അത്താഴത്തിന് പപ്പടം കാച്ചാൻ പറഞ്ഞിട്ട് പുറത്തു പോയ യുവാവിനെ പിന്നെ കണ്ടത് മരിച്ച നിലയിൽ; മരണം കര്‍ണാടകയിൽ നിന്ന് നാട്ടിൽ എത്തി ദിവസങ്ങൾക്കുള്ളിൽ; മൃതദേഹം കണ്ടത് അയല്‍വാസിയുടെ പറമ്പിലെ കുളത്തിൽ

മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയില്‍ തുടിയംപറമ്പില്‍ ഷിജോ(37)യെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയല്‍വാസിയുടെ പറമ്പിലെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് ഇയാൾ വീട്ടിൽ നിന്നും പുറത്തു പോയിരുന്നു. പപ്പടം കാച്ചിവെക്കണമെന്നും ഭക്ഷണത്തിന് സമയമാകുമ്പോഴേക്കും എത്തുമെന്നും വീട്ടുകാരോട് ഷിജോ പറഞ്ഞിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ സ്മിത പറയുന്നു. നേരം വൈകിയിട്ടും കാണാതായതോടെ വീട്ടുകാര്‍ ഷിജോയുടെ മൊബൈല്‍ ഫോണിലേക്കു വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തുടർന്ന് ഷിജോയെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബുധനാഴ്ച അഞ്ചരയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നവര്‍ കൈ കഴുകാനായി കുളത്തിനരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പറയുന്നു. വിവരമറിഞ്ഞ് മാനന്തവാടി ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കര്‍ണാടകയിലായിരുന്ന ഷിജോ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിത് . പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ജോസഫ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ് ഷിജോ. ഭാര്യ: ഭൂമിക. ഒരുവയസുള്ള മകളുണ്ട്.
https://www.facebook.com/Malayalivartha


























