''അടുത്തൊരു സ്‌ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം

ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മാപ്രാണം ശാഖാ മാനേജര്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ക്ക് വാട്സാപ്പിലൂടെ അയച്ച കത്ത് ചര്‍ച്ചയാകുന്നത് സിപിഎം ന്റെ ചതിയ്ക്ക് മറ്റൊരു ഉദാഹരണം കൂടിയാവുകയാണ്. ചികിത്സയ്ക്കുപോലും നിക്ഷേപം ഉപകരിക്കാതെവന്നതിലുള്ള അമര്‍ഷമാണ് കത്തിലുള്ളത്. 82 ലക്ഷം രൂപ നിക്ഷേപമുള്ള രോഗിയ്ക്ക് ചികിത്സയ്ക്കായി ലഭിച്ചതാകട്ടെ രണ്ടുലക്ഷം രൂപ മാത്രമാണ്
കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതും തന്റെ അധ്വാനത്തിലൂടെ സമ്പാദിച്ചതുമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപം. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ജോഷിക്കെതിരേ ബാങ്കിന്റെ വക്കീലും കൂടെ സര്‍ക്കാര്‍വക്കീലും പൊരുതുകയാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ വിമര്‍ശിച്ച് കൊണ്ട് കത്ത് എഴുതിയത്.
''അടുത്തൊരു സ്‌ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം'' കത്തിലുള്ളതാണിത്. ജോഷി മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഇടതുചെവിയുടെ ശേഷി നഷ്ടമായി. ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞു. മുഖം കോടിപ്പോയി. മരുന്നും ഫിസിയോതെറാപ്പിയുമായി കഴിയുകയാണ്. സ്‌കാനിങ്ങിന് വിധേയനായപ്പോഴാണ് കഴുത്തില്‍ ട്യൂമര്‍ വളരുന്നത് കണ്ടെത്തിയത്. 2016-ല്‍ ഒരുതവണ ട്യൂമര്‍ നീക്കിയതാണ്. ഇവിടെനിന്ന് ഡിസ്ചാര്‍ജ് ആയാല്‍ അമൃത ആശുപത്രിയില്‍ ട്യൂമര്‍ സര്‍ജറിക്കു പോകണം.
2002 നവംബര്‍ 29-ന് ചൊവ്വൂരിലെ വാഹനാപകടത്തില്‍ ജോഷി മരിച്ചെന്നുകരുതിയതാണ്. ഇപ്പോള്‍ നെടുപുഴ പൊലീസ്സ്റ്റേഷനില്‍ എസ്.െഎ. ആയ സി.ഡി. ഡെന്നിയാണ് റോഡില്‍ക്കിടന്ന ജോഷിയെ ആശുപത്രിയിലെത്തിച്ചത്. രണ്ടാഴ്ചയോളം അബോധാവസ്ഥ. പതിനഞ്ചോളം ശസ്ത്രക്രിയ. ഏഴരവര്‍ഷം ക്രെച്ചസ് ഉപയോഗം. ഇക്കാലത്ത് ജോഷി വീട്ടിലിരുന്ന് സിവില്‍ എന്‍ജിനിയറിങ് ഡ്രോയിങ് പഠിച്ചു. പിന്നീട് നിര്‍മ്മാണമേഖലയിലേക്കിറങ്ങി സമ്പാദ്യം ഉണ്ടാക്കി. പാവങ്ങള്‍ക്ക് അഞ്ച് വീടും നിര്‍മ്മിച്ചുനല്‍കി. കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ സഹോദരങ്ങളുടെ പങ്കും ജോഷിയുടെ പേരിലാണ് ബാങ്കിലിട്ടത്. അതാണ് കൂടുതല്‍ വിഷമമുണ്ടാകാന്‍ കാരണം.
പാര്‍ട്ടിയെയും ബാങ്കിനെയും വിശ്വസിച്ചതാണ് എന്റെ തെറ്റ്. 16 വയസ്സു മുതല്‍ പൊലീസ് കേസുകളും കൊടിയ മര്‍ദനങ്ങളും സഹിച്ചതുമെല്ലാം പാര്‍ട്ടിക്കുവേണ്ടിയാണ്. പറ്റുമെങ്കില്‍ ഈ കത്ത് പിണറായി വിജയന്റെയോ കെ. രാധാകൃഷ്ണന്റെയോ ശ്രദ്ധയില്‍ പെടുത്തണമെന്നും കത്തിലൂടെ ജോഷി ആവശ്യപ്പെടുന്നുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ സഹകരണ മേഖലയ്ക്കു തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ ജോഷിയുടെ കത്ത് സിപിഎമ്മിനും സഹകരണ സ്ഥാപനങ്ങള്‍ക്കും വെല്ലുവിളി സൃഷ്ടിക്കുകയാണ്. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികള്‍.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഇരയായ സ്ത്രീ ചികിത്സയ്ക്ക് മതിയായ പണം കിട്ടാതെ മരിച്ച സംഭവത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം നടത്തിയിട്ട് നാളുകളേറെയായിട്ടില്ല. .കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായ പണം കൈവശമില്ലാതെയാണ് ഫിലോമിന മരണത്തിന് കീഴടങ്ങിയത്. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്
കേരള ചരിത്രത്തിലെ സമാനതികളില്ലാത്ത തട്ടിപ്പാണ് ഇരിങ്ങാലക്കുട കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം. ബാങ്ക് കണക്കില്‍ 312 കോടി സര്‍ക്കാര്‍ കണക്കില്‍ 200 കോടി ക്രൈംബ്രാഞ്ച് കണക്കില്‍ 400 കോടി . ഒത്തു ചേരാത്ത കണക്കുകളുമായാണ് അന്വേഷണം പോലും മുന്നോട്ട് പോകുന്നത്.
312.71 കോടി നിക്ഷേപിച്ച 11000-ത്തില്‍പ്പരം പേര്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുകയാണ്. ബഹുഭൂരിപക്ഷവും പെന്‍ഷന്‍ പണം നിക്ഷേപിച്ചവരാണ്. പലര്‍ക്കും ചികിത്സയ്ക്കുപോലും വഴിയില്ല.
https://www.facebook.com/Malayalivartha























