കണ്ണമ്മൂല തേന്‍ കെണി - കൂട്ടായ്മ കവര്‍ച്ച കേസ്: ഫേസ് ബുക്ക് പ്രണയം നടിച്ച് ബിരുദ വിദ്യാര്‍ത്ഥിയെ തടങ്കലില്‍ വച്ച് അര ലക്ഷം രൂപ കൂട്ടായ്മ കവര്‍ച്ച ചെയ്ത കേസ് :യുവ ദമ്പതികളും കൂട്ടാളികളുമടക്കം 7 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്

സോഷ്യല്‍ മീഡിയയിലൂടെ പ്രണയം നടിച്ച് തേന്‍ കെണിയൊരുക്കി വിളിച്ചു വരുത്തി അന്യായ തടങ്കലില്‍ വച്ച് ബിരുദ വിദ്യാര്‍ത്ഥിയില്‍ നിന്ന് അര ലക്ഷം രൂപ കൂട്ടായ്മ കവര്‍ച്ച ചെയ്ത കണ്ണമ്മൂല തേന്‍ കെണി - കൂട്ടായ്മ കവര്‍ച്ചാ കേസില്‍. യുവ ദമ്പതികളും കൗമാരക്കാരായ കൂട്ടാളികളുമടക്കം 7 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ഉത്തരവ്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണുത്തരവ്. വിചാരണക്ക് മുന്നോടിയായി ജൂണ്‍ 7 ന് സര്‍ക്കാരും പ്രതികളും പോലീസ് ഹാജരാക്കിയ കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ജഡ്ജി ജി.ഹരീഷാണുത്തരവിട്ടത്.
യുവ ദമ്പതികളും കൗമാരക്കാരായ കൂട്ടാളികളുമടക്കം ഏഴ് പ്രതികളെ പ്രതിചേര്‍ത്ത് തിരുവനന്തപുരം സിറ്റി പേട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് 2022 ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
തേന്‍ കെണി - കൂട്ടായ്മ കവര്‍ച്ചാ കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികളായ പേട്ട കണ്ണമ്മൂല തോട്ടു വരമ്പത്ത് കൊല്ലൂര്‍ വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ നന്ദന്‍കോട് സ്വദേശിനി ജിനു ജയന്‍ ( 20 ) , ജിനുവിന്റെ ഭര്‍ത്താവ് ബിടെക് ബിരുദധാരിയും ഇന്റീരിയര്‍ ഡിസൈനറുമായ വിഷ്ണു ( 24 ) , കൂട്ടാളികളായ കടകംപള്ളി മാധവപുരം സ്വദേശികളായ അബിന്‍ഷാ ( 22 ) , ആശിഖ് ( 22 ) , മന്‍സൂര്‍ ( 20 ) , വഴയില സ്വദേശി സ്റ്റാലിന്‍ ( 20 ) , ചിറയിന്‍കീഴ് സ്വദേശി വിവേക് ( 20 ) എന്നിവര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാന നഗരത്തിലെ ബിരുദ വിദ്യാര്‍ത്ഥിയായ 20 കാരനെയും സുഹൃത്തിനെയും വീട്ടില്‍ വിളിച്ചു വരുത്തി തടങ്കലില്‍ വച്ച് മര്‍ദ്ദിച്ച ശേഷം മോട്ടോര്‍ സൈക്കിളും 40,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും അവര്‍ സഞ്ചരിച്ചു വന്ന മോട്ടോര്‍ സൈക്കിളും എ ടി എം കാര്‍ഡും തട്ടിയെടുത്ത് പണം അപഹരിച്ചെടുക്കുകയായിരുന്നു.
ഏറെ നാളായി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയുമായി ജിനു പ്രണയം നടിച്ച് ഫെയ്‌സ് ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്യുമായിരുന്നുവെന്നാണ് കേസ്. വിദ്യാര്‍ത്ഥിയുടെ വിശ്വാസം ആര്‍ജിക്കാനായി വോയ്‌സ് ക്ലിപ്പും അയച്ചു. മെസ്സേജുകള്‍ , ടെക്സ്റ്റ് മെസേജുകള്‍ , വോയ്‌സ് ക്ലിപ്പുകള്‍ എന്നിവക്ക് ഇരുവരും പരസ്പരം സന്ദേശങ്ങളും ടെക്സ്റ്റ് മെസേജുകളും വോയ്‌സ് ക്ലിപ്പുകളും അയച്ചു. ഇതിനിടെ തന്റെ ഭര്‍ത്താവിന് ആക്‌സിഡന്റ് പറ്റിയെന്നും ചികിത്സക്ക് ഒരു ലക്ഷം രൂപാ ആവശ്യമുണ്ടെന്നും ജിനു വിദ്യാര്‍ത്ഥിയോട് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥിയായ തന്റെ പക്കല്‍ അത്രയും പണമില്ലെന്നും അറിയിച്ചു. സാരമില്ലെന്ന് മറുപടി പറഞ്ഞ ജിനു ലൈംഗികച്ചുവയുള്ള ചാറ്റിംഗ് തുടര്‍ന്നു. ജൂണ്‍ 23 ന് വിദ്യാര്‍ത്ഥിയെ ജിനു തന്റെ വീട്ടിലേക്ക് സൗഹൃദ സന്ദര്‍ശനത്തിനായി ക്ഷണിച്ചുവെന്നാണ് കേസ്.
യുവതിയുടെ ക്ഷണം സ്വീകരിച്ച് സുഹൃത്തുമൊത്ത് എത്തിയ വിദ്യാര്‍ത്ഥിയെ ഇവരുടെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ പതിയിരുന്ന ഭര്‍ത്താവ് വിഷ്ണുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. യുവതി ക്ഷണിച്ചിട്ടാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും സന്ദര്‍ശനത്തിന് പിന്നില്‍ ദുരുദ്ദേശമുള്ളതായി ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ അന്ന് തന്നെ പേട്ട പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.
പരാതി പ്രകാരം ഇരുകൂട്ടരേയും പോലീസ് വിളിപ്പിച്ചെങ്കിലും ഇരുഭാഗവും തമ്മില്‍ സ്റ്റേഷനില്‍ വച്ച് പ്രശ്‌നം രമ്യമായി പരിഹരിച്ചതായി എസ് ഐ യുടെ നിര്‍ദ്ദേശ പ്രകാരം റൈറ്റര്‍ എഴുതി ഒത്തുതീര്‍പ്പാക്കി. സംഭവത്തില്‍ മേല്‍നടപടി ആവശ്യമില്ലെന്ന ധാരണയില്‍ രാജിയായി ഡയറക്റ്റ് (നേരിട്ട് സ്റ്റേഷനില്‍ ലഭിക്കുന്ന) പരാതി രജിസ്റ്ററില്‍ ഒപ്പിട്ട് ഇരുവരും പിരിഞ്ഞു പോയി. എന്നാല്‍ സ്റ്റേഷനില്‍ നിന്ന് പോയ ശേഷം വിദ്യാര്‍ത്ഥികളെ വീണ്ടും ജിനുവും ഭര്‍ത്താവ് വിഷ്ണുവും ബന്ധപ്പെടുകയും വോയ്‌സ് ക്ലിപ്പുകള്‍ സഹിതം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി പ്രശ്‌നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അല്ലാത്ത പക്ഷം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്നും കുറച്ച് പണം നല്‍കാമെന്നും വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചു. അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വിഷ്ണുവും സംഘവും വീണ്ടും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി.
വിദ്യാര്‍ത്ഥികളെ അന്യായ തടങ്കലില്‍ വച്ച് ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും അവരുടെ പക്കലുണ്ടായിരുന്ന നാല്‍പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണും അവരുടെ മോട്ടോര്‍ സൈക്കിളും തട്ടിയെടുത്തുവെന്നാണ് ആരോപണം. എ ടി എം കാര്‍ഡ് കരസ്ഥമാക്കിയ ശേഷം നാലക്ക പിന്‍ നമ്പര്‍ ചോദിച്ച് മനസിലാക്കി രണ്ടു തവണയായി എ റ്റി എം കണ്ടറില്‍ നിന്നും അര ലക്ഷം രൂപ പിന്‍വലിച്ചെടുത്തു. ഉടന്‍ തന്നെ കൃത്യത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പ്രതികള്‍ സമര്‍ത്ഥമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. റോഡപകടത്തില്‍ പരിക്ക് പറ്റിയതാണെന്ന് ഡോക്ടറെ തെറ്റിദ്ധരിപ്പിച്ച് ഒ പി. ചികിത്സ ലഭ്യമാക്കി പറഞ്ഞയച്ചു. സംഭവത്തെ പറ്റി പരാതിപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയാണ് തിരിച്ചയച്ചത്. പണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ വീണ്ടും പരാതിയുമായി സ്റ്റേഷനിലെത്തിയതിനെ തുടര്‍ന്നാണ് പോലീസ് വിവരത്തിന് മൊഴി വാങ്ങി കേസെടുക്കാന്‍ തയ്യാറായത്. ജൂണ്‍ 26 ന് ദമ്പതികളെയും കൂട്ടാളികളെയുമടക്കം ഏഴു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
2019 ലാണ് കേസില്‍ പേട്ട പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 342 ( അന്യായ തടങ്കലില്‍ വയ്ക്കല്‍ ) , 294 ബി (അശ്ലീല പദപ്രയോഗം നടത്തി അസഭ്യം വിളിക്കല്‍ ) , 395 ( കൂട്ടായ്മ കവര്‍ച്ച ) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha


























