മാട്രിമോണിയൽ സൈറ്റുകളിലൂടെ മലപ്പുറത്തെ പൈലറ്റിന് കല്യാണാലോചനകൾ തകൃതി: ഒടുവിൽ അകത്തായത് ഈ പണിക്കും...

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി മാട്രിമോണിയൽ സൈറ്റുകളിലൂടെ വിവാഹാലോചനങ്ങൾ നടത്തി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. മലപ്പുറം മൊറയൂർ ഒഴുകൂർ താഴത്തയിൽ മുഹമ്മദ് ഫസലി (36) നെയാണ് വരന്തരപ്പിള്ളി സി.ഐ, എസ്.ജയകൃഷ്ണൻ, എസ്.ഐ, സി.സി ബസന്ത് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ വാങ്ങിയത്. അമൽ എന്ന പേരിൽ വ്യാജമായി പാസ്‌പോർട്ട്, ആധാർ എന്നിവയുണ്ടാക്കി, പൈലറ്റാണെന്ന് പറഞ്ഞാണ് ഇയാൾ വൈവാഹിക സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്.
തുടർന്ന് വിവാഹാലോചനകൾ നടത്തുക വഴി പരിചയപ്പെടുന്ന യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കും. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയിൽ നിന്ന് 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
എറണാകുളത്ത് പറവൂർ സ്വദേശിനിയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിച്ചതായും, കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊല്ലം സൈബർ പൊലീസ് പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നും വരന്തരപ്പിള്ളി പൊലീസ് എസ്.എച്ച്.ഒ ജയകൃഷ്ണൻ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലൂടെ വിവാഹപ്രായമെത്തിയവരും വിവാഹബന്ധം വേര്‍പെടുത്തിയവരുമായ സ്ത്രീകളെ പരിചയപ്പെട്ട്, വിവാഹവാഗ്ദാനം നല്‍കി പണവും വിലപിടിപ്പുള്ള കാറുകളും മറ്റും തട്ടിയെടുത്ത ബേപ്പൂർ സ്വദേശിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അരക്കിണറിലെ ചാക്കീരിക്കാട് പറമ്പിലെ 'പ്രസീത'യില്‍ അശ്വിന്‍ വി. മേനോനാണ് (31) ബേപ്പൂര്‍ പോലീസിന്റെ പിടിയിലായത്.
2018-ല്‍ പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ഒമ്പതുലക്ഷം രൂപ കൈവശപ്പെടുത്തുകയും വിവാഹക്കാര്യം സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ തടി കൂടുതലാണെന്നു പറഞ്ഞ് കബളിപ്പിക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബേപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
https://www.facebook.com/Malayalivartha
























