'ശരിക്കും ജാതീയത വല്ലാതെ പേടിക്കേണ്ട ഘടകമായി മാറിയിരിക്കുകയാണ് അഭിനവ കേരളത്തിൽ. അതിൻ്റെ ഭീകരമായ ഇരകളായി മാറിയ കൂട്ടർ ഇടതു സൈബറിടങ്ങൾ പാടിപ്പൊലിപ്പിക്കുന്നത് പോലെ ദളിതരോ മറ്റ് പിന്നോക്ക ജാതിയിലുൾപ്പെട്ടവരോ അല്ല എന്നതാണ് യാഥാർത്ഥൃം. ഈ കേരളീയ സമൂഹത്തിൽ അഴുകിയ ജാതി ബോധം ഉള്ളിൽ കൊണ്ടുനടക്കുന്നത് സവർണ്ണരല്ല; മറിച്ച് അളിഞ്ഞ ജാതി കാർഡ് ഇട്ട് പൊറാട്ടുനാടകം ആടുന്ന കുറേ ഫേക്ക് ലിബറലുകളാണ്...' അഞ്ജു പാർവതി കുറിക്കുന്നു

'ഈ കേരളീയ സമൂഹത്തിൽ അഴുകിയ ജാതി ബോധം ഉള്ളിൽ കൊണ്ടുനടക്കുന്നത് സവർണ്ണരല്ല; മറിച്ച് അളിഞ്ഞ ജാതി കാർഡ് ഇട്ട് പൊറാട്ടുനാടകം ആടുന്ന കുറേ ഫേക്ക് ലിബറലുകളാണ്' എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി. കേരളത്തിൽ നിലവിൽ നടന്നുവരുന്ന സംഭവവികാസങ്ങളെ മുൻനിർത്തിയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ശരിക്കും ജാതീയത വല്ലാതെ പേടിക്കേണ്ട ഘടകമായി മാറിയിരിക്കുകയാണ് അഭിനവ കേരളത്തിൽ. അതിൻ്റെ ഭീകരമായ ഇരകളായി മാറിയ കൂട്ടർ ഇടതു സൈബറിടങ്ങൾ പാടിപ്പൊലിപ്പിക്കുന്നത് പോലെ ദളിതരോ മറ്റ് പിന്നോക്ക ജാതിയിലുൾപ്പെട്ടവരോ അല്ല എന്നതാണ് യാഥാർത്ഥൃം. ഈ കേരളീയ സമൂഹത്തിൽ അഴുകിയ ജാതി ബോധം ഉള്ളിൽ കൊണ്ടുനടക്കുന്നത് സവർണ്ണരല്ല; മറിച്ച് അളിഞ്ഞ ജാതി കാർഡ് ഇട്ട് പൊറാട്ടുനാടകം ആടുന്ന കുറേ ഫേക്ക് ലിബറലുകളാണ്. ഇവിടെ ഒരാളുടെ പേരിനൊപ്പം നായർ - മേനോൻ - പിള്ള -വർമ്മ എന്നൊക്കെ ജാതിപ്പേർ കണ്ടാൽ ഉടനെ അയാൾക്കെതിരെ സവർണ്ണ ഫാസിസ്റ്റ് മൂരാച്ചിയെന്ന വിധിയെഴുത്താണ് ഉണ്ടാവുക,. പക്ഷേ എല്ലാവർക്കും ഈ വിധിയെഴുത്ത് ബാധകമല്ല താനും. പേരിനു മുന്നിൽ ഒരു സഖാവ് ഉണ്ടെങ്കിൽ ജാതിവാൽ മാനവികതയുടെ ചിഹ്നമാകും.
സഖാവ്. കൃഷ്ണപിള്ളയ്ക്കും സഖാവ് ഗോവിന്ദപിള്ളയ്ക്കും പിള്ള വാൽ മതേതരത്വ ചിഹ്‌നമാണെങ്കിൽ ഷെഫ് പിള്ളയ്ക്ക് അത് സവർണ്ണ ഫാസിസ്റ്റ് ചിഹ്നമാകുന്നു. സഖാവ്. ഇ എം എസ് നമ്പൂതിരിപ്പാട് എന്ന പേര് ഇടത് ബൗദ്ധികതയുടെ ബ്രാൻഡ് നെയിമാണെങ്കിൽ പഴയിടം നമ്പൂതിരിപ്പാട് എന്നത് ബ്രാഹ്മണ്യത്തിൻ്റെ സവർണ്ണ ഹെജിമണി പേറുന്ന ഒന്നായി നരേറ്റ് ചെയ്യപ്പെടുന്നു. ഷെഫ് പിള്ളയുടെയും പഴയിടം നമ്പൂതിരിയുടെയും അതേ കർമ്മ പാതയിലൂടെ നടന്ന് സെലിബ്രിറ്റിയായ ഷെഫ് ലക്ഷ്മി നായർക്ക് ഈ വക പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒന്നും ബാധകമല്ലാത്തത് അവർ ചേക്കേറിയ ഇടതു ചില്ല നല്കുന്ന പ്രിവിലേജ് !
ഒരു ജാതിയും സവര്‍ണ്ണതയുടെയോ അവര്‍ണ്ണതയുടെയോ അടയാളങ്ങളല്ല. പൈതൃകത്തിന്റെ ശേഷിപ്പുകളാണ്. ഈ ബോധം മനസ്സിലുണ്ടായാല്‍ പിന്നെ ഈഴവനെന്നോ നായരെന്നോ മുക്കുവനെന്നോ പുലയനെന്നോ പേരിന്റെ കൂടെ ചേര്‍ക്കുന്നതില്‍ തെറ്റ് കാണേണ്ട കാര്യമില്ല.
ജാതിയുടെയും മതത്തിന്റെയുംപേര് പറഞ്ഞുകൊണ്ട് മന്ത്രി സ്ഥാനവും രാഷ്ട്രീയ സ്ഥാനവും യഥേഷ്ടം വാങ്ങാന്‍ നമുക്ക് മടിയില്ല..ഇതേ ജാതിയുടെ പിന്‍ബലത്തില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റാനും ആർക്കും മടിയില്ല.പക്ഷേ ചിലർ മാത്രം ജാതിപ്പേര്‍ സ്വന്തം പേരിനൊപ്പം ചേർത്താൽ അത് കൊടിയ അപരാധം.
ഒരാനുകൂല്യവും ഇല്ലാതെ, സംവരണമൊന്നുമില്ലാതെ, സ്വന്തം നിലയില്‍ പഠിച്ചു ഉന്നതനിലയില്‍ നിലയില്‍ എത്തുന്ന ഒരാള്‍ സ്വന്തം പേരിനൊപ്പം ജാതിപ്പേര്‍ വയ്ക്കുന്നത് മഹാപരാധമാകുന്നത് എങ്ങനെയാണ്? . ജാതിയുടെ പേരിലുള്ള എല്ലാ ആനുകൂല്യവും കൈപ്പറ്റി,സംവരണത്തില്‍ സീറ്റും നേടി സമൂഹത്തിലെ ഉന്നത സ്ഥാനതിലെത്തുന്ന മറ്റൊരാള്‍ക്ക് തനിക്ക് എല്ലാ പ്രിവിലേജും നേടി തന്ന ജാതി പേരിനൊപ്പം ചേര്‍ക്കാന്‍ അപകര്‍ഷതാബോധം വരുകയാണെങ്കില്‍ കുറ്റപ്പെടുത്തേണ്ടത് സ്വന്തം മനസാക്ഷിയെയാണ്. കാരണം നിങ്ങള്‍ തള്ളിപ്പറയുന്നത് സ്വന്തം പൈതൃകത്തെ തന്നെയാണ്. സ്വന്തം പൈതൃകത്തെ മറ്റുുള്ളവർക്ക് മുന്നിൽ പ്രസൻ്റ് ചെയ്യാനുള്ള നിങ്ങളിലെ അധമ ബോധമാണ് അതിനു കാരണം.
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പലപ്പോഴും ജാതീയതയുടെ ഭീകര ഇരകളാവുന്നത് നായരും മേനോനുമൊക്കെയാണ്. അവർ ഇവിടുത്തെ നടപ്പുരീതികളെ വിമർശിച്ചാൽ അത് പുരോഗമനാശയത്തിനു എതിരാണെങ്കിൽ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് പേരിനൊപ്പമുളള ജാതിവാലാണ്. ആശയപരമായ സംവാദങ്ങൾക്കിടയിൽ ഉത്തരമില്ലാതാകുമ്പോൾ പേരിനൊപ്പമുള്ള വാൽ സമർത്ഥമായി എടുത്തിടും . അതൊരു നായർ സ്ത്രീയാണെങ്കിൽ ഉടനെ അച്ചി പ്രയോഗത്തിലേയ്ക്ക് ഒരു കടന്നുകയറ്റമുണ്ട്. പിന്നീട് കേരളചരിത്രത്തിലെ ഉണ്ണിയച്ചി ചരിതമൊക്കെ കുടഞ്ഞിട്ട് കുഴിയിൽ പോയ കാരണവന്മാരെയെയും കാരണവത്തിമാരെയുമൊക്കെ നിരത്തി നിറുത്തി സ്മാർത്ത വിചാരണ ചെയ്യിക്കും.
പ്രിവിലേജുകളുടെ വേർതിരിവില്ലാതെ, ക്ലാസ്സ് ഡിവിഷനുകളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവനാണ് യഥാർത്ഥ പുരോഗമനവാദി. അത്തരത്തിലുള്ളവരെ മഷിയിട്ടു നോക്കിയാൽ ഇടതുപക്ഷത്തിൽ കാണാൻ കഴിയില്ല എന്നത് നേര്. പേരിനൊപ്പം ജാതിവാൽ പേറിയതുകൊണ്ടു മാത്രം ആരും മഹാന്മാരാകുന്നില്ല. അതുപോലെ ജാതിവാൽ ഉപയോഗിക്കാതിരുന്നതിന്റെ പേരിലും. ഒരാളുടെ കർമ്മമാണ് അയാളിലെ മഹത്വത്തെ അടയാളപ്പെടുത്തുന്നത്. പാചകം എന്ന കർമ്മത്തോടുള്ള പഴയിടത്തിൻ്റെയും പിള്ളയുടെയും പാഷനും ഡെഡിക്കേഷനും അവർക്ക് നേടി കൊടുത്തതാണ് ഇൻ്റർനാഷണൽ ബ്രാൻഡ് നെയിമും ഫെയിമും എല്ലാം.
ഇവിടെ ജാതീയത പച്ചയ്ക്ക് പറഞ്ഞ് വോട്ടു തേടുന്നതിൽ ആക്ഷേപമില്ല. ജാതിയുടെ നേർക്കാഴ്ചകളായ സംവരണമണ്ഡലങ്ങളിൽ ജനാധിപത്യത്തെ കൂട്ടിചേർക്കുന്നതിൽ അസ്വഭാവികതയില്ല. പക്ഷേ ആരെങ്കിലും പേരിനൊപ്പം സ്വന്തം പൈതൃകത്തിന്റെ അടയാളങ്ങൾ കൂട്ടിക്കെട്ടിയാൽ ഉടൻ മാടമ്പിയായി; സവർണ്ണനായി. സ്ഥാനപ്പേരുകളോ ജാതിയോ പേരിനൊപ്പം ചേർക്കുന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതു മനസ്സിലാക്കാനുളള കേവല ബോധമില്ലാത്തവരാണ് ഇവിടുത്തെ ബുദ്ധിജീവി പടപ്പുകൾ. പഴയിടത്തിനെതിരെ വെറുതെ വാളെടുത്തവർ അറിയുന്നില്ല അവർ കേവലം ജാതി വാൽ കൊണ്ട് അളന്ന ആ മനുഷ്യൻ ആളുകളിലേക്ക് പടരുമ്പോൾ ഇവറ്റകൾ വെറും ബിഗ് സീറോ ആയി അവരിലേയ്ക്ക് മാത്രം ചുരുങ്ങുന്നു എന്ന സത്യം.
https://www.facebook.com/Malayalivartha


























