വന്നത് 170 കിലോമീറ്റര്‍ താണ്ടി... നാടിനെ വിറപ്പിച്ച് ആളെക്കൊല്ലി പിഎം 2നെ മയക്കുവെടിവച്ച് പിടികൂടും; ആര്‍ആര്‍ടി സംഘം കാട്ടാന നില്‍ക്കുന്ന വനാതിര്‍ത്തിയില്‍; കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഒരു പകല്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഉത്തരവ്

ഒരാനയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയെ. ബത്തേരി നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച കാട്ടാനയെ മയക്കുവെടി വയ്ക്കാന്‍ ഒരു പകല്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഉത്തരവ്. ഗൂഡല്ലൂരില്‍ രണ്ടു പേരെ കൊലപ്പെടുത്തിയ പിഎം 2 എന്നറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ പന്തിയിലെ കൂട്ടിലടയ്ക്കാന്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിങ്ങിന്റെ ഉത്തരവെത്തിയത്.
വയനാട് ബത്തേരിയിലിറങ്ങിയ പിഎം 2 എന്ന കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. ജനവാസ മേഖലയോട് ചേര്‍ന്ന വനത്തില്‍ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘമാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലുള്ളത്. മുത്തങ്ങ ആന പരിശീലനകേന്ദ്രത്തില്‍ നിന്നെത്തിച്ച രണ്ട് കുങ്കിയാനകളും സംഘത്തിലുണ്ട്.
മയക്കുവെടിവച്ച് പിടികൂടുന്ന കാട്ടാനായെ മുത്തങ്ങ ആനപന്തിയിലെ കൂട്ടില്‍ അടച്ച് മെരുക്കും. ആനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവച്ച് പിടികൂടാന്‍ തിരുമാനിച്ചത്. അതേസമയം, ബത്തേരിയില്‍ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തല്‍.
ബത്തേരിയിലിറങ്ങിയ ആളെ കൊല്ലിയായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതില്‍ ഇന്നലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വനം വകുപ്പ് ഓഫീസ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്ങിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് കാട്ടാനയെ മയക്കുവവെടിവച്ച് പിടികൂടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വനം വകുപ്പ് മന്ത്രി ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗൗരവത്തോടെ കണ്ടില്ല.
പന്തല്ലൂരില്‍ രണ്ടുപേരെ കൊല്ലുകയും നൂറോളം വീടുകള്‍ ആക്രമിച്ചുതകര്‍ക്കുകയും ചെയ്ത പി.എം.ടു. എന്ന മോഴയാനയാണ് ബത്തേരിയിലിറങ്ങിയത്. സ്ഥിരംശല്യക്കാരനായ കാട്ടാനയെ പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ച് ഉള്‍വനത്തില്‍ തുറന്നുവിട്ടിരുന്നതാണ്. രണ്ടാഴ്ചമുമ്പ് ഈ മോഴയാനയെ മുത്തങ്ങയില്‍ കണ്ടിരുന്നു. പിന്നീട് തിരികെപ്പോയി മൂന്നുദിവസങ്ങള്‍ക്കുമുമ്പ് കട്ടയാട്ട് പ്രത്യക്ഷപ്പെട്ടു. ഈസമയം പ്രദേശവാസികള്‍ ബഹളംവെച്ചും പടക്കംപൊട്ടിച്ചുമാണ് തിരികെക്കയറ്റിയത്. പിന്നീട് വ്യാഴാഴ്ചയാണ് ആന കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് വനംവകുപ്പില്‍നിന്ന് സന്ദേശം ലഭിച്ചത്.
ഗൂഡല്ലൂരില്‍നിന്നുള്ള സംഘവും ആനയെ പിടികൂടാനായി സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങിയതോടെ ബത്തേരി നഗരസഭയിലെ ടൗണ്‍ ഉള്‍പ്പെടെയുള്ള പത്ത് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
നാട്ടിലിറങ്ങിയ കാട്ടാനയെ പ്രതിരോധിക്കുന്നതിനായി കേരളാ വനംവകുപ്പ് അധികൃതര്‍ മുത്തങ്ങ ആനപ്പന്തിയിലെ സുരേന്ദ്രന്‍, സൂര്യന്‍ എന്നീ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു.
അരിയാണ് സുല്‍ത്താന്‍ബത്തേരിയെ വിറപ്പിച്ച അരസിരാജയെന്ന കാട്ടാനയുടെ പ്രധാന 'വീക്ക്നെസ്'. പേരുവീണതും ഈ അരിഭ്രാന്തുകൊണ്ടുതന്നെ. അരിതിന്നാനായി പത്തുവയസ്സിനിടെ 'അരസിരാജ' ഗൂഡല്ലൂര്‍ മേഖലയില്‍ നൂറോളം വീടുകള്‍ അക്രമിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞമാസം അക്രമണത്തിനിടെയാണ് ഒരു സ്ത്രീ വീട് തകര്‍ന്നുവീണ് മരിച്ചത്.
മറ്റൊരു സ്ത്രീ ചവിട്ടേറ്റും മരിച്ചു. പന്തല്ലൂര്‍ മേഖലയില്‍ സ്ഥിരംഭീഷണിയായി തീര്‍ന്നതോടെ തമിഴ്നാട്ടിലെ വനംവകുപ്പ് പിടികൂടിയശേഷം റേഡിയോകോളര്‍ ഘടിപ്പിച്ച് മുതുമല ഫോറസ്റ്റില്‍തന്നെ തുറന്നുവിടുകയായിരുന്നു. ഒരുമാസം മുന്‍പ് യാത്രതുടങ്ങിയ ആന 170 കിലോമീറ്റര്‍ താണ്ടിയാണ് സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്. ഇതിനിടെ രണ്ടാഴ്ചമുന്‍പ് വനംവകുപ്പ് മുത്തങ്ങയില്‍നിന്ന് ഇതിനെ തിരികെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു. ഇന്നെങ്കിലും കാട്ടാനയെ തളയ്ക്കാനാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























