റബ്ബര്‍ തോട്ടത്തിലെ അടിക്കാട് കത്തിക്കാൻപോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു; പോയത് മകളോട് പറഞ്ഞിട്ട് ; സാധാരണ തീപ്പിടിതം എന്ന് കരുതി അഗ്‌നിരക്ഷാ സംഘം എത്തിയത് ആംബുലന്‍സ് ഇല്ലാതെ

റബ്ബര്‍ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥന്‍ തോമസ് (77) തീയിലകപ്പെട്ട് മരിച്ചു.മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ സംഭവം.
വീടിനു സമീപത്തു തന്നെയുള്ള തോട്ടത്തിലെ കാട് കത്തിക്കാന്‍ പോകുന്നെന്ന് മകളെ അറിയിച്ച ശേഷമാണ് തോമസ് വീട്ടില്‍നിന്നിറങ്ങിയത്. തോട്ടത്തില്‍നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികള്‍ അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്‌നിരക്ഷാസംഘം ആംബുലന്‍സ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്. എന്നാൽ തീയണയ്ക്കുമ്പോഴാണ് തീയില്‍ ആളകപ്പെട്ടത് മനസ്സിലായത്. ഉടന്‍തന്നെ ഫയര്‍സ്റ്റേഷന്റെ വാഹനത്തില്‍ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഭാഗികമായി പൊള്ളലേറ്റ തോമസ് ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമികനിഗമനം.
മാനന്തവാടി ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി. ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കാൻ എത്തിയത്. മാനന്തവാടി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനില്‍കും. പൊന്നമ്മയാണ് തോമസിന്റെ ഭാര്യ. മക്കള്‍: ഷീജ, ജിനീഷ്, പരേതയായ ഷീബ. മരുമക്കള്‍: ബിനു, ജോസ്, ലുധിയ.
https://www.facebook.com/Malayalivartha
























