നിയമസഭാ സമ്മേളനം ജനുവരി 23 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു... ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി....

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.ഗവർണറുമായുള്ള പോര് അവസാനിപ്പിക്കാൻ സർക്കാർ നീക്കം. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ കഴിഞ്ഞദിവസം വിയോജിപ്പോടെ അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനിച്ചു. ക്യാബിനറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞമാസം പതിമൂന്നിനാണ് നിയമസഭാ സമ്മേളനം അവസാനിച്ചത്. എന്നാല്‍ ഈ വിവരം സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചിരുന്നില്ല.സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ഇതൊരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കേണ്ടതാണ്. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























