'പത്ത് ദിവസം വെജ് കഴിച്ചാൽ ഒന്നും സംഭവിക്കില്ല ..ഭക്ഷണം വാങ്ങിയിട്ട് പറ്റുമെങ്കിൽ ഞണ്ണിയിട്ട് പോകാം, അല്ലാതെ അത് ഉണ്ടാക്കുന്നവന്റെ ട്രൗസർ പൊക്കിനോക്കുന്നത് വൃത്തികെട്ട സ്വഭാവം.... ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനും തുറന്നടിച്ച് ലീഗ് നേതാക്കൾ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദം തുടരുന്നതിനിടെ നോൺവെജ് വിളമ്പുന്നത് എതിർത്ത് മുസ്ലിംലീഗ് രംഗത്തു വന്നു. ലീഗ് നേതാക്കളായ കെ എം ഷാജിയും കെ.പി.എ.മജീദുമാണ് എതിർപ്പുമായി രംഗത്തുവന്നത്. 'പത്ത് ദിവസം വെജ് കഴിച്ചാൽ ഒന്നും സംഭവിക്കില്ലെന്ന് ഷാജി പറഞ്ഞു. ഈ ചർച്ച തുടങ്ങിയത് അശോകൻ ചരുവിൽ എന്ന സിപിഎം സാംസ്‌കാരിക നേതാവാണ്. കലോത്സവത്തിലെ യഥാർത്ഥ വിഷയങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം ചർച്ചകൾ കാരണമാകും. നിരോധിച്ച സംഘടനയിലെ സൈലന്റ് പ്രൊഫൈലുകൾ ആണ് ഈ വിഷയം വെറുതെ പെരുപ്പിക്കുന്നത്.'- ഷാജി പറഞ്ഞു.
ഭക്ഷണം വാങ്ങിയിട്ട് പറ്റുമെങ്കിൽ ഞണ്ണിയിട്ട് പോകാം, അല്ലാതെ അത് ഉണ്ടാക്കുന്നവന്റെ ട്രൗസർ പൊക്കിനോക്കുന്നത് വൃത്തികെട്ട സ്വഭാവമാണെന്നും കെ എം ഷാജി വിമർശിച്ചു. അതേസമയം സ്‌കൂൾ കലോത്സവങ്ങളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം വിതരണംചെയ്യുക എന്നത് അപ്രായോഗികമാണെന്ന് മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ.പി.എ.മജീദും പറഞ്ഞു. ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണെന്നും അദ്ദേഹം പറഞ്ഞു.
'വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം, നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് അപ്രായോഗികവുമാണ്', മജീദ് ഫേസ്‌ബുക്കിൽ കുറിച്ചു.
കെ.പി.എ.മജീദിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം നിർഭാഗ്യകരമാണ്. ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണ്. വർഷങ്ങളായി സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവർത്തിച്ചുവരുന്നുണ്ട്. ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ല. എന്നാൽ പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽനിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നു.
വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് അപ്രായോഗികവുമാണ്.
ഒരേ പന്തിയിൽ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകൾ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചർച്ച ചെയ്യാതെ ഇനി നോൺ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. മതത്തിന്റെയും ജാതിയുടെയും പേരിൽ ചേരിതിരഞ്ഞ ചർച്ചകൾ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടത്. ഭക്ഷണത്തിൽ വിഭാഗീയത വേണ്ട.
അതേസമയം, ഇനി ഊട്ടുപുരയൊരുക്കാൻ താനില്ലെന്നാണ് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കിയത്. 'എന്നെ ഭയം പിടികൂടി. അതിനാൽ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. കഴിക്കുന്ന ഭക്ഷണത്തിൽ പോലും വർഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ അതിനെ എങ്ങനെ നേരിടുമെന്നാണ് ചിന്തിക്കുന്നത്. ഇതെന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. '- മോഹനൻ നമ്പൂതിരി പറഞ്ഞു
https://www.facebook.com/Malayalivartha

























