തലയില്‍കൈവച്ച് നേതാക്കള്‍... നെഗറ്റീവും നെഗറ്റീവും കൂടി ചേരുമ്പോള്‍ പോസിറ്റീവാകുമെന്ന തത്വം മോദിയ്ക്കും ബിജെപിയ്ക്കും വലിയ നേട്ടമാകുന്നു; കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും എസ്എഫ്‌ഐക്കാരും കൂട്ടത്തോടെ മോദിയുടെ ഡോക്യുമെന്ററി കാണാന്‍ മത്സരം; വീണ്ടും ലോകനേതാവായി മോദിയ്ക്ക് റേറ്റിംഗ് കൂടുന്നു

വിലക്കപ്പെട്ടത് കാണാനാണ് പലര്‍ക്കും താത്പര്യം. അങ്ങനെ നരേന്ദ്ര മോദിയ്ക്ക് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്ന് കരുതിയ ഡോക്യുമെന്ററി പോസിറ്റീവായി മാറുകയാണ്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തില്‍ കാര്യമായ കുറ്റപ്പെടുത്തലുകള്‍ പറയാനില്ലതാനും. ഇനി മൂന്നാം ഭാഗം മോദിയെ പുകഴ്ത്തലാകുമോയെന്ന് കണ്ടറിയാം.
ഇപ്പോള്‍ രാഷ്ട്രീയ എതിരാളികളാണ് ബിബിസി ഡോക്യുമെന്ററി കാണാന്‍ മത്സരിക്കുന്നത്. അതില്‍ എസ്എഫ്‌ഐ പിള്ളേര്‍ മുതല്‍ ഡിഫിക്കാര്‍ യൂത്തുകാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരെയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മണിക്കൂര്‍ മോദിയെപ്പറ്റി കാണാന്‍ ഇരിക്കുകയാണ്. നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും മോദിയാണ് നിറഞ്ഞ് നില്‍ക്കുന്നത്. അതോ മോദിക്ക് അനുഗ്രഹമാണ്. മോദിയുടെ റേറ്റിംഗ് കുതിയ്ക്കുകയാണ്.
അതേസമയം ജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ജാമിയ മിലിയ സര്‍വകലാശാലയില്‍ മാറ്റിവെച്ചതായി എസ്എഫ്‌ഐ അറിയിച്ചു. ഇന്നലെ ആറു മണിക്കായിരുന്നു ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തീരുമാനിച്ചിരുന്നത്. എന്നാല്‍, സര്‍വകലാശാല അധികൃതര്‍ ഗേറ്റുകള്‍ അടച്ച് നിയന്ത്രണം കര്‍ശനമാക്കിയതോടെ പ്രദര്‍ശനം സാധ്യമാകില്ലെന്ന് എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു.
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയതിനെതിരെ സര്‍വകലാശാലയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സര്‍വകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചു.
നേരത്തെ ജെഎന്‍യു സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ലാപ്പ്‌ടോപ്പിലും മൊബൈല്‍ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെന്ററി കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരംഭിക്കുന്നത്. കല്ലേറിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി.
അതേസമയം വിവാദ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രദര്‍ശനം സംസ്ഥാനത്തും പലയിടത്തും സംഘര്‍ഷത്തിന് വഴിവെച്ചു. കോഴിക്കോട് ഫ്രറ്റേണിറ്റി നടത്തിയ പരിപാടി കോഴിക്കോട് ബീച്ചിലും കോട്ടയം ജില്ലയിലെ വൈക്കത്ത് ഡിവൈഎഫ്‌ഐ നടത്തിയ പരിപാടിയും തിരുവനന്തപുരം വെള്ളായണിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടിയും സംഘര്‍ഷത്തില്‍ കലാശിച്ചു.
കോഴിക്കോട് ബീച്ചിലാണ് ഫ്രറ്റേര്‍ണിറ്റി പരിപാടി പ്രഖ്യാപിച്ചത്. എന്നാല്‍ പൊലീസ് അനുമതി വാങ്ങിയിരുന്നില്ല. പൊതുസ്ഥലമായതിനാലാണ് അനുമതി നല്‍കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിപാടി നടത്തുമെന്ന് പറഞ്ഞ സമയത്തിന് മുന്‍പ് തന്നെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായി സംഘാടകരെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇവര്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. എല്ലാ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.
കോട്ടയം ജില്ലയിലെ വൈക്കത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡോക്യുമെന്ററി പ്രവര്‍ത്തനം നടത്താന്‍ നിശ്ചയിച്ചത്. എന്നാല്‍ പ്രദര്‍ശനം തടയാന്‍ ശ്രമമുണ്ടായി. ബിജെപി പ്രവര്‍ത്തകരാണ് പ്രദര്‍ശനം തടയാനെത്തിയത്. എന്നാല്‍ പരിപാടിക്ക് പൊലീസ് സുരക്ഷയുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
തിരുവനന്തപുരം വെള്ളായണി ജംഗ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലാണ് ബിബിബി ഡോക്യൂമെന്ററി പ്രദര്‍ശനം ഉണ്ടായിരുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഇവിടേക്ക് പ്രതിഷേധവുമായി വന്നത്. പൊലീസ് ഇവിടെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടിരുന്നു. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാന്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പോലീസ് യുവമോര്‍ച്ചാ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. അതിനിടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. യുവമോര്‍ച്ചാ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാനായിരുന്നു ശ്രമം. തുടര്‍ന്ന് പൊലീസും യുവമോര്‍ച്ചാ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
"
https://www.facebook.com/Malayalivartha


























