പോത്തൻകോട് സുധീഷ് കൊലക്കേസ്; ഒട്ടകം രാജേഷടക്കം 11 പ്രതികൾക്ക് മേൽ കൊലക്കുറ്റത്തിന് കോടതി കുറ്റം ചുമത്തി, ഒട്ടകം രാജേഷടക്കം 11 പേർക്ക് പ്രൊഡക്ഷൻ വാറണ്ട്! പട്ടികജാതി അതിക്രമം തടയൽ നിയമം ചുമത്തിയതിനാൽ വിചാരണ കോടതിയായ പ്രിൻസിപ്പൽ ജില്ലാ കോടതിയിലാണ് വിചാരണ നടക്കുക, ഒട്ടകത്തിന് കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികൾ

കൈകാലുകൾ വെട്ടി മാറ്റി ഒരു കാൽ അര കി. മി.ദൂരെ ബൈക്കിൽ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തൻകോട് സുധീഷ് കൊലക്കേസിൻ്റെ സൂത്രധാരൻ ഒട്ടകം രാജേഷടക്കം 11 പ്രതികൾക്ക് മേൽ കൊലക്കുറ്റത്തിന് കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണനാണ് കോടതി തയ്യാറാക്കിയ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്. അതേ സമയം പ്രതികൾ വിളിച്ച അസഭ്യ വാക്കുകൾ പോലിസ് ഹാജരാക്കിയ കുറ്റപത്രത്തിലില്ലാത്തതിനാൽ അസഭ്യം വിളിച്ചെന്ന 294 (ബി ) വകുപ്പ് കോടതി റദ്ദാക്കി.
കുറ്റം തെളിയുന്ന പക്ഷം 2 വർഷത്തിന് മേൽ തടവുശിക്ഷ വിധിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാലാണ് പോലീസ് കുറ്റ ചാർജും കേസ് റെക്കോഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നത്. 2021 ഡിസംബർ 11 പട്ടാപ്പകലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. പോത്തൻകോട് കല്ലൂർ കോളനിയിലെ വീട്ടിൽ ഉച്ചയ്ക്ക് 2.45 മണിക്കാണ് സുധീഷിനെ കൊലപ്പെടുത്തിയത്. രാജേഷടക്കം 11 പേർ 2 ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായെത്തിയാണ് പ്രദേശവാസികളുടെയും പിഞ്ചു കുട്ടികളുടെയും മുന്നിലിട്ട് സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്.
ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി (29), ചിറയിൻകീഴ് ആഴൂർ വിള വീട്ടിൽ രാജേഷ് എന്ന ഒട്ടകം രാജേഷ് (35), ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയിൽ മിഠായി ശ്യാംകുമാർ (29), ചിറയിൻകീഴ് ശാസ്ത വട്ടം സ്വദേശി മൊട്ട എന്ന നിധീഷ് (27), ശാസ്ത വട്ടം സ്വദേശി ശ്രീക്കുട്ടൻ എന്ന നന്ദിഷ് (23), കണിയാപുരം മണക്കാട്ടു വിളാകം രഞ്ജിത് പ്രസാദ് (28), വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ (23), വെഞ്ഞാറമൂട് ചെമ്പൂര് സച്ചിൻ (24), കന്യാകുളങ്ങര കുണൂർ സൂരജ് (23), വിഷ്ണു, വിനീത് എന്നീ 11 പ്രതികളാണ് വിചാരണ നേരിടുന്നത്..
സംസ്ഥാനം നടുങ്ങിയ സുധീഷ് കൊലക്കേസിൽ 10 പ്രതികൾ ഡിസംബർ 13 ,14 , 16 എന്നീ തീയതികളിലായി പിടിയിലായിട്ടും സംസ്ഥാനത്തെ നടുക്കിയ അരുംകൊലയുടെ മുഖ്യ സൂത്രധാരനും കൃത്യത്തിൽ നേരിട്ട് പങ്കും പങ്കാളിത്തവും വഹിച്ചയാളുമായ ഒട്ടകത്തെ പിടിക്കാൻ സിറ്റി - റൂറൽ പോലീസിനായില്ല. പ്രതി ജില്ല വിട്ടു പോയിട്ടില്ലെന്ന് പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യം നടന് 10 ദിവസമായിട്ടും അറസ്റ്റ് ചെയ്യാനായില്ല. അതിനിടെ ഒളിയിടത്തെ കുറിച്ച് വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതനുസരിച്ച് ഡിസംബർ 18 ന് പ്രതിയെ പിടിക്കാൻ ചിറയിൻകീഴ് വക്കം കായൽ വഴി വള്ളത്തിൽ പോകവേ വള്ളം മുങ്ങി എ.ആർ.ക്യാമ്പ് സിവിൽ പോലീസ് ഓഫീസർ ബാലു (27) വക്കം പണയിൽ കടവിൽ മരണപ്പെടുകയും ചെയ്തു. ഒട്ടകം രാജേഷ് അഞ്ചു തെങ്ങ് മേഖലയിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുന്നതായാണ് രഹസ്യവിവരം ലഭിച്ചത്. വർക്കല സി ഐ യുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം യന്ത്ര വൽകൃത വള്ളത്തിൽ അങ്ങോട്ടു തിരിക്കവേയാണ് വള്ളം അപകടത്തിൽ പെട്ടത്.
പോലീസാക്രമണക്കേസിലടക്കം പ്രതിയായ കൊടും ക്രിമിനലിനെ പിടിക്കാൻ വെറും 3 അംഗ സംഘത്തെ അയച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും സൂപ്പർവൈസിംഗ് ഉദ്യേഗസ്ഥരായ ഡിവൈഎസ്പി , റൂറൽ എസ്പി , ഐ ജി തുടങ്ങിയ മേലുദ്യോഗസ്ഥർക്കെതിരെയും പോലീസ് സേനക്കകത്തുള്ള സബോർഡിനേറ്റ് ഓഫീസേഴ്സിന് അമർഷമുണ്ട്. കൊടും ക്രിമിനലിനെ പിടിക്കാൻ പോയി വീരമൃത്യു വരിച്ച സഹപ്രവർത്തകൻ്റെ മൃതദേഹം ഒരു നോക്ക് കാണാൻ കൂട്ടാക്കാതെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മേലുദ്യോഗസ്ഥരായ ഐഎഎസ് - ഐ പി എസ് ഉദ്യോഗസ്ഥർ സൗഹൃദ ക്രിക്കറ്റ് കളി മത്സരം നടത്തിയതും സേനക്കകത്ത് വിമർശനമുണ്ടായി. മത്സരം മാറ്റി വക്കാതെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ അടക്കം മത്സരത്തിൽ പങ്കെടുത്തു. പേരൂർക്കട എസ് എ പി ക്യാമ്പിൽ ബാലുവിൻ്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോഴാണ് അതിൽ പങ്കെടുങ്കാതെ തകൃതിയായി ക്രിക്കറ്റ് കളിച്ചത്.
കുറ്റകൃത്യം തടയുന്നതിലും ഗുണ്ടകളായ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നതും കോടതിയുടെ അറസ്റ്റ് വാറണ്ടുത്തരവുകൾ നടപ്പിലാക്കാതെ പ്രതികളുമായി ഒത്തുകളിച്ച് പ്രതികളെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ പ്രതികളിൽ നിന്ന് പണവും പാരിതോഷികങ്ങളും പറ്റിക്കൊണ്ട് പോലീസ് വ്യാജ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ച് വിചാരണ അട്ടിമറിക്കുന്നതിനാലുമാണ് സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ തഴച്ചു വളരാനും മൃഗീയമായ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ പെരുകാനും കാരണമാകുന്നത്.
2019 ഫെബ്രുവരി 23 ന് ചിറയിൻകീഴിൽ കഞ്ചാവ് കച്ചവടത്തിനിടെ രാജേഷ് സ്വയം നിർമ്മിച്ച 5 നാടൻ ബോംബുകളും വാക്കത്തിയുമായി എക്സൈസ് പിടിയിലായിരുന്നു. ശത്രു പക്ഷത്തുള്ള തലസ്ഥാന നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് കഞ്ചാവ് കടത്തു കേസിൽ എക്സൈസ് പിടിയിലായത്. 2 കൊലപാതകമുൾപ്പെടെ അനവധി വധശ്രമക്കേസ് , കൂലിത്തല്ല് , ക്വട്ടേഷൻ ആക്രമണക്കേസുകളിലും പ്രതിയായ രാജേഷ് തിരുവനന്തപുരം സിറ്റി പൂജപ്പുര - റൂറൽ ചിറയിൻകീഴ്, മംഗലപുരം, പോത്തൻകോട് , വാമനപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ജനങ്ങളുടെ പേടിസ്വപ്നമാണ്. ബോംബു നിർമ്മാണത്തിൽ വിദഗ്ധനായ ഇയാൾ കഞ്ചാവ് മൊത്ത വിൽപ്പനക്കാരൻ കൂടിയാണ്. ആന്ധ്ര , തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും മാസം തോറും കഞ്ചാവ് കിലോക്കണക്കിന് കടത്തി ക്കൊണ്ടുവന്ന് ചിറയിൻകീഴ് , ആഴൂർ , പെരുങ്ങുഴി , പോത്തൻകോട് കേന്ദ്രീകരിച്ചുള്ള ചില്ലറ വിൽപ്പനക്കാർക്ക് വിൽപ്പന നടത്തി വരെയാണ് എക്സൈസ് പിടിയിലായത്. ജോയിൻ്റ് , സ്റ്റഫ് എന്നീ കോഡു വാക്കുകളിലാണ് കച്ചവടം നടത്തിവന്നത്.
പ്രായപൂർത്തിയാകും മുമ്പേ രാജേഷ് മണൽ - ക്വാറി മാഫിയ ക്വട്ടേഷൻ ഗുണ്ടയായി. 50 ഓളം ക്രൈം കേസുകളിൽ പ്രതിയാണ്. അടിപിടി കേസിൽ ചെറു പ്രായത്തിൽ ജയിലിലായി. പിന്നീട് ക്വട്ടേഷൻ സംഘാംഗമായി. ഒരു കൊലക്കേസിൽ പോലീസ് തെളിവുകൾ ഹാജരാക്കാത്തതിനാൽ കോടതി വെറുതെ വിട്ടു. ചിറയിൻകീഴ് ആഴൂരിൽ 2018 ൽ നടന്ന ആക്രമണക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ചു സ്ഥലത്ത് നിന്നും മുങ്ങി. ഈ പോലീസ് ആക്രമണ കേസന്വേഷണത്തിൻ്റെ ഭാഗമായി രാജേഷിൻ്റെ താവളത്തിൽ നടത്തിയ റെയ്ഡിൽ 26 നാടൻ ബോംബുകളും 12 വാളുകളും പോലീസ് കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട രാജേഷിനെ ഗുണ്ടാ ആക്റ്റിൽ ഉൾപ്പെടുത്തി ജയിലിലും പാർപ്പിച്ചു. ജയിലിൽ കിടന്നു കൊണ്ടും പുറത്ത് കൂട്ടാളികളെക്കൊണ്ട് കഞ്ചാവ് കച്ചവടം നിർബാധം നടത്തി. ജയിലിൽ എത്തുന്ന സഹ തടവുകാരെ സംഘത്തിൽ ചേർത്താണ് കുറ്റകൃത്യങ്ങൾ നടത്തിവന്നത്.
https://www.facebook.com/Malayalivartha
























