ഏവിയേഷൻ വിദ്യാർത്ഥിനി എംഡിഎംഎയുമായി പിടിയിൽ: ലൊക്കേഷൻ കൈമാറിയാൽ പാതിരാത്രി മുതൽ 21കാരിയുടെ സേവനം: ഒരു ദിവസത്തെ വരുമാനം ഏഴായിരം രൂപ....

എറണാകുളത്ത് ഏവിയേഷൻ വിദ്യാർത്ഥിനിയെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ഇരുപത്തൊന്നുകാരിയായ ബ്ലൈയ്‌സി ആണ് ഫ്‌ളാറ്റില്‍ നിന്നും അറസ്റ്റിലായത്. നോര്‍ത്ത് എസ്ആര്‍എം റോഡ്, മെഡോസ് വട്ടോളി ടവേഴ്സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് ഇവരെ 1.962 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ എം.എസ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.സുരേഷ് കുമാര്‍, അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോമി, ദിനോബ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രമിത, എക്‌സൈസ് ഡ്രൈവര്‍ വേലായുധന്‍ എന്നിവരുടെ സംഘമാണ് പെണ്‍കുട്ടിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
പാതിരാത്രി മുതൽ പുലർച്ചെ വരെ സ്കൂട്ടറിൽ പാഞ്ഞാണ് ഇരുപത്തൊന്നുകാരി മാരക ലഹരി വസ്തുക്കൾ വില്പന നടത്തിയിരുന്നത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആവശ്യക്കാർ കൈമാറുന്ന 'ലോക്കേഷനിൽ' മയക്കുമരുന്ന് എത്തിച്ചുനൽകുന്ന പെൺകുട്ടി എക്സൈസിന്റെ വലയിലായത്. യുവതിയ്ക്ക് വൻതോതിൽ എം.ഡി.എം.എയടക്കം എത്തിച്ച് നൽകുന്നത് കോഴിക്കോട് സ്വദേശിയാണെന്നും ഇയാളുൾപ്പടെ ഏഴുപേരാണ് ലഹരിക്കച്ചവടത്തിന്റെ ബുദ്ധികേന്ദ്രമെന്നും കണ്ടെത്തി. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
21കാരി വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് 2.5 ഗ്രാമിലധികം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം താമസിച്ചിരുന്ന മൂന്ന് യുവതികൾക്കും ലഹരിക്കച്ചവടത്തിൽ പങ്കുള്ളതായാണ് സംശയം. മത്സ്യത്തൊഴിലാളിയുടെ മകളായ യുവതി ഏവിയേഷൻ കോഴ്സ് പഠിക്കാനാണ് കൊച്ചിയിൽ എത്തിയത്.
ക്ലാസിൽ പോകാതെ സ്പായിൽ ജോലിക്ക് കയറി. ജോലി നഷ്ടമായപ്പോഴാണ് ലഹരിയിടപാടിലേക്ക് തിരിഞ്ഞതെന്നാണ് വിവരം. ചൊവ്വാഴ്ച എറണാകുളം നോർത്തിലെ ഫ്ലാറ്റിലെത്തി എക്സൈസ് യുവതിയെ പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശി വാടകയ്ക്കെടുത്ത ഫ്ലാറ്രാണിത്. ഇതുകൂടാതെ രണ്ട് ഫ്ലാറ്റും ഇയാൾ വാടകയ്ക്കെടുത്തിട്ടുണ്ട്. കൂടുതൽപ്പേർക്ക് പങ്കുള്ളതായാണ് സംശയിക്കുന്നത്.
കലൂരിൽ എം.ഡി.എം.എയുമായി പിടിയിലായ യുവാവിൽ നിന്നാണ് 21കാരിയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. അന്വേഷണത്തിൽ ഇടപാടെല്ലാം ഇൻസ്റ്റാഗ്രാം വഴിയാണെന്നും ഇത് നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും തിരിച്ചറിഞ്ഞു. ഇൻസ്റ്റാ വഴി മെസേജ് ചെയ്ത് ലഹരിക്കച്ചവടമുണ്ടെന്ന് ഉറപ്പുവരുത്തി. പെൺകുട്ടി താമസിക്കുന്ന സ്ഥലമടക്കം കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ സിം ഒഴിവാക്കി ഹോട്ട്സ്പോട്ട് ഉപയോഗിച്ചാണ് ഇവർ നെറ്റ് ഉപയോഗിക്കുന്നത്.
പുലർച്ചെ രണ്ടരയോടെ തുടങ്ങുന്ന ലഹരിയിടപാട് ഏഴുമണിയോട് തീർക്കും. ഒരു ദിവസം ചുരുങ്ങിയത് ഏഴ് പോയിന്റിലെങ്കിലും മയക്കുമരുന്ന് എത്തിക്കും. പ്രതിദിനം 7000 രൂപയാണ് പെൺകുട്ടിക്ക് ലഭിച്ചിരുന്നത്. ആർഭാടജീവിതമാണ് നയിച്ചിരുന്നത്. കൊച്ചിയിൽ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. 'ജോലി' കഴിഞ്ഞാൽ പിന്നെ രാത്രി വരെ ഉറക്കമാണ് രീതി. അറസ്റ്റിലായ യുവതിയുടെ ഫോണടക്കം ഇനി കണ്ടത്തേണ്ടതുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
അതേ സമയം കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസില്‍ ചില്ലറ വില്‍പ്പനക്കായി കടത്തുകയായിരുന്ന എം ഡിഎംഎയുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പതരയോടെ മുത്തങ്ങ ചെക്‌പോസ്റ്റിലെത്തിയ ബാംഗ്ലൂര്‍ - പത്തനംതിട്ട സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായ പാലക്കാട് മണ്ണാര്‍ക്കാട് അലനെല്ലൂര്‍ പള്ളിക്കാട്ടുതൊടി വീട്ടില്‍ പി ടി ഹാഷിം (25), അലനെല്ലൂര്‍ പടിപ്പുര വീട്ടില്‍ പി ജുനൈസ് (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും അതിമാരക മയക്ക്മരുന്ന് വിഭാഗത്തില്‍പ്പെട്ട 27.02 ഗ്രാം എം ഡി എം എയും കണ്ടെത്തി.
പാലക്കാട് ജില്ലയില്‍ വിതരണം ചെയ്യാനുള്ളതായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാംഗ്ലൂരില്‍ നിന്നും വാങ്ങി ബസില്‍ കടത്തുന്ന വഴിയാണ് എക്‌സൈസിന്‍റെ പിടിയിലാകുന്നത്. പൊതു മാര്‍ക്കറ്റില്‍ ഇത്രയും അളിവിലുള്ള എംഡിഎംഎയ്ക്ക് അമ്പതിനായിരം രൂപ വരെ വിലയുണ്ട്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദീന്‍റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പ്രവന്‍റീവ് ഓഫീസര്‍മാരായ പി കെ പ്രഭാകരന്‍, ടി ബി അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം കെ ബാലകൃഷ്ണന്‍, കെ കെ സുധീഷ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























