കുറ്റപത്രവും അമ്പരപ്പിക്കുന്നത്... പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം തയ്യാറായി; 10 മാസത്തെ ആസൂത്രണം, ഷാരോണ്‍ വധം ഗ്രീഷ്മയുടെ മൂന്നാം ശ്രമത്തില്‍; ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാന്‍; ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്ന് അന്വേഷണ സംഘം

മലയാളികളെ വീണ്ടും ഞെട്ടിപ്പിച്ച കൊലപാതകമാണ് പാറശാല ഷാരോണിന്റേത്. ഗ്രീഷ്മയും കഷായവും നിറഞ്ഞ് നിന്ന കേസില്‍ കുറ്റപത്രമായി. ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കുറ്റപത്രം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസ് തുടക്കം മുതല്‍ ദുരൂഹത നിറഞ്ഞതായിരുന്നു. ജാതകദോഷം മൂലം തന്നെ വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്ന് ഗ്രീഷ്മയുടെ വാദം നുണക്കഥയാണെന്ന് പോലീസ് കുറ്റുപത്രത്തില്‍ പറയുന്നു. പത്ത് മാസം നീണ്ട ആസൂത്രണത്തിന് ശേഷം മൂന്നാം ശ്രമത്തിലാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കാമുകന്‍ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ് കുറ്റപത്രം.
പ്രണയത്തില്‍ നിന്ന് പിന്‍മാറാത്തതിന്റെ വിരോധത്തില്‍ പാറശാല മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജ്- പ്രിയ ദമ്പതികളുടെ മകന്‍ ഷാരോണ്‍രാജിനെ(23) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
തമിഴ്‌നാട് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ത്ഥിനിയായിരുന്ന കളിയിക്കാവിള രാമവര്‍മ്മന്‍ചിറ ശ്രീധന്യയില്‍ ഗ്രീഷ്മയാണ് (22) ഒന്നാം പ്രതി. തെളിവ് നശിപ്പിക്കുകയും കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍കുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
ഗ്രീഷ്മ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുംമുമ്പ് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിക്കുകയാണ് ലക്ഷ്യം. നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ പിന്മാറാതെ വന്നതോടെയാണ് വധിക്കാന്‍ ശ്രമം തുടങ്ങിയത്. ജാതകദോഷം പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറിയില്ല. കോളേജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചായിരുന്നു അപകടപ്പെടുത്താന്‍ ആദ്യ ശ്രമം.
മാംഗോ ജ്യൂസില്‍ 50 ഡോളോ ഗുളികകള്‍ പൊടിച്ച് കലര്‍ത്തി നല്‍കിയപ്പോള്‍ കയ്പ് കാരണം ഷാരോണ്‍ തുപ്പിക്കളഞ്ഞു. കുഴിത്തുറ പഴയ പാലത്തില്‍ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ ജ്യൂസ് നല്‍കി. രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കി വകവരുത്തിയത്.
കൊലപാതകരീതി തിരഞ്ഞെടുക്കാന്‍ ഗ്രീഷ്മ നടത്തിയ ആയിരത്തോളം ഗൂഗിള്‍ സെര്‍ച്ചുകളുള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകാശവാണിയില്‍ നടത്തിയ ശബ്ദപരിശോധനാ റിപ്പോര്‍ട്ടും ശേഖരിച്ച് കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് ശ്രമം.ഇക്കഴിഞ്ഞ ഒക്ടോബര്‍ 14നാണ് റെക്കാഡ് ബുക്ക് തിരികെ നല്‍കാനെന്ന വ്യാജേന ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം നല്‍കിയത്.
ഛര്‍ദ്ദിയും അസ്വസ്ഥതകളും കാട്ടിയ ഷാരോണ്‍ പാറശാല ഗവ. ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ഒക്ടോബര്‍ 25ന് മരണപ്പെട്ടു. ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ഛര്‍ദ്ദിച്ച് അവശനായാണ് ഷാരോണ്‍ പുറത്തുവന്നതെന്ന സുഹൃത്ത് റെജിന്റെ വെളിപ്പെടുത്തലും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള വാട്ട്‌സ് ആപ് ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും കേസില്‍ നിര്‍ണായകമാവും.
ഷാരോണിന്റെ മരണശേഷം കുടുംബം പാറശാല പൊലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ടവിധം അന്വേഷിച്ചില്ല. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ഷാരോണിന്റെ വീട്ടുകാര്‍ ഒട്ടേറെ തെളിവുകള്‍ പുറത്തുവിടുകയും ചെയ്തതോടെ അരുംകൊലയുടെ ചുരുളഴിഞ്ഞു. ജ്യൂസ് ചലഞ്ച്, വെട്ടുകാട് പള്ളിയില്‍ നടത്തിയ വിവാഹം, തമിഴ്‌നാട് റിസോര്‍ട്ടിലെ ആഘോഷങ്ങള്‍ എന്നിവയുടെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം, കഷായത്തില്‍ കളനാശിനി കലര്‍ത്തിയതിന്റെ ശാസ്ത്രീയ പരിശോധനാഫലം എന്നിവ സഹിതമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 90 സാക്ഷികളുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha

























