സ്വാധീനമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ അടിത്തട്ടില്‍ ഒരു ഓളമുണ്ടാക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ സുരേഷ് ഗോപി സമ്മതം മൂളിയാല്‍ തൃശൂര്‍ സീറ്റില്‍ ബി ജെ പി മറ്റൊരു ഓപ്ഷന്‍ മുന്നോട്ടുവെക്കില്ല. തൃശൂരില്‍ സുരേഷ് ഗോപിക്കു പാര്‍ട്ടിക്കതീതമായ പിന്തുണയുണ്ട്.
രാജ്യസഭാ എം പി സ്ഥാനത്തെ കാലാവധി പൂര്‍ത്തിയായെങ്കിലും സുരേഷ് ഗോപി ബി ജെ പി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഉത്സവാഘോഷങ്ങളില്‍ ആനകളെ പങ്കെടുപ്പിക്കാനുള്ള വഴി തുറന്നത് അദ്ദേഹത്തിന്റെ ഇടപെടലുകളെ തുടര്‍ന്നായിരുന്നു. നാട്ടിലെ പല പ്രശ്‌നങ്ങളിലും സുരേഷ് ഗോപി സജീവമായി ഇടപെടുന്നു.
എന്നാല്‍ നിലവില്‍ സുരേഷ് ഗോപിക്ക് അധികാരമില്ല എന്ന പരിമിതിയുണ്ട്. പലകാര്യങ്ങളും തനിക്ക് അതിനാല്‍ ചെയ്യുന്നതിന് സാധിക്കുന്നില്ല എന്നും താരം പറഞ്ഞിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര മന്ത്രി സ്ഥാനം നല്‍കി സുരേഷ് ഗോപിയെ കൊണ്ട് മണ്ഡലത്തില്‍ പല പ്രവര്‍ത്തനങ്ങളും ചെയ്യിക്കാം എന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
നിലവില്‍ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറുമാണു കേന്ദ്ര മന്ത്രിസഭയിലെ മലയാളികള്‍. രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ അത്ര സജീവമല്ല. വി മുരളീധരന് പാര്‍ട്ടിക്കുള്ളില്‍ പോലും പിന്തുണയില്ല. അതിനാലാണ് മൂന്നാമതൊരു ഓപ്ഷന്‍ കേരളത്തില്‍ നിന്ന് ബി ജെ പി തേടുന്നത്. ബി.ജെ.പി. ദേശീയാധ്യക്ഷസ്‌ഥാനത്ത് ജെ.പി. നഡ്‌ഡയുടെ കാലാവധി 20-ന് അവസാനിക്കും. കാലാവധി നീട്ടുന്ന കാര്യത്തിൽ പാർലമെന്ററി ബോർഡാണ് തീരുമാനമെടുക്കേണ്ടത്. അടുത്ത ദേശീയ നിർവാഹക സമിതി യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകും.
കഴിഞ്ഞ വർഷം ജൂണ്‍ എട്ടിനാണു രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന നടന്നത്. അന്ന് 12 മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ മുതിര്‍ന്ന മന്ത്രിമാരായിരുന്ന രവി ശങ്കര്‍പ്രസാദ്, പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവര്‍ക്കു സ്‌ഥാനം നഷ്‌ടമായി. ഇത്തവണ മന്ത്രി സഭയിൽ വിപുലമായ അഴിച്ചുപണിയുണ്ടാവുമോ എന്നത് വ്യക്തമല്ല.
മന്ത്രിമാരുടെ പ്രവർത്തനനിലവാരം, പ്രദേശത്തിന്റെയും സമുദായത്തിന്റെയും പ്രാതിനിധ്യം, പാർട്ടി പ്രവർത്തനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും മാറ്റങ്ങൾ. മന്ത്രിസഭയിലെ ചില നേതാക്കളെ പാർട്ടി പ്രവർത്തനത്തിന് നിയോഗിച്ചേക്കും. കാര്യമായ പ്രാതിനിധ്യമില്ലാത്ത സംസ്ഥാനങ്ങളയും സമുദായങ്ങളെയും ഉൾക്കൊള്ളാനായി പാർലമെന്റംഗങ്ങളായ ചില നേതാക്കളെ പാർട്ടി പ്രവർത്തന രംഗത്തുനിന്ന് മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്.
ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന സമ്മേളനങ്ങളോടെ പൊതുതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ബിജെപി തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കണ്ണുവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആവേശം പതിൻമടങ്ങ് വർധിപ്പിച്ചുകൊണ്ട് രണ്ട് നേതാക്കളും അടുത്തിടെ ഇവിടം സന്ദർശിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബഹുജന സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസ്ഥാന ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളോട് തിരഞ്ഞെടുപ്പു പരിപാടികളുടെ വിശദമായ ഷെഡ്യൂളും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























