പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി കെ.ശശികല; ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പോലീസിന് നല്‍കിയിട്ടില്ല; പുറത്ത് വന്ന മൊഴി പകര്‍പ്പ് പൊലീസ് തന്റെ മുന്നില്‍ വച്ച് തയാറാക്കിയതല്ല; പോലീസ് മൊഴി അട്ടിമറിച്ചു

യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി മുന്‍ ഫോറന്‍സിക് മേധാവി കെ.ശശികല. നയനയുടേത് കൊലപാതകം എന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആദ്യം പറഞ്ഞ സാധ്യത. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പോലീസിന് നല്‍കിയിട്ടില്ല. തന്റേതെന്ന പേരില്‍ പോലീസ് രേഖപ്പെടുത്തിയ മൊഴിയെ കുറിച്ച് അറിയില്ല. പുറത്ത് വന്ന മൊഴി പകര്‍പ്പ് പൊലീസ് തന്റെ മുന്നില്‍ വച്ച് തയാറാക്കിയതല്ലെന്നും പുതിയ അന്വേഷണ സംഘത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്നു ശശികല പറഞ്ഞു.
പോലീസ് തന്റെ മൊഴി അട്ടിമറിച്ചെന്നുമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ. കെ.ശശികലയുടെ ഗുരുതരമായ ആരോപണം. കൊലപാതകംതന്നെയാണ് ആദ്യ സാധ്യതയായി താന്‍ ചൂണ്ടിക്കാട്ടിയത്. എന്നാലത് മൊഴിയില്‍നിന്ന് ഒഴിവാക്കിയാണ് പോലീസ് മൊഴി തയ്യാറാക്കിയത്. സ്വയം ജീവനൊടുക്കുക എന്നത് രണ്ടാമത്തെ സാധ്യത മാത്രമാണെന്നു പറഞ്ഞിരുന്നു. 'സെക്ഷ്വല്‍ അസ്ഫിഷ്യ' എന്ന രോഗാവസ്ഥയെക്കുറിച്ച് താന്‍തന്നെയാണ് പറഞ്ഞത്. എന്നാലത് അത്യപൂര്‍വമാണെന്നും പറഞ്ഞിരുന്നു. അന്വേഷണോദ്യോഗസ്ഥന്‍ തന്നോടൊപ്പമിരുന്ന് താന്‍ പറയുന്നതു കേട്ട് എഴുതിയെടുത്ത മൊഴിയല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സൂചനകൾ പ്രകാരം കൊലപാതകമാണെന്ന തോന്നിയത് കൊണ്ടാണ് മരണം നടന്ന സ്ഥലം താന്‍ സന്ദര്‍ശിച്ചത്. അകത്തേക്ക് കടക്കാൻ വാതില്‍ ചവിട്ടിത്തുറക്കേണ്ടി വന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അകത്തുനിന്നു കുറ്റിയിട്ടിരുന്ന നിലയിലായിരുന്നു വാതിൽ എന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും ഡോക്ടർ പറഞ്ഞു . മുറിയില്‍ നയന കിടന്നിരുന്നതായിപ്പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയില്‍ കണ്ടിരുന്നു. കഴുത്തില്‍ മടക്കിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നു. കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നെങ്കില്‍ കഴുത്തിറുക്കി കൊന്നതാവാമെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. അതല്ലെങ്കില്‍ 'അസ്ഫിക്‌സിയോഫീലിയ' എന്ന അവസ്ഥയില്‍ സ്വയം ഇറുക്കിയതാകാം എന്ന അതിവിദൂര സാധ്യതയും ചൂണ്ടികാണിച്ചു എന്ന് ഡോക്ടര്‍ വെളിപ്പെടുത്തി.
ശരീരത്തിലെ എട്ടു മുറിവുകളും കഴുത്തിലെ നിറവ്യത്യാസമടക്കമുള്ളവയും വെച്ചാണ് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നു പറഞ്ഞത്. ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദമായി പറഞ്ഞുകൊടുത്തു. പക്ഷേ, അതൊന്നും മൊഴിയിലില്ല. നയനയുടെ നഖം താന്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനു കൈമാറി. അതു പരിശോധനയ്ക്കയയ്‌ക്കേണ്ടത് പോലീസാണ്. 'ദുഃസ്വഭാവം' എന്ന വാക്ക് മൊഴിയില്‍ പറഞ്ഞതായി ഉണ്ട്. അങ്ങനെയൊരു വാക്ക് താന്‍ പ്രയോഗിച്ചിട്ടില്ല. അത് പോലീസിന്റെ ഭാഷയാണ് - ഡോ. ശശികല പറഞ്ഞു.
നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. മൊഴിയിലെ വൈരൂദ്ധ്യങ്ങൾ പരിശോധിച്ചില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തലുകൾ . തുടർന്നാണ് ഫോറന്‍സിക് മേധാവിയുടെ വെളിപ്പെടുത്തലും പുറത്തു വരുന്നത്.
2019 ഫെബ്രുവരി 24-നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയന സൂര്യ(28)നെ അബോധാവസ്ഥയിൽ സുഹൃത്തുക്കള്‍ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്തു കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന സൂചനയാണ് മൃതദേഹപരിശോധനാ ഫലത്തിലുള്ളത്. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന.
മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിൻെറ വിലയിരുത്തൽ. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിൻെറ വാതിൽ തുറന്നത്. അങ്ങനെയെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് മഹസറിൽ പറയുന്നില്ല. 22ന് രാത്രി അമ്മയുമായ നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റാരെയും ഫോണ്‍ വിളിച്ചിട്ടുമില്ല. ശാസ്ത്രീയമായി തുടക്കം മുതൽ അന്വേഷണം വേണെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിൻെറ വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























