സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് വിധികർത്താവിനെ ചൊല്ലി വേദിയിൽ തർക്കം; പ്രതിഷേധവുമായി മത്സരാർത്ഥികൾ; വിധികർത്താവിനെ മാറ്റി

കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് വിധികർത്താവിനെ ചൊല്ലി വേദിയിൽ തർക്കം. സംഭവത്തെ തുടർന്ന് മോണോ ആക്ട് വിധികർത്താവിനെ മാറ്റി. മാത്രമല്ല തിരുവനന്തപുരത്തെ ജില്ലാ കലോത്സവത്തിലും ഇതേ വിധികർത്താവായിരുന്നു വിധി നിർണയത്തിന് എത്തിയത്. പിന്നാലെ മത്സരാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് അദ്ദേഹത്തെ മാറ്റിയത്.
അതേസമയം ഇന്ന് രാവിലെ 10 മണിയോടെ കോഴിക്കോട് വിക്രം മൈതാനിയിലെ മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമായി.
ഉദ്ഘാടനത്തിനു ശേഷം, മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ വിമർശനത്തിന്‍റേയും നവീകരണത്തിന്‍റേയും ചാലു കീറാനായി വിദ്യാർഥികൾ കലാരൂപങ്ങളെ മാറ്റുന്ന സാംസ്കാരിക ഉത്സവമെന്നും, വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























