മേസ്തിരി കൈപ്പുള്ളി മകൻ കോടീശ്വരനായ കഥ..തട്ടിയത് 150 കോടി...കുന്നത്തങ്ങാടിയില്‍ ബോഡിഗാര്‍ഡുകളുടെ അകമ്പടിയില്‍ ആഡംബര വാഹനത്തില്‍...ഇടുങ്ങിയ, ടാര്‍ വീഴാത്ത വഴിയിലൂടെ ബെന്‍സും ബിഎംഡബ്ല്യുവും റുബികോണ്‍ ആഡംബര കാറുകളും...

പ്രവീൺ റാണ എന്ന തട്ടിപ്പു വീരന്റെ തട്ടിപ്പ് കഥകൾ ഓരോ ദിവസം കഴിയും തോറും പുറത്തു വരികയാണ്, ജനങ്ങളുടെ വിശ്വാസം നേടി എടുത്ത് പ്രവീൺ റാണ അവരിൽ നിന്നും തട്ടിയത് കോടികളാണ്, തട്ടിപ്പ് കേസിൽ പ്രതിയായ പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്, തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് ഇയാൾ തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഈസ്റ്റ് സ്റ്റേഷനിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തൃശൂർ ഈസ്റ്റ് സ്റ്റേഷനിലും(12) തൃശൂർ വെസ്റ്റ് സ്റ്റേഷനിലും(5) കുന്നംകുളം സ്റ്റേഷനിലുമായി(ഒന്ന്) പതിനെട്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 150 കോടിയിലേറെ രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തു എന്നാണ് കേസ്. നൂറിലേറെ പേർ ഇതിനകം പരാതി നല്കിയിട്ടുണ്ട്. ഒരാഴ്ചയായി ഇയാളെ പോലീസ് തിരയുകയായിരുന്നു.നേപ്പാൾ വഴി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പണത്തിനായി പല സുഹൃത്തുക്കളെയും ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല.
ഒടുവിൽ വിവാഹമോതിരം വിറ്റ് 75,000 രൂപ സംഘടിപ്പിച്ചു. പൊള്ളാച്ചിയിലെ ഒരു ക്വാറിയിൽ തൊഴിലാളികളോടൊപ്പം ഒളിവിൽ കഴിഞ്ഞു വരവേയാണ് പിടികൂടിയത്. വൻ പലിശ വാഗ്ദാനം ചെയ്ത് സ്വരൂപിച്ച പണം സിനിമാ നിർമാണത്തിനടക്കം മുടക്കിയിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും പണം മുടക്കിയിട്ടുണ്ടെന്നാണ് വിവരം എന്ന് പോലീസ് പറഞ്ഞു,കുന്നത്തങ്ങാടി വെളുത്തൂരിലെ മേസ്തിരിയായിരുന്ന കൈപ്പുള്ളി പുഷ്‌കരന്റെ മകൻ കെ.പി.പ്രവീൺ ആണ് പ്രവീൺ റാണയായി വളർന്നത്.
ലക്ഷംവീട് കോളനിയുടെ സമീപത്താണു വീട്. സമീപത്തെ സാധാരണ സ്‌കൂളുകളിൽ വിദ്യാഭ്യാസം.പുഷ്‌ക്കരൻ വീടുനിർമാണ കരാറുകളെടുക്കുമായിരുന്നു. മകനെ വീടുകളുടെ പ്ലാൻ വരയ്ക്കുന്ന സിവിൽ എൻജിനീയറാക്കാൻ തൃശൂരിലെ എൻജിനീയറിങ് കോളജിൽ മകനെ ചേർത്തു. പഠനം പൂർത്തിയാക്കിയെങ്കിലും പാസ്സാകാത്തതിനാൽ ,വീടിനു സമീപം കുന്നത്തങ്ങാടി ജംക്ഷനിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ കടമുറി വാടകയ്‌ക്കെടുത്ത് കൈപ്പുള്ളീസ് എന്ന വിവാഹ, ജോലി കൺസൽറ്റൻസി സ്ഥാപനം തുറന്നു. ചലച്ചിത്ര നിർമാണവും മറ്റും പ്രഖ്യാപിച്ചു.
ഇവന്റ് മാനേജ്‌മെന്റ്, മെഗാഷോ തുടങ്ങിയവയിലൂടെ വളരാൻ ആ മേഖലകളിലെ പലരുമായി ബന്ധം സ്ഥാപിച്ചു.2010 ൽ പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്ററിൽ യൂത്ത് രത്‌ന അവാർഡ്‌സ് എന്ന പേരിൽ മെഗാഷോ സംഘടിപ്പിച്ചു. പൃഥ്വിരാജിനു മികച്ച നായകനായും ബാലയ്ക്കു മികച്ച വില്ലനായും പുരസ്‌കാരം നൽകി. എത്തിയ സീരിയൽ താരങ്ങൾ, െ്രെഡവർമാർ, ലൈറ്റ് ആൻഡ് സൗണ്ട് നടത്തിപ്പുകാർ തുടങ്ങിയവർക്കു പണം കൊടുക്കാതിരുന്നത് പ്രശ്‌നമായി. തൃശൂർ നഗരത്തിൽ ആദംബസാർ ബിൽഡിങ്ങിൽ ഓഫിസ് തുറന്നുകൊണ്ട് ഡയറക്ട് മാർക്കറ്റിങ്, മണി ചെയിൻ മേഖലയിൽ ഇറങ്ങി.
ബിസിനസിൽനിന്നു ലഭിച്ച ലാഭം മുംബൈ, പുണെ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലെ പൂട്ടാറായ പബ്ബുകളിലും ഡാൻസ് ബാറുകളിലും മറ്റും നിക്ഷേപിച്ചു വലിയ ലാഭമുണ്ടാക്കി.വലിയ പലിശ നൽകി കൂടുതൽ നിക്ഷേപകരെ ആകർഷിച്ചു. സേഫ് ആൻഡ് സ്‌ട്രോങ് എന്ന പേരിൽ ധനകാര്യ സ്ഥാപനം ബ്രാൻഡ് ചെയ്തു.പേരിനൊപ്പം ഡോക്ടർ ചേർത്ത് ലൈഫ് ഡോക്ടർ എന്നു ബ്രാൻഡ് ചെയ്തു. ടിവി ഷോകൾ, സമൂഹമാധ്യമങ്ങളിലെ പ്രചാരണം ഇവയിലൂടെ നിക്ഷേപകരെ ആകർഷിച്ചു. കെ.പി.പ്രവീൺ എന്നതിനു പകരം പ്രവീൺ റാണ എന്ന പേരു സ്വീകരിച്ചു.
കുന്നത്തങ്ങാടിയിൽ ബോഡിഗാർഡുകളുടെ അകമ്പടിയിൽ ആഡംബര വാഹനത്തിൽ വന്നുതുടങ്ങി. കോളനിയോടു ചേർന്നുള്ള ഇടുങ്ങിയ, ടാർ വീഴാത്ത വഴിയിലൂടെ ബെൻസും ബിഎംഡബ്ല്യുവും റുബികോൺ ആഡംബരക്കാറും എത്തി.വീട്ടിലേക്കു വലിയ കാറുകൾ കയറാൻ ബുദ്ധിമുട്ടായതിനാൽ മുൻഭാഗത്ത് സ്ഥലം വാങ്ങി ഇവിടെ 10 കാറുകൾ വരെ പാർക്ക് ചെയ്യാവുന്ന ഷെഡ് പണിതു. ഒറ്റനില വീട് 3 നിലയായി. പരിസരത്തു ചില വീടുകളും സ്ഥലവും വാങ്ങിക്കൂട്ടി. ഗേറ്റിലും മതിലുകളിലും സിംഹത്തിന്റെ ശിൽപങ്ങളും മറ്റും വച്ചുപിടിപ്പിച്ചു.
ധൂർത്തും ആഡംബരവും കൂടിയതോടെ ബിസിനസ് പാളി. 4 കോടി മുടക്കി ആഘോഷിച്ചെന്നു പറയുന്ന വിവാഹത്തിന്റെ ആൽബം തേക്കുതടിപ്പെട്ടിയിൽ തീർത്തതിനു മാത്രം 25 ലക്ഷം രൂപ. കാറുകളുടെ മാത്രം മൂല്യം മൂന്നുകോടിയോളം രൂപ. 2020 ൽ അനാൻ എന്ന സിനിമ നിർമിച്ച് സ്വയം അഭിനയിച്ചു. പക്ഷേ, ചിത്രം തിയറ്ററിലെത്തിയില്ല. 2022 ൽ ചോരൻ എന്ന സിനിമ കൂടി നിർമിച്ചു നായകനായി അഭിനയിച്ചു. ചിത്രം ഇറങ്ങിയപ്പോഴേക്കും പേര് അറംപറ്റി.
പുതിയ നിക്ഷേപകർ കുറഞ്ഞതോടെ ആദ്യകാല നിക്ഷേപകരുടെ മുതലും പലിശയും മുടങ്ങി. ആദ്യം പരാതിയുമായി വന്നവരുടെ പണം തിരിച്ചുനൽകി പിടിച്ചുനിന്നു. പരാതികൾ കൂടിയതോടെ പലയിടത്തെയും നിക്ഷേപങ്ങൾ പിൻവലിച്ചു മുങ്ങി. ഒടുവിൽ അകത്തും.കേസും അറസ്റ്റും ആയതോടെ ബിസിനസ് പകുതിയിൽ വച്ച് നിലയ്ക്കുന്ന സാഹചര്യമാണെന്നും നിക്ഷേപകർക്ക് പണം തിരികെ നല്കാൻ സമയം വേണമെന്നും കോടതിയിൽ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോട് റാണ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ റാണയെ റിമാൻഡ് ചെയ്തു.
കസ്റ്റഡിയിൽ വാങ്ങുമെന്ന് ഈസ്റ്റ് സിഐ പി. ലാൽകുമാർ അറിയിച്ചു. കമ്പനിയിൽ ഒരുത്തരവാദിത്വവും ഇല്ലെന്നും സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ കമ്പനിയിലെ ജീവനക്കാരൻ മാത്രമാണ് താനെന്നും റാണ നിക്ഷേപകരുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ശബ്ദ സന്ദേശം വഴി അറിയിച്ചു. കമ്പനിയിൽ നിന്ന് രാജിവയ്ക്കുകയാണെന്നും പണത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്വമില്ലെന്നും കൂടി സന്ദേശത്തിൽ റാണ പറഞ്ഞു. തുടർന്നാണ് നിക്ഷേപകർ പരാതികളുമായി പോലീസിനെ വീണ്ടും സമീപിച്ചത.് പണം നഷ്ടപ്പെട്ട നിക്ഷേപകർ കൂട്ടായ്മ രൂപീകരിക്കുകയും സംഘടന രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























