കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 അടച്ചിടും; ഡയറക്ടറുടെ ജാതിവിവേചനം സമരത്തിൽ ഉറച്ച് പി കെ എസ് പിന്മാറി ഡി.വൈ.എഫ്.ഐ
കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതിവിവേചനത്തിൽ പരാതിയുമായി സി.പി.എം. വർഗ ബഹുജന സംഘടനയായ പട്ടികജാതി ക്ഷേമസമിതിയും (പി.കെ.എസ്.) രംഗത്ത്.ഇതോടെ തിങ്കളാഴ്ച മുതൽ ജനുവരി 15 വരെ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ജില്ലാ കളക്ടർ നിർദേശം നൽകി. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.
കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ രൂപീകരിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിൽ ഉന്നത തല സമിതി രൂപീകരിച്ചത്. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ് സ്ഥാപന ചെയർമാൻ. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ആദ്യം നിയോഗിച്ച കമ്മീഷന് മുന്നിൽ ഡയറക്ടർ ശങ്കർ മോഹൻ തെളിവെടുപ്പിന് ഹാജറായില്ല. എന്നാൽ കമ്മിഷനിലെ അംഗങ്ങളായ കെ. ജയകുമാർ, ഡോ. എൻ.കെ. ജയകുമാർ എന്നിവരെ കണ്ട് പി.കെ.എസ്. സംസ്ഥാന നേതാക്കൾ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
ഇതേ വിഷയത്തിൽ നേരത്തേ ഡി.വൈ.എഫ്.ഐ. സമരം പ്രഖ്യാപിച്ചെങ്കിലും പിന്മാറുകയായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വത്തിന്റെയും സി.പി.എം. നേതൃത്വത്തിന്റെയും ഇടപെടലിനെ തുടർന്നാണ് സമരം മാറ്റിയതെന്ന് ആരോപണമുയരുകയും ചെയ്തു. നേരത്തെ ജനുവരി എട്ടുവരെ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. പ്രശ്നങ്ങൾ ഒത്തുതീർപ്പാകാത്ത സാഹചര്യത്തിലാണ് ഒരാഴ്ച കൂടി നീട്ടിയത്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടർക്കെതിരെ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി. വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്‍റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല.
https://www.facebook.com/Malayalivartha