പോലീസിന്റെ മിടുക്കിൽ കൊലപാതക പ്രതിയായത് നാട്ടിലെ സർവ്വസമ്മതൻ; തുടർച്ചയായ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാനായില്ല; ഇല്ലാതാക്കിയത് 17 വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ

ഭാര്യയെ അരുംകൊല ചെയ്ത ശേഷം 15 മാസം സജീവ് ജീവിച്ചത് ആർക്കും സംശയം തോന്നാത്ത രീതിയിലാണ്. പെയിന്റിങ് തൊഴിലാളിയായ സജീവൻ ക്രിക്കറ്റ് കമ്പക്കാരനാണ്. നാട്ടിലെ ക്രിക്കറ്റ് ടൂർണമെന്റുകളിൽ സ്ഥിരസാന്നിധ്യമായിരുന്നു. ജില്ലാ തലത്തിൽ ചില വെറ്ററൻസ് ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ആരുമായും പെട്ടെന്ന് അടുക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന സ്വഭാവക്കാരൻ. ഇങ്ങനെ ഒരാൾ ഒരു ദിവസം കൊണ്ടു കൊലപാതകിയായി മാറിയത് അടുപ്പക്കാർക്കു ഞെട്ടലായി.
സജീവന്റെ ചില നീക്കങ്ങളും പൊലീസിന്റെ കർശന നിരീക്ഷണവുമാണ് കൊലപാതകം തെളിയാൻ ഇടയായത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭാര്യ രമ്യ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാൻ മുംബൈയിലേക്കു പോയി എന്നാണു കൊലപാതകത്തിനു ശേഷം ഇയാൾ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. മുംബൈയിൽ നിന്നു ഗൾഫിലേക്കു പോയതായി മറ്റു ചിലരോടും പറഞ്ഞു. എന്നാൽ ഫോൺ വഴിയുള്ള ബന്ധം പോലും ഇല്ലാത്തതിനു ന്യായീകരണമായി മുംബൈയിൽ വച്ച് പരിചയപ്പെട്ട ഒരാളുമായി രമ്യ ഒളിച്ചോടി എന്ന മറ്റൊരു കഥയും മെനഞ്ഞു.
രമ്യയുടെ തിരോധാനത്തിന് 6 മാസത്തിനു ശേഷമാണ് സജീവ് പൊലീസിൽ പരാതി നൽകിയത്. സജീവന്റെ വീട്ടിലായിരുന്ന മക്കളോട് അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലായതിനാൽ അയാൾക്കൊപ്പം പോയെന്ന് പറഞ്ഞ് ഇയാൾ വിശ്വസിപ്പിച്ചു. ബന്ധുക്കളോ അയൽക്കാരോ ചോദിച്ചാൽ അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന് പറഞ്ഞാൽ നാണക്കേടാണെന്നും അതിനാൽ ബെംഗളൂരുവിൽ ഒരു കോഴ്സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്ന് പറയണമെന്നും പറഞ്ഞ് പഠിപ്പിച്ചു. രമ്യയുടെ വീട്ടുകാർ ചോദിച്ചപ്പോൾ രമ്യയ്ക്ക് ഫോൺ ഉപയോഗിക്കുന്നതിൽ നിബന്ധനകളുണ്ടെന്നും വിശദീകരിച്ചു. പ്ലസ് ടുവിനും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കൾ പറയുന്നതിൽ വൈരുദ്ധ്യം തോന്നിയ രമ്യയുടെ സഹോദരൻ രാത്ത് ലാലാണ് ഒടുവിൽ പൊലീസിൽ പരാതി നൽകുന്നത്.
ഇതോടെ സംശയം ബലപ്പെട്ട പോലീസ് എല്ലാ പരാതികളും മൊഴികളും ഇഴ കീറി പരിശോധിച്ചു ഇതോടെ സജീവ് കുടുങ്ങി. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് തുടർച്ചയായി ചോദ്യം ചെയ്തു. തുടക്കത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
17 വർഷം മുൻപു പ്രണയിച്ചാണു രമ്യയെ വിവാഹം കഴിച്ചത്. രണ്ടു വർഷം മുൻപാണ് വാച്ചാക്കലിൽ സംസ്ഥാനപാതയിൽ നിന്ന് പടിഞ്ഞാറേക്കുള്ള പോക്കറ്റ് റോഡിനോടു ചേർന്നുള്ള വീട്ടിൽ വാടകക്കാരായി എത്തിയത്. അയൽക്കാരുമായി കുടുംബം അടുപ്പം സൂക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha























