കൊല്ലത്തെ പാൻമസാല കടത്തുമായി ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം പൊളിഞ്ഞു, ഷാനവാസിനെ രക്ഷിക്കാൻ എ.കെ.ജി സെന്റർ, ആലപ്പുഴ സി.പി.എം പിളർപ്പിലേക്ക്..., സജി ചെറിയാൻ രണ്ടും കൽപ്പിച്ച് !

ലഹരി കടത്ത് കേസിലെ ലോറിയുടെ ഉടമസ്ഥനായ സി പി എം കൗൺസിലർക്ക് വേണ്ടി മന്ത്രി സജി ചെറിയാനും സി പി എം സംസ്ഥാന കമ്മിറ്റിയും.മന്ത്രി പ്രത്യക്ഷ നിലപാട് എടുത്തില്ലെങ്കിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കൽ ഷാനവാസിനെ അനുകൂലിച്ച് രംഗത്തുവന്നു.പാർട്ടി ഷാനവാസിനൊപ്പമാണെന്ന് സംശയങ്ങൾക്ക് ഇടയില്ലാത്ത വിധം തെളിഞ്ഞിരിക്കുകയാണ്.
ഫലത്തിൽ ആലപ്പുഴ ജില്ലയിൽ സി പി എം രണ്ടു ചേരിയായി നിലകൊള്ളുകയാണ്. കൊല്ലത്തെ പാൻമസാല കടത്തുമായി ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം കഴിഞ്ഞ ദിവസമാണ് പൊളിഞ്ഞത്. കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ പാൻമസാല പിടിച്ച സംഭവത്തിൽ സിപിഎം നേതാവ് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്തായതിന് പിന്നിലും സി പി എം പ്രവർത്തകരായിരുന്നു. . ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്.
പാൻമസാലയുടെ വൻ ശേഖരം പൊലീസ് പിടികൂടന്നതിനും വെറു നാല് ദിവസം മുന്പെടുത്ത ചിത്രമാണിത്. പിടിയിലായവരുമായി ഒരു ബന്ധവും തനിക്കില്ലെന്ന് ഷാനവാസ് ആവർത്തിക്കുന്നതിനിടയിലാണ് കേസിലെ പ്രധാന പ്രതിയായ ഇജാസുമായി പിറന്നാളാഘോഷിച്ചതിന്റെ ചിത്രം പുറത്തായത്. ഇജാസിനും ഷാനവാസിനുമൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളുമുണ്ടായിരുന്നു. നേരത്തെയും ഇജാസിനെ പാൻമസാല കടത്തിന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇജാസ് പിടിയിലായെന്ന് മനസിലാക്കിയ നേതാക്കളെല്ലാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തു.
കട്ടപ്പന സ്വദേശിയായ ജയന് വാഹനം വാടകക്ക് നൽകിയെന്നു ആവർത്തിക്കുകയാണ് ഷാനവാസ്. ഇക്കാര്യം ജയൻ സമ്മതിക്കുന്നുണ്ടെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ സുഹൃത്ത് ഇജാസസാണെന്നാണ് നൽകുന്ന വിശദീകരണം. കേസിൽ ഷാജഹാന് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും വലിയ പ്രചാരണ പരിപാടികൾ നടത്തുന്നതിനിടെയാണ് പാൻമസാല കടത്തു സംഘവുമായുള്ള നേതാക്കളുടെ ചങ്ങാത്തം പുറത്തു വരുന്നത്.
ഷാനവാസ് സി പി എമ്മിൻ്റെ ആലപ്പുഴ ജില്ലയിലെ ഫണ്ടറാണ്. പാർട്ടിക്ക് എന്തു ബുദ്ധിമുട്ട് വന്നാലും അത് നേരിടുക ഷാനവാസിൻ്റെ സഹായത്തോടെയാണ്. ജില്ലയിലെ പ്രമുഖ നേതാക്കളായിരുന്ന ജി.സുധാകരനും തോമസ് ഐസക്കുമായിട്ടൊന്നും ഷാനവാസിന് അടുപ്പം ഉണ്ടായിരുന്നില്ല. എന്നാൽ സുധാകരൻ്റെ എതിർ ചേരിയിലുള്ള എച്ച്.സലാം എം എൽ എ ഉൾപ്പെടെയുള്ളവരുമായി ഷാനവാസിന് ആത്മബന്ധം ഉണ്ടായിരുന്നു. മാറിയ സി പി എമ്മിൻ്റെ പ്രതിനിധിയാണ് ഷാനവാസ്.പാർട്ടിയിലെ തത്വചിന്തയിലൊന്നും അദ്ദേഹം വിശ്വസിക്കുന്നില്ല. നേതാക്കൾ സ്വർണം കടത്തുമ്പോൾ പ്രവർത്തകർ പാൻ മസാലയെങ്കിലും കടത്തണ്ടേ എന്നാണ് ഷാനവാസിൻ്റെ മനസിലിരുപ്പ്.
ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ സംഭവത്തിൽ പാർട്ടി ജില്ലാ നേതൃത്വം ഇടപെ ട്ടതാണ് നിർണായകമായത്.. വിഷയം ചർച്ച ചെയ്യാൻ സിപിഎമ്മിൻറെ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നു.ജില്ലാ സെക്രട്ടറി നാസറിൻ്റെ ഇടപെടലിലാണ് ഷാനവാസിനെ സസ്പെൻറ് ചെയ്തത്. ഷാനവാസിനെ സസ്പെൻറ് ചെയ്യതെന്നാവശ്യപ്പെട്ട് എ.കെ.ജി സ്റ്റെിൽ നിന്നു വരെ ഇടപെടലുണ്ടായി. കൗൺസിലർ എ ഷാനവാസ് വിശദീകരണം നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
കരുനാഗപ്പള്ളിയിൽ നിന്നാണ് രണ്ട് ലോറികളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ പിടികൂടുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനത്തിന്റെ ഉടമ സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു. സംഭവം മാധ്യമങ്ങളിൽ വാർത്തയായി. സിപിഎം ജില്ലാ സെക്രട്ടറി ഇത് ഗൗരവമായെടുത്തു. ആലപ്പുഴ നോർത്ത് ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനും ഷാനവാസിൻറെ വിശദീകരണം തേടാനും ജില്ലാ സെക്രട്ടറി ആർ നാസർ തീരുമാനിച്ചു. ഇതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.
ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്നും ലഹരി കടത്തിൽ തനിക്ക് പങ്കില്ലെന്നുമായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം. എന്നാൽ ഇത് തൃപ്തികരമല്ലെന്ന് പലരും അഭിപ്രായപ്പെട്ടു. പാർട്ടി ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശയം ചർച്ച ചെയ്യാൻ അടിയന്തിരമായി ജില്ലാ സെക്രട്ടിറിയേറ്റ യോഗം ചേരുമെന്നും ആർ നാസർ യോഗത്തെ അറിയിച്ചു.
സാധാരണ ശനിയാഴ്ചയാണ് പ്രതിവാര സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഇത് വരെ കാത്ത് നിൽക്കാതെ ഉടൻ സെക്രട്ടറിയേറ്റ് യോഗം വിളിച്ച് ചേർക്കാനാണ് തീരുമാനിച്ചത്. ഇതിന് മുമ്പും സംഘടനാ നടപടി നേരിട്ടിട്ടുള്ള ആളാണ് ഷാനവാസ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മീഷൻ രൂപീകരിച്ചു.ഇതിനിടെ നഗരസഭയിലെ പ്രതിപക്ഷം വിഷയം മുതലെടുത്തു. ഷാനവാസ് രാജി വെക്കുന്നത് വരെ സമരവുമായി മുന്നോട്ട്പോകാനാണ് തീരുമാനം. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ തന്നെ വൻ പ്രചാരണം നടത്തുന്നതിനിടെ സിപിഎം നേതാവ് തന്നെ ലഹരിക്കടത്തില് ആരോപണവിധേയനായത് പാർട്ടിക്ക് വന് നാണക്കേട് ഉണ്ടാക്കി.
ഷാനവാസിനെ പുറത്താക്കിയ നടപടിയിൽ മന്ത്രി സജി ചെറിയാൻ തൻ്റെ അതൃപ്തി മറച്ചു വച്ചില്ല. ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എന്നാൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പാലിച്ചില്ല. തെറ്റായ രീതിയിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ അത് പരിശോധിക്കും. വസ്തുത ഉണ്ടോയെന്ന് പരിശോധിക്കും. ആലപ്പുഴയിലെ കാര്യം അന്വേഷിക്കും. ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ല. പക്ഷെ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. സി പി എം പ്രവർത്തകർ പ്രതിയാകുമ്പോൾ വാർത്തയാക്കുന്ന മാധ്യമങ്ങൾ മറ്റ് പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ ഇത് കാണിക്കുന്നില്ല. വാഹനം വാടകക്കു കൊടുത്തിന്റെ തെളിവ് ഷാനവാസ് മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
പാൻമസാല കേസിൽ സസ്പെൻഷനിലായതിന് പിന്നാലെ ഷാനവാസ് പ്രതികരിച്ചു. വാഹനം വാങ്ങിയത് പാർട്ടിയെ അറിയിച്ചില്ല എന്നതൊഴിച്ചാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഷാനവാസ് പറഞ്ഞു. പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിൽ തന്റെ പേര് വലിച്ചിഴച്ചതിൽ ഖേദമുണ്ട്. സസ്പെന്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ പാർട്ടി അന്വേഷിക്കും. പൊലീസിനും അന്വേഷിക്കാം. അന്വേഷണത്തിൽ തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ രാജിവെക്കും. ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. തനിക്കെതിരെ പരാതി നൽകിയത് ചിലരുടെ വ്യക്തി താത്പര്യമാണ്. അതിനെ വിഭാഗീയതയായി കാണാനാകില്ല. പാർട്ടിയെ എവിടെയും മോശമാക്കി പറയില്ലെന്നും ഷാനവാസ് പറഞ്ഞു.
കരാർ രേഖയിൽ കൃത്രിമം കാണിച്ചിട്ടില്ല. കരാർ താനായിട്ടാണ് പുറത്തുവിട്ടത്. സാക്ഷികൾ ഒപ്പിട്ടില്ലെന്നതിനാൽ കരാർ റദ്ദാകില്ല. സത്യസന്ധതയോടെ ജീവിക്കുന്ന നല്ല വിശ്വാസിയാണ് താൻ. ടാക്സ് വെട്ടിച്ചിട്ടില്ല. കൃത്യമായി ഇൻകംടാക്സ് നൽകുന്നുണ്ട്. തനിക്ക് കമ്പനിയുണ്ടെന്നും അതിൽ ഇടയ്ക്ക് സജാദ് ഡ്രൈവറായി വന്നിട്ടുണ്ടെന്നും ഷാനവാസ് പറഞ്ഞു. സജാദിനെ പൊലീസിന് പറഞ്ഞുകൊടുത്തത് താനാണ്. സജാദ് പറഞ്ഞിട്ടാണ് വണ്ടി വാടകയ്ക്ക് കൊടുത്തതെന്ന് പൊലീസിനോട് പറഞ്ഞു. തുടർന്നായിരുന്നു സജാദിന്റെ അറസ്റ്റ്. അൻസാറിനെ അടുപ്പമില്ല. ആരെങ്കിലും ട്രാപ്പ് ചെയ്യാൻ വേണ്ടി ചെയ്തതാണോ എന്ന് സംശയിക്കുന്നു. തന്റെ വാഹനം കൊണ്ടുപോയി ദുരുപയോഗം ചെയ്തതിന് സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും ഷാനവാസ് പറഞ്ഞു. പാർട്ടി നടപടിയെടുത്തതാണ് ശരി. അന്വേഷണത്തിൽ സത്യാവസ്ഥ വ്യക്തമാകുമ്പോൾ തിരിച്ചുവരും. 33 ലക്ഷം രൂപയ്ക്ക് വണ്ടിയെടുത്ത് സ്വന്തം പേരിൽ ലഹരിക്കടത്ത് നടത്താൻ താൻ മണ്ടനല്ലെന്നും ഷാനവാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ലഹരിക്കടത്ത് വിവാദത്തിൽ പാർട്ടി അംഗം ഷാനവാസിനെതിരായ നടപടിയെച്ചൊല്ലി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ചേരിതിരിവ് പ്രകടമായി .പുകയില കടത്തിയ കേസിൽ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിർദേശത്തെ ഒരു വിഭാഗം തള്ളി.മന്ത്രി സജി ചെറിയാൻറെ പി എസ് മനു സി പുളിക്കൽ, എച്ച് സലാം എംഎൽഎ, ജി.രാജമ്മ, കെഎച്ച്. ബാബുജാൻ, ജി. വേണുഗോപാൽ എ. മഹീന്ദ്രൻ എന്നിവർ ഷാനവാസിനെ അനുകൂലിച്ചു.പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രം മതിയെന്ന് ഇവർ നിർദേശം വച്ചു.നഗര സഭ ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല.ഒരു വിഭാഗം എതിർത്തതിനാൽ ഷാനവാസിനെതിരായ നടപടി സസ്പെൻഷനിലൊതുങ്ങി.അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുടർനടപടി മതിയെന്ന് നിലപാടെടുത്തു.
സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ ഉൾപ്പെടെ എല്ലാ മാഫിയകൾക്ക് പിന്നിലും സി.പി.എം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയിൽ സി.പി.എം നേതാവിൻ്റെ നേതൃത്വത്തിൽ പാർട്ടി സംഘം നടത്തിയ നിരോധിത പാൻ മസാലക്കടത്ത്. സി.പി.എം കൗൺസിലറുടെ വാഹനത്തിൽ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാൻ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരു വശത്ത് കോടികൾ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകൾ സർക്കാർ നടത്തുമ്പോൾ മറുവശത്ത് പാർട്ടി നേതാക്കളും കേഡർമാരും ലഹരി മാഫിയകളായി പ്രവർത്തിക്കുകയാണ്. സി.പി.എം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉൾപ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്. ലഹരി വിരുദ്ധ കാമ്പയിൽ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങൾ കേരളത്തിന് മുന്നിലുണ്ട്.ലഹരി -ഗുണ്ടാ മാഫിയകൾക്ക് പിന്നിൽ സി.പി.എം നേതാക്കളാണെന്ന് തെളിവ് സഹിതം ഡിസംബർ 9-ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ ഒരു മാധ്യമങ്ങളെയും ഉദ്ധരിച്ച് നിയമസഭയിൽ ഒന്നും പറയാൻ പാടില്ലെന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ച ത്
സിപിഎമ്മിനെ വൻ പ്രതിരോധത്തിലാക്കിയ ലഹരി കടത്ത് കേസിൽ സസ്പെൻഷനിലായ ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലർ എ ഷാനവാസിനെതിരെ എൻഫോഴ്സ്മെൻറ് ഡയ്റക്ടറേറ്റിന് പരാതി പ്രളയമാണ് നടക്കുന്നത്.. മൂന്ന് സിപിഎം പ്രവർത്തകരാണ് പരാതിക്കാർ. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണം എന്നാണ് പരാതിയിൽ ഉന്നയിക്കുന്ന ആവശ്യം. ഏരിയാ കമ്മിറ്റി റിപ്പോർട്ടിംഗിനിടെ ജില്ലാ സെക്രട്ടറി ആർ നാസർ ഇക്കാര്യം അറിയിച്ചിരുന്നു. പല ഏജൻസികളിലും ഷാനവാസിനെതിരെ പരാതി പോയിട്ടുണ്ടെന്നായിരന്നു നാസറിൻറെ പരാമർശം.
ഷാനവാസിനെയും സുഹൃത്ത് അൻസറിനേയും കരുനാഗപ്പള്ളി പൊലീസ് ചോദ്യം ചെയ്തു. വാഹനം വാടകയ്ക്ക് കൊടുത്തെന്ന് കാണിച്ച് ഷാനവാസ് നൽകിയ രേഖ വ്യാജമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. വൻ പാൻമസാല ശേഖരം പിടികൂടി മൂന്നാം ദിവസമാണ് വാഹനയുടമകളെ ആലപ്പുഴയിലെത്തി പൊലീസ് ചോദ്യം ചെയ്തത്. ലോറിയുടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണമുയരുന്നതിനിടെയാണ് ചോദ്യം ചെയ്യൽ.
രണ്ട് ദിവസമായി തുടരുന്ന വിവാദങ്ങള്ക്കൊടുവിൽ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. സസ്പെന്ഷനായി പാർട്ടി ചൂണ്ടിക്കാട്ടിയത് രണ്ട് കുറ്റങ്ങളാണ്. വാഹനം വാങ്ങിയപ്പോഴും വാടകക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായി. വിവാദം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.
മുതിർന്ന നേതാക്കളായ ഹരിശങ്കർ,ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. ഇപ്പോഴും ഷാനവാസ് ചെയ്ത തെറ്റിൻ്റെ ഗുരുതര സ്വഭാവം സി പി എം മനസിലാക്കിയിട്ടില്ല. പാർട്ടിക്കെതിരെ മാധ്യമങ്ങൾ തിരിയുന്നു എന്ന സ്ഥിരം പല്ലവി തന്നെയാണ് സി പി എം ആവർത്തിക്കുന്നത്. മന്ത്രി സജി ചെറിയാൻ അക്കാര്യം തുറന്നു പറയുകയും ചെയ്തു. എന്തു ചെയ്യുമ്പോഴും മാധ്യമങ്ങൾക്കാണ് പഴി.അതാണ് പതിവും.
https://www.facebook.com/Malayalivartha
























