ഹാര്‍ത്തിയെന്ന മകളേയും കെണ്ടവര്‍ ഓടി പിറന്ന നാട്ടിലേയ്ക്ക് സോഷ്യല്‍ മീഡിയ കൊലവിളി

കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീണെങ്കിലും കലോത്സവത്തിന്റെ വിവാദങ്ങളും അലയെലികളും അടുത്ത വര്‍ഷം വരെ നീളാനാണ് സാധ്യത. ചരിത്രത്തിലിതുവരെയുണ്ടാകാത്ത വിധം കലോത്സവും വര്‍ഗ്ഗീയ ജീര്‍ണ്ണതയിലേയ്ക്ക് വീണതിനെ സമൂഹം ചര്‍ച്ച ചെയ്യുമ്പോഴും കലോത്സവത്തില്‍ പങ്കെടുത്തവര്‍ ഇതൊന്നും കാര്യമായെടുക്കുന്നില്ല.
കലാകീരീടം തിരിച്ചു പിടിച്ച് ആതിഥേയ ജില്ല ചാമ്പ്യന്മാരായപ്പോള്‍ പഴയിടത്തിന്റെ സദ്യ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇത്തവണ സജീവ ചര്‍ച്ചയായിരുന്നു. അതിനിടെ ഒരു നാടോടി ബാലിക വേദിക്കരികില്‍ നിന്ന് നൃത്തം ആസ്വദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചാരത്തിലുണ്ട്. കോഴിക്കോട് കലോത്സവ നഗരിയില്‍ നിന്നുള്ളതാണെന്ന രീതിയിലാണ് ഇത് വൈറലായി പങ്കിട്ടുകൊണ്ടിരിക്കുന്നത്. കലോത്സവേദിയില്‍ നിന്നുള്ളതായതെന്ന ധാരണയില്‍ വീഡിയോ വൈറലാകാന്‍ അധിക സമയം വേണ്ടിവന്നില്ല. എന്നാല്‍ ഇത് സംഭവം ബാലികയുടെ ആസ്വാദനവും പരിപാടിയുമൊക്കെ നടന്നതു തന്നെ .അത് കോലത്സവത്തിന്റെ മേമ്പൊടി കൂടി ചേര്‍ത്ത് പോസ്റ്റ് ചെയതു വെന്നു മാത്രം. സംഭവം ഗുരുവായൂരില്‍ നടന്നതായിരുന്നു.
മലയാളിയുടെ കലാമാമാങ്കം കഴിഞ്ഞപ്പോള്‍ ഉപജീവനത്തിനായി കേരളത്തിലെത്തിയ ഒരു അന്യസംസ്ഥാന കുടുംബം ജീവനു കൊണ്ടോടിയതിന്റെ അനുഭവം കൂടി തരികയാണ് കോഴിക്കോട് കലോത്സവം. രാജസ്ഥാനില്‍ ഇപ്പോള്‍ കൊടുംതണുപ്പാണ്. പക്ഷേ, ഭയന്നുവിറച്ച ആ കുടുംബത്തിന് ജയ്പുരിനടുത്തുള്ള ഗ്രാമത്തിലേക്കു ട്രെയിന്‍ കയറാന്‍ അതു തടസ്സമായില്ല.
മകളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നൃത്തം ആസ്വദിക്കുന്ന ഹാര്‍ത്തിയെന്ന നാടോടി ബാലികയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയതിന്റെ ബാക്കി പത്രമായിരുന്നു അത്.. തെരുവുകച്ചവടം നടത്തുന്ന മാതാപിതാക്കള്‍ക്കൊപ്പം രാജസ്ഥാനില്‍ നിന്നെത്തിയതായിരുന്നു ഹാര്‍ത്തി. പാട്ടും നൃത്തവും കണ്ടപ്പോള്‍ അവള്‍ പരിസരം മറന്ന് ലയിച്ചുനിന്നു.
തിളങ്ങുന്ന വേഷങ്ങളില്‍ നൃത്തം ചെയ്യുന്നവര്‍. അണിഞ്ഞൊരുങ്ങി നൃത്തത്തിനായി കാത്തു നില്‍ക്കുന്ന സമപ്രായക്കാര്‍. അവര്‍ക്കിടയില്‍ നിഷ്‌കളങ്ക ഭാവത്തോടെ ഒരു നാടോടി പെണ്‍കുട്ടി. കൗതുകം തോന്നിയ ഒരാള്‍ ഈ രംഗം മൊബൈലില്‍ പകര്‍ത്തി. മിനിറ്റുകള്‍ക്കുള്ളില്‍ വിഡിയോ വൈറലായി. കാര്യങ്ങള്‍ മാറിമറിഞ്ഞതു പെട്ടെന്നാണ്. പെണ്‍കുട്ടിയെ കണ്ടെത്തി സഹായങ്ങള്‍ നല്‍കാനായി ചില സഹൃദയര്‍ രംഗത്തിറങ്ങി. കിഴക്കേനടയിലുള്ള ഉത്തരേന്ത്യക്കാരായ തെരുവുകച്ചവടക്കാരെ സമീപിച്ചു.
രാജസ്ഥാനില്‍ നിന്നെത്തിയ സംഘത്തിലെ സമയിന്റെയും പിങ്കിയുടെയും മകളാണ് ഹാര്‍ത്തി. പ്രധാനമായും ടാറ്റൂ ചെയ്യുന്നവരാണ് ഇവര്‍. പ്രായമായവര്‍ ചെറുകിട സാധനങ്ങള്‍ വില്‍ക്കും. കുട്ടികളും ഇവര്‍ക്കൊപ്പം ചേരും. സഹൃദയര്‍ ഹാര്‍ത്തിയുടെ വിഡിയോ അച്ഛന്‍ സമയിനെ കാണിച്ചു. എന്തോ ആപത്താണെന്നു കരുതി തലയില്‍ കൈവച്ച് സമയ് നിലവിളിയായി. ഓടിയെത്തിയ അമ്മ പിങ്കിയും കരച്ചിലായി. മകള്‍ പാവമാണെന്നും അവള്‍ തെറ്റൊന്നും ചെയ്യില്ലെന്നുമായി മാതാപിതാക്കള്‍.
ഹാര്‍ത്തി ഈ സമയം മുത്തശ്ശിക്കൊപ്പം എടക്കഴിയൂര്‍ നേര്‍ച്ചയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ പോയിരിക്കുകയായിരുന്നു. ആശ്വാസ വാക്കുളൊന്നും അവരെ തണുപ്പിച്ചില്ല. അന്യനാട്, സ്വന്തം മകള്‍. അവളെ ആരെങ്കിലും ഉപദ്രവിച്ചാലോ. 10 അംഗ സംഘം അന്നു തന്നെ രാജസ്ഥാനിലേക്ക് ട്രെയിന്‍ കയറി. പലരും ബന്ധപ്പെട്ടു തിരിച്ചുവരാന്‍ പറഞ്ഞു. പേടിച്ചരണ്ടുപോയ കുടുംബം വരാമെന്ന് ആദ്യം പറഞ്ഞെങ്കിലും ഉടന്‍ വരുന്നില്ലെന്ന തീരുമാനത്തിലാണ്.
ജയ്പൂരിന് അടുത്തുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സമയ്-പിങ്കി ദമ്പതികള്‍ക്ക് 3 മക്കളാണ്. നാട്ടില്‍ കുറച്ച് കടുകു കൃഷിയുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഉത്സവങ്ങള്‍ക്ക് കുടുംബസമേതം പോകും. തെരുവില്‍ കഴിയും. പഠനമൊന്നും കൃത്യമായി നടക്കാത്തതിനാല്‍ 12 വയസ്സുള്ള ഹാര്‍ത്തി ഇപ്പോഴും രണ്ടാം ക്ലാസിലാണ്. ഹാര്‍ത്തിയെ സൗജന്യമായി നൃത്തം പഠിപ്പിക്കാന്‍ ഒരുക്കമാണെന്ന് നര്‍ത്തകിയും അധ്യാപികയുമായ കലാമണ്ഡലം അരുണ ആര്‍. മാരാര്‍ പറഞ്ഞു. സിനിമാതാരങ്ങള്‍ അടക്കം ഒട്ടേറെ ശിഷ്യരുള്ള അരുണ 30 വര്‍ഷത്തോളമായി നൃത്തരംഗത്തുണ്ട്.
ഫോട്ടോഗ്രാഫറായ ടി.ശ്രീരാജ് പങ്കു വച്ച വിവരം അനുസരിച്ച് ഇത് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ സ്റ്റേഡിയത്തില്‍ ഒരു അരങ്ങേറ്റ ചിത്രം എടുക്കാന്‍ പോയപ്പോള്‍ പകര്‍ത്തിയ വീഡിയോയാണിത്. ഇപ്പോള്‍ ഇത് തെറ്റായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്രീരാജ് യാഥാര്‍ഥ്യം വ്യക്തമാക്കി ഫോട്ടോ റീ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























