ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തത് 707157 ടിന്‍ അരവണ; ദേവസ്വം ബോര്‍ഡിന് നഷ്ടം വന്നത് ഏഴ് കോടി രൂപയിലേറെ... 62 മുതല്‍ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റി

കോടതി ഉത്തരവിനെ തുടർന്ന് ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തത് 707157 ടിന്‍ അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് ലഭ്യമാകുന്ന വിവരം. 62 മുതല്‍ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയിരിക്കുന്നത്. അരവണ നിര്‍മാണത്തിനായി ഉപയോഗിച്ച ഏലയ്ക്കയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അരവണ വിതരണം നിര്‍ത്തിവച്ചിരുന്നത്. ബാക്കിവന്ന ഏലയ്ക്കയും പിടിച്ചെടുത്തിട്ടുമുണ്ട്.
അതോടൊപ്പം തന്നെ ഏലയ്ക്ക കരാറുകാരനെതിരെ ബോര്‍ഡ് കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. കൂടാതെ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് ബോര്‍ഡ് ഒരുങ്ങുന്നത്. ഇതേതുടർന്ന് നഷ്ടം കരാറുകാരനില്‍ നിന്ന് ഈടാക്കാനാണ് ബോര്‍ഡിന്റെ നീക്കം.
ഇതിനോടകം തന്നെ ശബരിമലയില്‍ അരവണ വിതരണം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഏലയ്ക്കയില്ലാത്ത അരവണയാണ് വിതരണം ചെയ്യുന്നത്. അരവണ വിതരണം നിര്‍ത്തിവച്ചതോടെ വ്യാഴാഴ്ച വൈകീട്ട് മലയിറങ്ങിയ ഭക്തര്‍ക്ക് അരവണ പ്രസാദം വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിദിനം 2,40,000 ടിന്‍ അരവണ വീതം നിര്‍മിക്കാനാണ് പ്ലാന്റിന് ശേഷിയുള്ളത്. ആയതിനാൽ തന്നെ അരവണ പ്രതിസന്ധി വളരെ വേഗത്തില്‍ മറികടക്കാനാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























