ഇത് എങ്ങനെയാണ് ബാലവേലയാകുന്നത്? തെരുവിൽ പേനയും മറ്റും വിറ്റു നടക്കുന്നത് ബാലവേലയാണെന്ന് കാണിച്ച് ഉത്തരേന്ത്യൻ ബാലന്മാരെ പൊലീസ് പിടികൂടി ശിശുഭവനിലാക്കിയ സംഭവത്തിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി
ഇതെങ്ങനെ ബാലവേലയാകും? പോലീസിനെ വിറപ്പിച്ച് ഹൈക്കോടതി. നിർണ്ണായകമായ ഒരു വിധി തന്നെയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത് . തെരുവിൽ പേനയും മറ്റും വിറ്റു നടക്കുന്നത് ബാലവേലയാണെന്ന് കാണിച്ച് ഉത്തരേന്ത്യൻ ബാലന്മാരെ പൊലീസ് പിടികൂടി ശിശുഭവനിലാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇവരെ മോചിപ്പിക്കുകയും ചെയ്തു. പോലീസ് പിടിച്ച് കൊണ്ട് പോയ മക്കളെ കിട്ടാനായി രാജസ്ഥാൻ സ്വദേശികളായ മാതാപിതാക്കൾ ഹർജി നൽകിയിരുന്നു.കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടാൻ ഉത്തരവിട്ടത് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചായിരുന്നു.
കഴിഞ്ഞ നവംബർ 29 നാണ് സംഭവം നടന്നത്. ആറും ഏഴും വയസുള്ള കുട്ടികളായിരുന്നു ഇവർ. എറണാകുളം സെൻട്രൽ പൊലീസാണ് ഇവരെ എറണാകുളം മറൈൻഡ്രൈവിൽ നിന്ന് പിടികൂടിയത് . ജില്ലാ ശിശുക്ഷേമസമിതിക്കു മുന്നിൽ കുട്ടികളെ ഹാജരാക്കി. ശേഷം കുട്ടികളെ ആ ദിവസം പള്ളുരുത്തി ശിശുഭവനിലേക്ക് മാറ്റുകയായിരുന്നു.
മാതാപിതാക്കൾക്ക് കുട്ടികളെ കാണാനോ സംസാരിക്കാനോ ഉള്ള യാതൊരു സൗകര്യവും ഒരുക്കിയിരുന്നില്ല. അതിശൈത്യകാലത്ത് രാജസ്ഥാൻ സ്വദേശികളായ ഇവർ കേരളത്തിലെത്തും. ഹർജിക്കാർ എല്ലാവർഷവും ഏതാനും മാസം ഇവിടെ താമസിക്കാറുമുണ്ട്. ഈ സമയത്താണ് പേനകളും മറ്റും വിൽക്കാറുള്ളത്. കുട്ടികൾ മാതാപിതാക്കളെ സഹായിക്കുകയും ചെയ്യും. ഈ പ്രാവശ്യം അത്തരത്തിൽ വന്നപ്പോൾ പൊലീസ് കുട്ടികളെ പിടികൂടി ശിശുഭവനിലേക്ക് മാറ്റി.
ഇതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഇവരുടെ രക്ഷിതാക്കൾ. അയൽവാസി കൂടിയായ അഡ്വ. മൃണാളിന്റെ സഹായത്തോടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടികളെ എത്രയും വേഗം മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു . ഹർജി പരിഗണിക്കുന്നിതിനിടയിൽ തങ്ങളിൽ നിന്ന് അകന്നു കഴിയുന്ന കുട്ടികളെ ഓർത്തു രക്ഷിതാക്കൾ കരഞ്ഞു. ഇത് കണ്ട് കോടതിയും വിഷമിച്ചു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. നിയമം കുട്ടികളുടെ ക്ഷേമത്തിനാകണം എന്നൊരു നിർദേശം കൂടെ കോടതി നൽകിയിരിക്കുകയാണ്.
സർക്കാർ ചെയ്യേണ്ടത് അത്തരക്കാർക്ക് ശരിയായ വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുകയാണ് എന്നും ഹൈകോടതി ചൂണ്ടിക്കാണിച്ചു. ഹർജിക്കാർ കേരളത്തിലെത്തിയത് ജീവിതസാഹചര്യങ്ങൾ കൊണ്ട് മാത്രമാണ്. മാതാപിതാക്കളെ സഹായിക്കാൻ തെരുവിൽ പേനയും വളയും മാലയുമൊക്കെ വിൽക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്ന് മനസിലാകുന്നില്ല എന്നും ഹൈക്കോടതി തുറന്നടിച്ചു. കുട്ടികൾ സ്കൂളിൽ പോകേണ്ടവരാണ്. അല്ലാതെ തെരുവിൽ അലഞ്ഞു തിരിയേണ്ടവരല്ല .
അക്കാര്യത്തിൽ യാതൊരു തർക്കവും വേണ്ട. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുമെന്ന് രക്ഷിതാക്കൾ പറയുന്നു. സ്ഥിരമായി ഒരിടത്ത് താമസിക്കാത്ത ഇവർക്ക് അതെങ്ങനെ കഴിയുമെന്നറിയില്ല. പക്ഷേ പൊലീസിനും ശിശുക്ഷേമ സമിതിക്കും ഇവരെ കസ്റ്റഡിയിലെടുക്കാനോ മാതാപിതാക്കളിൽ നിന്ന് അകറ്റാനോ കഴിയില്ല എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദാരിദ്ര്യം ഒരിക്കലും ഒരു കുറ്റമായി കാണേണ്ടുന്ന കാര്യമല്ല. ദാരിദ്ര്യത്തെ കുറിച്ച് പറയാൻ ഹൈക്കോടതി രാഷ്ട്രപിതാവിന്റെ ഭാഷ കടമെടുക്കുകയും ചെയ്തു. ദാരിദ്ര്യം ഏറ്റവും നീചമായ ഹിംസയാണ് എന്നാണ് രാഷ്ട്രപിതാവ് പറഞ്ഞിരിക്കുന്നത്. ബാലാവകാശ നിയമപ്രകാരമുള്ള തീരുമാനങ്ങൾ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയാകണമെന്നാണ് ഹൈക്കോടതി അടി വരയിട്ട് പറഞ്ഞിരിക്കുന്നത്. എന്തായാലും ഈയൊരു വിഷയത്തിൽ നിർണായകമായ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha