കാഞ്ഞിരംപാറ ഗീത ഹോസ്പിറ്റലിന് സമീപം വീടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് സംശയം, അഞ്ച് ലക്ഷം രൂപയുടെ നഷ്ടം രേഖപ്പെടുത്തി

കാഞ്ഞിരംപാറ ഗീത ഹോസ്പിറ്റലിന് സമീപം വീടിന് തീപിടിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കാഞ്ഞിരംപാറ വാർഡിൽ ഗീത ഹോസ്പിറ്റലിന് സമീപത്തെ ദീപുവിന്‍റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഏഴരയോട് കൂടിയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവം അറിഞ്ഞ് തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ റ്റി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയുണ്ടായി.
കൂടാതെ തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീടിനകത്ത് ഉണ്ടായിരുന്ന കട്ടിൽ, മേശ, സെറ്റി, ഫാൻ, ഫ്രിഡ്ജ്, വസ്ത്രങ്ങൾ ഉൾപ്പടെ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു. അഗ്നിശമന സേന സംഭവ സ്ഥലത്ത് കൃത്യസമയത്ത് എത്തിയത് കൊണ്ട് സ്വർണ്ണാഭരണങ്ങളും പ്രമാണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കത്തി നശിക്കാതെ വീണ്ടെടുക്കാൻ സാധിക്കുകയും ചെയ്തു.
ഇതുകൂടാതെ വീടിനകത്ത് രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു. അതും കൃത്യമായി അഗ്നിശമന സേന വീട്ടിന് പുറത്തെത്തിച്ചതിനാൽ തന്നെ വൻ ദുരന്തം ഒഴിവായി. തീപിടുത്ത കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാവാം അഗ്നിബാധയ്ക്ക് കാരണമെന്ന് അഗ്നിശമന സേന പറയുകയുണ്ടായി.
ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സേനാംഗങ്ങളായ ജി.എസ് നോബിൾ, ജി സുമേഷ്, ശ്രീരാജ് ആർ നായർ, ബൈജു ബി, അൻഷാദ്, അനീഷ് പി, മഹേഷ് കുമാർ അരുൺ ആർ.എൽ, ബിജിൻ ഐ.ജെ, ഷഫീഖ് ഇ, അനീഷ് കെ, ഹോം ഗാർഡ് ശ്യാമളകുമാർ എന്നിവരടങ്ങിയ സംഘമാണ് തീ കെടുത്താന്‍ നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha
























