മോഹനനൻ നമ്പൂതിരിയെ ചൊറിഞ്ഞ് വീണ്ടും അരുൺ കുമാർ..പഴയിടം ഇനിയും കലോത്സവ ടെൻഡറിംഗിൽ പങ്കെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, 16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ, അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കുമെന്ന് അരുൺകുമാർ...

മോഹനനൻ നമ്പൂതിരിക്ക് തുറന്ന കത്തുമായി അദ്ധ്യാപകനും മുൻ മാദ്ധ്യമപ്രവർത്തകനുമായ അരുൺകുമാർ. പഴയിടം ഇനിയും കലോത്സവ ടെൻഡറിംഗിൽ പങ്കെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, 16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ, അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കുമെന്ന് അരുൺകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ചില അധിക്ഷേപങ്ങൾക്കും അരുൺകുമാർ മറുപടി പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
''പ്രിയപ്പെട്ട പഴയിടം അങ്ങ് ഇനിയും കലോൽസവ ടെൻഡറിംഗിൽ പങ്കെടുക്കണം എന്നു തന്നെയാണ് ആഗ്രഹം. അങ്ങയുടെ അദ്ധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു. വെജിറ്റേറിയൻ ഭഷണത്തിൻ്റെ സാത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു.നോൺ വെജ് മെനു ആണെങ്കിൽ അങ്ങ് കായികോത്സവത്തിനു ചെയ്തതു പോലെ താങ്കളും ടെൻഡർ കൊടുക്കണം. അതൊരു 'ബ്രാൻഡിംഗ് ' ഭീഷണിയാണോ എന്ന് തീരുമാനിക്കേണ്ടത് അങ്ങാണ്. ആശയങ്ങളെ ആളുകളിൽ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാൽ ഹിന്ദുക്കൾക്കെതിരെ എന്ന നരേഷൻ ഫാസിസ്റ്റു യുക്തിയാണ്.
കല സമം വെജിറ്റേറിയൻ എന്ന ശുദ്ധി സങ്കൽപങ്ങളെ ചോദ്യം ചെയ്യുന്നത് അതിനു പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ ( പിയർ ബോർദ്രുൻ്റെ ഭാഷയിൽ doxa, ഗ്രാംഷിയുടെ ഭാഷയിൽ സാമാന്യബോധം) വിമർശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടത്. 16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും. നല്ല നിലയിൽ സതി അനുഷ്ഠിച്ചതിൽ നിന്ന്, തൊട്ടുകൂടായ്മയിൽ നിന്ന്, ജാതി അടിമത്തത്തിൽ നിന്ന് ഒക്കെ പൊരുതിയും ചോദിച്ചും ഒക്കെയാണ് മനുഷ്യർ ആ നിലകളെ താണ്ടിയത്. വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യത്തിൻ്റെ രുചി. വിജയൻ മാഷ് പറഞ്ഞതുപോലെ കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവിടെ തുടരും എന്നു മാത്രം.
NB : മുന്നു വർഷം മുമ്പുള്ള അഭിമുഖവുമായി എത്തുന്നവരോട് കുട്ടികൾഅവർക്കാഗ്രഹമുള്ളിടത്തോളം നോൺ വെജ് ആയി തുടരും, ഞാനും''.അതേസമയം കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് എം എല്‍ എ. പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽനിന്നായിരുന്നു. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിച്ചു. വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും.
ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് പ്രായോഗികവുമല്ല. ഒരേ പന്തിയിൽ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകൾ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചർച്ച ചെയ്യാതെ ഇനി നോൺ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടതെന്നും കെ.പി.എ മജീദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























